Saturday, December 27, 2008

കഥ: ഒട്ടകങ്ങള്‍...


"തുണിയലക്കി അലക്കി ഇവിടെയോരാളുടെ നടുവൊടിഞ്ഞു. ഇത് വല്ലതും നിങ്ങള്‍ക്ക് അറിയണോ. ഒരു വാഷിംഗ് മെഷീന്‍ വാങ്ങണമെന്ന് ഓരോ കത്തിലും ഞാന്‍ എഴുതുന്നതാണ്. ഇനിയെന്നാണാവോ അതൊന്നു സാധിക്കുക. ഓരോ ഗള്‍ഫുകാരുടെയും ഭാര്യമാര്‍ ജീവിക്കുന്നത് നിങ്ങളുന്നു കാണണം.. എല്ലാം എന്‍റെ വിധി അല്ലാതെന്താ..." പരാതിയുടെ ഒരു കൂമ്പാരവും നിറച്ചു രമണി കത്ത് നിറുത്തി. രമണിയുടെ ഭര്‍ത്താവ് മുകുന്ദന്‍ ഗള്‍ഫിലാണ്. നീണ്ട പത്തു വര്‍ഷമായി അവിടെ ജോലി ചെയ്യുന്നു. ജോലി എന്താണെന്ന് അവള്‍ ഇത് വരെ ചോദിച്ചിട്ടില്ല. മുകുന്ദന്‍ പറഞ്ഞിട്ടുമില്ല. എല്ലാ മാസവും കൃത്യമായി ബാങ്ക് അക്കൌണ്ടില്‍ പണം എത്തുന്നതുകൊണ്ടു ആ ചോദ്യത്തിനു പ്രസക്തിയില്ല എന്ന് അവള്‍ക്കു തോന്നിയിരിക്കാം..

ഇനി രമണിയെപ്പറ്റി രണ്ടു വാക്ക്. ആഗ്രഹിക്കുന്നത് എല്ലാം കിട്ടണമെന്ന ഒരു വാശി രമണിക്ക് പണ്ടേ ഉള്ളതാണ്. അതിനൊക്കെ ബലിയാടാകുന്നത് പാവം മുകുന്ദനും. ഗള്‍ഫുകാരുടെ ഭാര്യമാര്‍ ചേര്‍ന്ന് രൂപം കൊടുത്ത ഒരു വനിതാ ക്ലബ്ബിന്‍റെ സെക്രടറി കൂടിയാണ് ഈ രമണി. NRI ജീവിതങ്ങളുടെ പ്രശ്നങ്ങളെപ്പറ്റി രമണി ഘോര ഘോരം പ്രസംഗിക്കുന്നത് കേട്ടു പുളകം കൊള്ളുന്ന ഒരുപാട് അംഗങ്ങള്‍ കൂടിയുണ്ട് ഈ ക്ലബ്ബില്‍...
സമാധാനപ്രിയന്‍ ആയിരുന്നു മുകുന്ദന്‍. അതിനു തെളിവെന്നവണ്ണം ഒരു മാസത്തിനുള്ളില്‍ രമണിയുടെ വീട്ടില്‍ ഒരു പുതിയ വാഷിംഗ് മെഷീന്‍ എത്തി. വാഷിംഗ് മെഷീന്റെ പ്രത്യേകതകളെപ്പറ്റി ഒരു marketing executive വിവരിക്കുന്നത് പോലെ രമണി തന്‍റെ സുഹൃത്തുക്കള്‍ക്ക് വിവരിച്ചു കൊടുത്തു.

നാളുകള്‍ കടന്നു പോയി.. "പത്തു കിട്ടുകില്‍ നൂറു മതിയെന്നും, ശതമാകില്‍ സഹസ്രം മതിയെന്നും" പറയുന്നതുപോലെ രമണിയുടെ ആഗ്രം വീണ്ടും തലപൊക്കി തുടങ്ങി..

