Wednesday, September 1, 2010

ചുട്ട കോഴി

2006 ലെ വേനല്‍... ഞാന്‍ ബഹറിനില്‍ എത്തിയിട്ട് ഏതാനും മാസങ്ങള്‍ മാത്രമേ ആയിരുന്നുള്ളു. ബാച്ചിലര്‍ ജീവിതം അടിച്ചുപൊളിച്ച് ആഘോഷിച്ചു ജീവിക്കുന്ന സമയം.. മിക്കവാറും വൈകുന്നേരം എട്ടു മണി വരെ ഓഫീസില്‍ ആയിരിക്കും. അത് കഴിഞ്ഞാല്‍ പിന്നെ ഒരോട്ടമാണ്. ആ ഓട്ടം ചെന്ന് നില്‍ക്കുന്നത് സല്മാനിയയിലുള്ള ശ്രീനിവാസ് പുട്ട് ഹോട്ടലിന്‍റെ മുന്നിലും.. അന്നും ഇന്നും കുറഞ്ഞ വിലക്ക് കിട്ടുന്ന ഒരു ഐറ്റം ചപ്പാത്തി ആയതുകൊണ്ട് രാത്രി ഭക്ഷണം സ്ഥിരം ചപ്പാത്തി ആയിരിക്കും.. ഓരോ ദിവസവും ഞങ്ങളെ അലട്ടുന്ന പ്രശ്നം എന്ത് കറി ഉണ്ടാക്കും എന്നതാണ് .. എങ്കിലും വലിയ കുഴപ്പം കൂടാതെ അങ്ങനെ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.

അന്ന് പതിവിലും നേരം വൈകിയാണ് ഓഫീസില്‍ നിന്നും ഇറങ്ങിയത്‌. പതിവുപോലെ സല്‍മാനിയ ലകഷ്യമാക്കി സവാരി ആരംഭിച്ചു.. മനസ്സില്‍ വീണ്ടും കറി ചിന്ത തന്നെ.. ഒപ്പം ആമാശയത്തില്‍ വിശപ്പിന്റെ ചെണ്ട മേളം.. ചിന്തകള്‍ കാട് കയറി പരിസരം മറന്നു അങ്ങനെ നടക്കുമ്പോള്‍ പെട്ടന്ന് ആരോ വിളിക്കുന്ന പോലെ ഒരു തോന്നല്‍. കറിക്ക് അല്‍പ സമയം അവധി കൊടുത്തു ചുറ്റും നോക്കുമ്പോള്‍ എന്‍റെ ചുരുക്കം ചില സുഹൃത്തുക്കളില്‍ ഒരാള്‍ സിഗ്നലില്‍ പച്ച വെളിച്ചം കാത്ത് കാറില്‍ ഇരിക്കുന്നു. "നീ എങ്ങോട്ടാ?" ഉച്ചത്തിലുള്ള ചോദ്യം.. ഉത്തരം പറയുന്നതിന് മുന്‍പ് അടുത്ത ചോദ്യം "ഫ്രീ ആണെങ്കില്‍ കാറില്‍ കയറ്" ... ഞാന്‍ ഡോര്‍ തുറന്ന് കയറി, അവന്‍ കാറ് മുന്നോട്ടെടുത്തു. "എന്താ പരിപാടി?".. എന്‍റെ ചോദ്യത്തിനു അവന്‍ പറഞ്ഞ മറുപടി ഹൃദയത്തില്‍ കുളിര്‍ മഴ പെയ്യിച്ചു. "പുതിയ ഹൗസ് മെയിഡ് ഇന്നലെ നാട്ടില്‍ നിന്നു വന്നേയുള്ളൂ. അതുകൊണ്ട് വീട്ടില്‍ ഭക്ഷണം ഒന്നും ഉണ്ടാക്കിയില്ല. ഉച്ചക്ക് വന്നപ്പോള്‍ രണ്ടു മൂന്ന് ഗ്രില്‍ ചിക്കന്‍ വാങ്ങി ഫ്രിഡ്ജില്‍ കൊണ്ടു പോയി വച്ചിട്ടുണ്ട്.. നമുക്ക് അവനെയൊന്നു അവസാനിപ്പിക്കാം.." അവന്റെ ഭാര്യക്കാണെങ്കില്‍ ഗ്രില്‍ ചിക്കനോട് വലിയ താല്പര്യ ഇല്ല എന്ന സത്യം അറിയാവുന്ന ഞാന്‍ മനസ്സില്‍ ആനന്ദ നൃത്തം ചവിട്ടി. "രോഗി ഇചിച്ചതും ചുട്ട കോഴി, വൈദ്യന്‍ കല്പിച്ചതും ചുട്ട കോഴി" എന്നപോലെയായി എന്‍റെ അവസ്ഥ. രാവിലെ എഴുന്നേറ്റു വന്നപ്പോള്‍ കണി കണ്ട റൂം മേറ്റ്‌ സുരേഷിന്റെ മോന്തയെ മനസ്സില്‍ സ്തുതിച്ചു ഞാന്‍ ഒന്നിളകിയിരുന്നു.