"ഗല്‍ഫിലെക്കാള്‍ ചൂടാണ് ഇപ്പോള്‍ നാട്ടില്‍. എപ്പോഴും AC റൂമില്‍ കഴിയുന്ന നിങ്ങള്‍ക്കത് മനസ്സിലാവില്ലല്ലോ. വനജയുടെ വീട്ടില്‍ AC വാങ്ങിയത് instaalment ആയാണ്‌.. മാസം ഒരു മൂവായിരം രൂപ മാത്രം അടച്ചാല്‍ മതി. ഞാനും ഒന്ന് ഓര്‍ഡര്‍ ചെയ്താലോ എന്ന് വിചാരിക്കുകയാണ്. പണം അയക്കുമ്പോള്‍ അതിനു കൂടി ചേര്‍ത്ത് അയക്കുമല്ലോ. നിങ്ങള്‍ ആരോഗ്യം ശ്രദ്ധിക്കണം ... വറുത്തതും പൊരിച്ചതും ഒന്നും അധികം കഴിക്കരുത്.. " പഞ്ചസാരയുടെ മുകളില്‍ തേന്‍ പുരട്ടിയ പോലുള്ള വാക്കുകളുമായി ആ കത്ത് വീണ്ടും കടല് കടന്നു..

ദിവസങ്ങള്‍ക്കുള്ളില്‍ മുകുന്ദന്‍ സമാധാനപ്രിയന്‍ ആണെന്ന് വീണ്ടും തെളിയിക്കപ്പെട്ടു. AC അവരുടെ വീട്ടിലെ ഒരു അംഗമായിതീര്‍ന്നു. ക്ലബ്ബില്‍ ഒരു വിഷയത്തിലും ഒത്തൊരുമ കാണിക്കാത്ത രമണിയും, വനജയും എന്നാല്‍ AC യുടെ കാര്യത്തില്‍ മാത്രം ഒത്തൊരുമ കാണിച്ചു..

മാസങ്ങള്‍ കടന്നു പോയി.. രമണിയുടെയും, മുകുന്ദന്റെയും വിവാഹ വാര്‍ഷിക ദിനം അടുത്തു.. വനജയുടെ ഭര്‍ത്താവ് അവരുടെ വിവാഹ വാര്‍ഷികത്തിന് നടത്തിയ പാര്‍ട്ടിയുടെ വിശദ വിവരങ്ങളും , ഭര്‍ത്താവ് വനജക്ക് വാങ്ങിക്കൊടുത്ത സില്‍ക്ക് സാരിയുടെ വര്‍ണ്ണനയുമായി വീണ്ടും രമണി തന്‍റെ കത്ത് ആരംഭിച്ചു.

"വിവാഹ വാര്‍ഷികമാണ് വരുന്നത്.. നിങ്ങള്‍ കൂടെയില്ലല്ലോ എന്നാ വിഷമം ഒരുപാടുണ്ട്.. സാരമില്ല. പിന്നെ ഒരു നല്ല സില്‍ക്ക് സാരി വാങ്ങി അയച്ചു തരണം.. എങ്കിലേ ആ വനജയുടെ മുന്‍പില്‍ എനിക്ക് പിടിച്ചു നില്‍ക്കാനാകൂ.. അവള്‍ക്കാണെങ്കില്‍ ഈയിടെയായി അഹന്കാരം വളരെ കൂടുതലാണ്.. വിവാഹവാര്‍ഷിക പാര്‍ട്ടി നടത്തിയതിന്‍റെ അഹങ്കാരമാണ്.. ഞാനും പോയിരുന്നു... എന്തായിരുന്നു അവിടുത്തെ ഒരു പത്രാസ്സ്....... " അങ്ങനെ നീണ്ടു പോയി ആ കത്ത്..

AC റൂമില്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന രമണിയുടെ മനസ്സില്‍ മുഴുവന്‍ വരാന്‍ പോകുന്ന സില്‍ക്ക് സാരിയുടെ ഓര്‍മകളായിരുന്നു.. അത് വന്നിട്ട് വേണം ക്ലബ്ബില്‍ ഒന്ന് വിലസ്സാന്‍.. സ്വപ്നങ്ങളില്‍ മയങ്ങി എപ്പോളോ അവള്‍ ഉറങ്ങി...

ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കാര്‍ഗോ ബോയിയുടെ "ചേച്ചി" എന്നാ വിളി കേട്ടപ്പോള്‍ ആ വിളിക്ക് പതിവില്‍ കവിഞ്ഞ മാധുര്യം ഉള്ളതുപോലെ അവള്‍ക്കു തോന്നി. പാര്‍സല്‍ വാങ്ങി ധൃതി വച്ച് തുറന്നു.. പ്രതീക്ഷക്കു വിപരീതമായി അതില്‍ കണ്ട സാധനം അവളെ കുപിതയാക്കി. മരത്തില്‍ തീര്‍ത്ത ഒരു "ഒട്ടകത്തിന്‍റെ പ്രതിമ"... "ഹും.. ഒരു മൃഗതിനെയെ അങ്ങേര്‍ക്കു അയക്കാന്‍ കിട്ടിയുള്ളൂ.." കോപവും, സങ്കടവും ഒരുമിച്ചു വന്ന രമണി അതെടുത്ത് വീടിന്‍റെ മൂലയിലെക്കെരിഞ്ഞു.. കാലും തലയും വേര്‍പെട്ടു ആ പ്രതിമ കിടക്കുമ്പോള്‍ രമണി അറിയുന്നുണ്ടായിരുന്നില്ല, ആ മൃഗത്തിന്‍റെ കാരുണ്യം കൊണ്ടാണ് തന്‍റെ കുടുംബം മുന്നോട്ടു പോകുന്നത് എന്ന്. ദൂരെ കടലുകള്‍ക്കപ്പുറം പൊരി വെയിലില്‍, ചുട്ടു പൊള്ളുന്ന മണലില്‍ ഒട്ടകത്തെ മേയ്ച്ചുകൊണ്ടിരുന്ന മുകുന്ദനും ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല.. പക്ഷെ ഒന്ന് മാത്രം അയാള്‍ക്ക്‌ അറിയാമായിരുന്നു... തന്‍റെ മനസ്സില്‍ ഈ ഒട്ടകങ്ങള്‍ക്കുള്ള സ്ഥാനം തന്‍റെ മക്കളുടെ സ്ഥാനത്തിനു ഒപ്പമാണ് എന്ന്...

Saturday, December 6, 2008

കഥ: തേനിച്ചകള്‍.