വീടെത്തി. സുഹൃത്ത്‌ കാര്‍ പാര്‍ക്ക് ചെയ്യുന്നത് വരെ എങ്ങിനെയോ ക്ഷമയോടെ കാത്ത് നിന്നു. സുഹൃത്തിന്റെ ഭാര്യയുടെ കുഷലാന്വേഷണത്തിന് മറുപടി പറയുമ്പോള്‍ എന്‍റെ കണ്ണുകള്‍ അടുക്കളയിലെ ഫ്രിട്ജിനു ചുറ്റും വട്ടമിട്ടു പറക്കുകയായിരുന്നു. പുതിയ ഹൗസ് മെയിഡ് കൊണ്ടു വന്നു തന്ന ജ്യൂസ് ഒറ്റവലിക്ക് അകത്താക്കി അന്ന നാളം ചുട്ട കോഴിക്കായി തയാറാക്കി വച്ചു. അവസാനം കാത്തിരുന്ന മുഹൂര്‍ത്തം ആഗതമായി. "നമുക്ക് ഭക്ഷണം കഴിച്ചാലോ..??" സുഹൃത്തിന്റെ ശബ്ദം ഇത്രയും കാലം കേട്ടതിലും മനോഹരമായി ആ സമയത്ത് എനിക്ക് തോന്നി. കൈ കഴുകി എന്നു വരുത്തി മേശയുടെ അടുത്തേക്ക് പറന്നു ചെന്നിരുന്നു. കോഴിയുടെ കാലു കടിച്ചു വലിക്കുന്ന മനോഹര ദൃശ്യം ഒരു സിനിമയിലെന്ന പോലെ മനസ്സില്‍ തെളിഞ്ഞു.. "ചേച്ചി ആ ഫ്രിഡ്ജില്‍ ചിക്കന്‍ ഇരിപ്പുണ്ട്. ഇങ്ങോട്ടെടുതോ." കൈ കഴുകിക്കൊണ്ട് സുഹൃത്ത്‌ പറഞ്ഞു.. "എന്നാ ചിക്കെനാ?" ചേച്ചി സ്വത സിദ്ധമായ കോട്ടയം ശൈലിയില്‍ ചോദിച്ചു.. "ഞാന്‍ ഉച്ചക്ക് വാങ്ങി കൊണ്ടുവന്നു ഫ്രിഡ്ജില്‍ വച്ചിരുന്നു. ചേച്ചി കണ്ടില്ലേ..?" സുഹൃത്തിന്റെ ക്ഷമ കേട്ടു... എന്റെയും.. "ഓ അതോ... അത് അപ്പടീം കരിഞ്ഞതല്ലായിരുന്നോ കുഞ്ഞേ.. ഞാന്‍ എടുത്തു ദാണ്ടേ വേസ്റ്റ് കൊട്ടയിലോട്ടിട്ടു." ഒരു വെടിയുണ്ട പോലെ ആ ഉത്തരം എന്‍റെ നേരെ ചീറി വരുന്നത് ഞാന്‍ കണ്ടു.. എന്‍റെ ആമാശയതിലൂടെ ഒരു തീവണ്ടി കടന്നു പോയി .. "എവിടെയാ ചേച്ചി ആ വേസ്റ്റ് കൊട്ട" എന്ന ചോദ്യം നാവിന്‍ തുമ്പ് വരെ വന്നെങ്കിലും വിശപ്പിനേക്കാള്‍ വില ആത്മാഭിമാനത്തിനാണ് എന്ന തിരിച്ചറിവ് ആ സമയത്തുപോലും എനിക്കുണ്ടായി. സുഹൃത്തിന്റെ മുഖത്ത് രക്തമയം ഇല്ലാതാകുന്നത് ഞാന്‍ കണ്ടു. ഭാര്യ "ഒരു കാള്‍ വരുന്നുണ്ട് " എന്നു പറഞ്ഞു അടുത്ത മുറിയിലേക്ക് ഓടി രക്ഷപെട്ടു. എങ്കിലും അഭിമാനത്തോടെ തല ഉയര്‍ത്തിപ്പിടിച്ചു നിന്ന ആ ചേച്ചിയെ ഈ ജന്മം ഞങ്ങള്‍ക്ക് മറക്കാനാവില്ല.