എന്‍റെ ചെറുപ്പകാലം. ചെറുപ്പകാലത്തെ കുറിച്ച് ഓര്‍മ വരുമ്പോള്‍ മനസ്സില്‍ എപ്പോളും നിറഞ്ഞു നില്‍ക്കുന്നത് എന്‍റെ അമ്മയുടെ തറവാടാണ്. കാരണം ഒരു 10-12 വയസ്സ് വരെ ഞാനും എന്‍റെ സഹോദരിയും എന്‍റെ വീട്ടിലേക്കാള്‍ കൂടുതല്‍ ചിലവഴിചിട്ടുള്ളത് അവിടെയാണ്. തറവാടിന്റെ മുറ്റത്ത്‌ ഒരു വലിയ പേരമരം ഉണ്ടായിരുന്നു. ആ മരത്തില്‍ സ്ഥിരമായി ഒരു ഊഞ്ഞാല്‍ ഉണ്ടാകും. പേരക്ക പഴുക്കുന്ന കാലമായാല്‍ ഒരു പാട് വവ്വാലുകള്‍ വരുമായിരുന്നു മരത്തില്‍. അതങ്ങനെ തലകീഴായി തൂങ്ങിക്കിടക്കും. വവ്വാലുകളെ അനുകരിച്ചു ഞാനും തലകീഴായി മരത്തില്‍ കാലു കൊളുത്തിയിട്ടു തൂങ്ങിക്കിടക്കുമായിരുന്നു.
ആയിടക്കു ഞങ്ങളുടെ തറവാട്ടിലെ ഒരു നിത്യ സന്ദര്‍ശകനായിരുന്നു "മൊരവന്‍ ‍" എന്ന് പേരുള്ള ഒരു ആദിവാസി വൃദ്ധന്‍. ഒരു 75-80 വയസ്സ് പ്രായം വരും അദ്ധേഹത്തിന്. നരച്ച കുറ്റിമുടിയും , പകുതി അടഞ്ഞ കണ്ണുകളും ഉള്ള ഒരു മനുഷ്യന്‍. ഒരു വടിയും കുത്തിപ്പിടിച്ചു കൂനി കൂനി നടന്നു വരും.. ആ മനുഷ്യനു ഒരു പാട് പ്രത്യേകതകളുണ്ട്... ഒന്ന്, അയാള്‍ കഥകളുടെ ഒരു ഭാണ്ടാരമായിരുന്നു. അയാളുടെ ഭാഷയില്‍ ഞങ്ങള്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ ഒരുപാട് കഥകള്‍ ഞങ്ങള്‍ക്ക് പറഞ്ഞു തരുമായിരുന്നു. മറ്റൊന്ന്, അയാള്‍ ചായ കുടിക്കുന്ന രീതി വളരെ രസകരമായിരുന്നു. നല്ല കടുപ്പത്തിലുള്ള കട്ടന്‍ ചായ, അതും പഞ്ചസാര ചേര്‍ക്കുന്നത് പുള്ളിക്ക് ഇഷ്ടമല്ല. എന്‍റെ വല്യമ്മച്ചി അയാള്‍ക്ക്‌ ചായ കൊടുക്കുമ്പോള്‍ കൂടെ ഒരു കഷണം ശര്‍ക്കരയും കൊടുക്കും. നിലത്തു ചമ്രം പടിഞ്ഞിരുന്നു ആ ശര്‍ക്കര ചായയിലിട്ടു കുത്തിപ്പിടിക്കുന്ന വടിയുടെ മറ്റേ അറ്റം കൊണ്ട് ഇടിച്ചു കലക്കി ചായ കുടിക്കും. ഇടക്കൊക്കെ ഞാനും ഇതുപോലെ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. എവിടെ നിന്നെങ്കിലും ഒരു കോല് സംഘടിപ്പിച്ചു ശര്‍ക്കര ചായയിലിട്ടു ഇടിച്ചു കലക്കി.... അപ്പോളെല്ലാം വടിയുമായി വല്യമ്മച്ചി എന്നെ വീടിനു ചുറ്റും ഓടിക്കുമായിരുന്നു. ഓര്‍ക്കുമ്പോള്‍ ഇന്നും ഒരുപാട് സന്തോഷവും, ഒപ്പം നൊമ്പരവും. തിരികെക്കിട്ടാന്‍ പലപ്പോഴും ഞാന്‍ ആഗ്രഹിച്ചിട്ടുള്ള ആ കുട്ടിക്കാലം..
ഈ "മൊരവന്റെ" കഥകളില്‍ എനിക്ക് ഓര്‍മ വന്ന രസകരമായ ഒന്നുണ്ട്. ഇത് അദ്ധേഹത്തിന്റെ സ്വന്തം അനുഭവമാനെന്നാണ് അയാള്‍ അവകാശപ്പെടുന്നത്.
"മൊരവന്റെ" നല്ല പ്രായത്തില്‍ അയാള്‍ക്ക്‌ കാട്ടില്‍ പോയി തേനെടുക്കലായിരുന്നു പ്രധാന പണി. നല്ല തേനിച്ചക്കൂട് തപ്പി അയാള്‍ അങ്ങനെ കാട്ടിലൂടെ നടക്കും. പറ്റിയ ഒരെണ്ണം കണ്ടു കിട്ടിയാല്‍ വീണ്ടും രാത്രിയില്‍ ഒരു തീപ്പന്തം കൊളുത്തി ആ മരത്തില്‍ വലിഞ്ഞു കയറി ഈച്ചകളെ ഓടിച്ചു തേന്‍ കൂട് എടുക്കും. പിന്നെ അത് പിഴിഞ്ഞ് തേനെടുത്തു കുപ്പികളിലാക്കി ദൂരെ പട്ടണത്തില്‍ കൊണ്ട് പോയി വില്‍ക്കും.
ഒരിക്കല്‍ ഇതുപോലെ തേനിച്ചക്കൂട് തപ്പി നടക്കുകയായിരുന്നു അയാള്‍. ഒരു വലിയ മരത്തില്‍ പറ്റിയ ഒരു കൂട് കണ്ടെത്തി. മരത്തിനു നല്ല വണ്ണം ആയിരുന്നു. രാത്രി വരുമ്പോള്‍ കയറാന്‍ പറ്റുമോ എന്നറിയാന്‍ ഒരു പരീക്ഷണം നടത്തി നോക്കി അദ്ദേഹം. എങ്ങനെയെന്നറിയില്ല പെട്ടന്ന് തേനിച്ചക്കൂട്ടം ഇളകി. തേനിച്ച ഇളകി എന്ന് മനസ്സിലായതും "മൊരവന്‍" ഓടിയതും ഒരുമിച്ചായിരുന്നു. തേനിച്ചകള്‍ വിടുമോ... അവ കൂട്ടമായി പിന്നാലെ. കുറച്ചു ദൂരം ഓടിയ അയാള്‍ ഒരു പുഴക്കരയില്‍ എത്തി. ആ പുഴക്ക്‌ അക്കരെ ഒരു ചെറിയ ഗ്രാമം ആണ് ഉള്ളത്. തേനിച്ച കുത്താന്‍ വന്നാല്‍ പുഴയില്‍ ചാടിയാല്‍ മതിയെന്ന് അനുഭവം കുറേ ഉള്ള നമ്മുടെ "മൊരവനു" അറിയാമായിരുന്നു. ഒന്ന് രണ്ടു കുത്ത് അതിനകം തന്നെ കിട്ടിയിരുന്ന "മൊരവന്‍" ഒന്നുമാലോചിച്ചില്ല പുഴയിലേക്ക് എടുത്തു ചാടി. പിന്നെ നടന്ന സംഭവം അയാള്‍ പോലും പ്രതീക്ഷിക്കാത്തതായിരുന്നു. അയാള്‍ പുഴയില്‍ ചാടിയതും പുഴയില്‍ നിന്നും പേടിച്ചു കരഞ്ഞുകൊണ്ട് 2-3 സ്ത്രീകള്‍ ഓടി കരയില്‍ കയറിയതും ഒരുമിച്ചായിരുന്നു. ഈച്ച വരുന്ന വെപ്രാളത്തില്‍ പുഴയില്‍ കുളിച്ചു കൊണ്ടിരുന്ന സ്ത്രീകളെ അയാള്‍ കണ്ടില്ല. എന്തിനധികം പറയുന്നു ഈച്ചകള്‍ക്ക് "മൊരവനെന്നോ" സ്ത്രീകളെന്നോ വ്യത്യാസമില്ലല്ലോ. തേനിച്ചകള്‍ മൊത്തമായി സ്ത്രീകളെ പൊതിഞ്ഞു. അവരുടെ കരച്ചില്‍ കേട്ടു ഓടിക്കൂടിയ ഗ്രാമവാസികള്‍ കണ്ട കാഴ്ച ഇതായിരുന്നു. സ്ത്രീകളുടെ ബന്ധുക്കള്‍ "മൊരവനെ" ശരിക്കും പെരുമാറി. അയാളുടെ വാക്കുകളില്‍ പറയുകയാണെങ്കില്‍ പിന്നീട് ഒരു വര്‍ഷത്തേക്ക് "മൊരവനു" തെനെടുക്കാന്‍ മരത്തില്‍ കയറാന്‍ പറ്റാത്ത അവസ്ഥയായിരുന്നു എന്നാണ്.
പിന്നീടെന്നോ അമ്മ പറഞ്ഞ് അറിഞ്ഞു. "മൊരവന്‍ " മരിച്ചുപോയി എന്ന്. പഴയകാല ഓര്‍മ്മകള്‍ മനസ്സിലേക്ക് വരുമ്പോള്‍ ആ മുഖവും ഓര്‍മ വരും. വളഞ്ഞു കൂടി നിലത്തിരുന്നു ചായക്കപ്പില്‍ കോലുകൊണ്ട് ശര്‍ക്കര ഇളക്കി , മൊത്തി മൊത്തി കുടിക്കുന്ന ആ വൃദ്ധന്റെ രൂപം.