Monday, August 9, 2010

അനുകരണ കല എന്ന 'കൊല'

ഉച്ചയൂണിനു ശേഷം പതിവുള്ള മയക്കം ഒഴിവാക്കി ടിവി കാണാന്‍ തീരുമാനിച്ച ഞാന്‍ വളരെ അവിചാരിതമായാണ് ഒരു പരിപാടി ശ്രദ്ധിച്ചത്. പ്രശസ്തരായ കോമഡി താരങ്ങള്‍ വിധി കര്‍ത്താക്കളായ പരിപാടിയില്‍ തുടക്കത്തില്‍ എനിക്ക് കുറച്ചു താല്പര്യം തോന്നി. തുടര്‍ന്ന് അടുത്ത ദിവസങ്ങളിലും കുറച്ചു സമയം ഇതിനായി ചിലവഴിച്ച ഞാന്‍ ഇതുവരെ ആരും അവതരിപ്പിച്ചിട്ടില്ലാത്ത ചില റൌണ്ടുകള്‍ കാണാന്‍ ഇടയായി. സത്യന്‍ പാരഡി റൌണ്ട്, ജയന്‍ പാരഡി റൌണ്ട് തുടങ്ങിയവയാണ് പ്രധാനമായും ഇതില്‍ ഉണ്ടായിരുന്നത്. സത്യത്തില്‍ വളരെ അധികം വിഷമം തോന്നി. മിമിക്രിയും ഒരു കലയാണെന്നു വിശ്വസിക്കുന്ന എനിക്ക് അനുകരണം എന്ന പേരില്‍ കാട്ടികൂട്ടുന്ന ഈ കോപ്രായങ്ങളെ ഒരിക്കലും അംഗീകരിക്കാന്‍ തോന്നിയില്ല. സത്യന്‍, ജയന്‍, പ്രേംനസീര്‍ തുടങ്ങിയ അനുഗ്രഹീത കലാകാരന്മാര്‍ നല്‍കിയ മഹത്തായ സംഭാവനകള്‍, അതായിരുന്നു ഇന്നത്തെ മലയാള സിനിമയുടെ ആദ്യ ചവിട്ടു പടികള്‍.. കമ്പ്യൂട്ടറും, ടെക്നോളജിയും ഒന്നും ഇല്ലാതിരുന്ന കാലത്തും ആ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ ഒരുപാട് നല്ല സിനിമകള്‍ മലയാളത്തിനു നല്‍കാന്‍ അന്നത്തെ ഈ സൂപ്പര്‍ താരങ്ങള്‍ക്ക് കഴിഞ്ഞിരുന്നു എന്നതും മറക്കാന്‍ കഴിയാത്ത ഒരു സത്യം മാത്രം. സ്വന്തം കാരണവരുടെ തലയില്‍ ചവിട്ടി ഉയരങ്ങളിലേക്ക് കയറാന്‍ ശ്രമിക്കുന്ന ചെറുമക്കളുടെ ആവേശം പോലെയാണ് ഇതെല്ലാം കണ്ടപ്പോള്‍ എനിക്ക് തോന്നിയത്. മിമിക്രിയിലൂടെ ഈ താരങ്ങളെല്ലാം ഇപ്പോഴും ജീവിക്കുന്നു എന്ന് ചിലരെങ്കിലും ന്യായീകരിക്കാന്‍ ശ്രമിച്ചാലും എന്തിനു പരലോകത്തിരിക്കുന്ന ഈ പാവങ്ങളെ ഇങ്ങനെയുള്ള കൊപ്രായങ്ങളിലൂടെ വീണ്ടും കൊല്ലാകൊല ചെയ്യുന്നു.
(ജയനെ അനുകരിക്കുന്ന കലാകാരന്‍മാര്‍ ശബ്ദത്തിലും, കാഴ്ചയിലും യഥാര്‍ത്ഥ ജയന്റെ ഒരു കിലോമീറ്റര്‍ അടുത്തുകൂടെ വരെ പോയിട്ടില്ല എന്നുള്ളതാണ് മറ്റൊരു രസകരമായ വസ്തുത.)

മിമിക്രി എന്ന് കേള്‍ക്കുമ്പോള്‍തന്നെ ഇപ്പോള്‍ പല രാഷ്ട്രീയ നേതാക്കള്‍ക്കും സിനിമാ താരങ്ങള്‍ക്കും പേടിയാണ്, കാരണം ഈ "അനുകരണ കൊല" ഏതു രീതിയിലാണ് വരുന്നത് എന്ന് ഊഹിക്കാന്‍ സാക്ഷാല്‍ ഈശ്വരന് പോലും കഴിഞ്ഞെന്നു വരില്ല. മിമിക്രിയുടെ അമിതമായ സ്വാധീനം ഇന്നത്തെ ഒട്ടുമിക്ക മലയാള ചിത്രങ്ങളിലും കാണാന്‍ കഴിയുന്നു. തരം താണ കോമഡി രംഗങ്ങള്‍, അതും ഒരുപാടു വര്‍ഷമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന സൂപ്പര്‍ താരങ്ങളില്‍ നിന്നു പോലും അനുഭവിക്കേണ്ടി വരുന്ന പ്രേക്ഷകന്‍ എങ്ങനെ സ്വന്തം പോക്കറ്റിലെ കാശു കളഞ്ഞ് രണ്ടര മണിക്കൂര്‍ തിയേറ്ററില്‍ പോയിരിക്കും. "സിനിമ കഴിഞ്ഞു പുറത്തിറങ്ങിയ തനിക്കു നേരെ പോയി തീവണ്ടിക്കു തല വെക്കാന്‍ തോന്നി" എന്ന് മലയാളത്തിലെ ഒരു സൂപ്പര്‍ താരത്തിന്റെ കോമഡി പ്രാധാന്യമുള്ള സിനിമ കണ്ടു പുറത്തിറങ്ങിയ ഒരു സുഹൃത്ത്‌ പറഞ്ഞ വാക്കുകള്‍ എല്ലാവരെയും ഒരു നിമിഷം ചിന്തിപ്പിക്കും.

മലയാള സിനിമയിലെ പ്രഗല്‍ഭരായ പല നായകന്മാരും, സംവിധായകരും കടന്നു വന്നത് മിമിക്രി രംഗത്ത് നിന്നായിരുന്നു എന്നത് വിസ്മരിക്കാനാവില്ല എങ്കിലും മിമിക്രി പരിപാടി ടിവിയില്‍ കണ്ടാല്‍ ഉടനെ ചാനല്‍ മാറ്റുന്ന അവസ്ഥയിലേക്ക് പ്രേക്ഷകന്‍ മാറുന്നു എന്ന സത്യം ഇനിയെങ്കിലും ഇത്തരം പരിപാടിയുടെ സംഘാടകര്‍ മനസ്സിലാക്കിയാല്‍ എത്രയോ നന്നായിരുന്നു. വെള്ളിത്തിര എന്ന സ്വപ്നലോകം മുന്നില്‍ കണ്ടാണ്‌ ഈ കോപ്രായങ്ങള്‍ കാട്ടികൂട്ടുന്നത് എന്നതാണ് മറ്റൊരു ദുഖകരമായ വസ്തുത. കോമഡി കാണിക്കുന്നത് മാത്രമാണ് മിമിക്രി എന്നാണ് പല കലാകാരന്മാരും ധരിച്ചു വച്ചിരിക്കുന്നത് എന്ന് തോന്നുന്നു. അതുകൊണ്ട് പ്രിയ കലാകാരന്മാരോട് ഒരു വാക്ക്. "ഇക്കിളിയിട്ടാല്‍ പോലും ചിരി വരാത്ത കണ്ടു മടുത്ത ഇത്തരം കോമഡികളില്‍ നിന്നും മാറി ചിന്തിക്കുമ്പോള്‍ പ്രേക്ഷകന്‍ വീണ്ടും മിമിക്രിയെ സ്നേഹിച്ചു തുടങ്ങും. തിരക്ക് പിടിച്ച, ടെന്‍ഷന്‍ നിറഞ്ഞ ജീവിതത്തില്‍, സീരിയലുകളും, റിയാലിറ്റി ഷോകളും കണ്ടു മടുത്ത മലയാളികള്‍ക്ക് അതൊരു കുളിര്കാറ്റാകും..