Thursday, December 4, 2008

കഥ: കരിഞ്ഞു വീഴുന്ന സ്വപ്‌നങ്ങള്‍...



ജനലഴികളില്‍ പിടിച്ചു ബാലു പുറത്തേക്ക്‌ നോക്കി.. മുറ്റത്ത്‌ ഒരുപാട് പേര്‍... എന്തോ വെറുതെ ചിന്തിച്ചിരിക്കുന്നവര്‍... സ്വയമറിയാതെ കൈകളും, തലയും ഇളക്കി ആരോടെന്നില്ലാതെ സംസാരിക്കുന്നവര്‍, ഉച്ചത്തില്‍ പാട്ട് പാടുന്നവര്‍, അങ്ങനെ ഒരുപാട്‌ പേര്‍ ... ജീവിതത്തെക്കുറിച്ചും,ഭാവിയെക്കുറിച്ചും ഒട്ടും ഉത്കാണ്തയില്ലാതെ അവര്‍ അങ്ങനെ പാറി നടക്കുന്നു... അവര്‍ക്കിടയിലൂടെ ശകാരിച്ചും, ഒച്ചയുണ്ടാക്കിയും ഓടി നടക്കുന്നു ഹോസ്പിറ്റല്‍ ജീവനക്കാര്. താനും ഇവരെപ്പോലെ തന്നെയായിരുന്നില്ലേ കുറച്ചുകാലം മുന്‍പ്‌ വരെ... ആരെയും കാണാന്‍ ആഗ്രഹിക്കാതെ, ആരോടും സംസാരിക്കാതെ നീണ്ട 13 വര്‍ഷങ്ങള്‍.. ഒരു നീണ്ട നെടുവീര്‍പ്പിനിടയിലും ബാലു ഓര്‍മിച്ചു.. ഇന്നാണ് ആ ദിവസം... തന്‍റെ ജീവിതത്തെ മാറ്റിമറിച്ച ശപിക്കപ്പെട്ട ആ ദിനം...

അച്ഛനും അമ്മയും ഒരു സഹോദരിയും അടങ്ങുന്ന കൊച്ചു കുടുംബം ആയിരുന്നു ബാലുവിന്‍റെ.. കഷ്ടപ്പടിനിടയിലും മക്കളുടെ പഠനത്തിന്‌ ഒരു കുറവും വരുത്താത്ത അച്ഛനമ്മമാര്‍.. മക്കള്‍ക്ക്‌ വേണ്ടി മാത്രം ജീവിച്ചവര്‍... ബാലുവും സഹോദരിയും പഠനത്തില്‍ മിടുക്കരായിരുന്നു..ഉയര്‍ന്ന മാര്‍ക്കോടെ ബാലു SSLC പാസ്സായി.. മെറിറ്റ് സീറ്റില്‍ തൊട്ടടുത്ത ഒരു കോളേജില്‍ അഡ്മിഷന്‍ കിട്ടി. അച്ഛന്‍റെ ആഗ്രഹമായിരുന്നു മകന്‍ ഒരു എഞ്ചിനീയര്‍ ആയ കാണണം എന്നുള്ളത്... ആദ്യവര്‍ഷം വളരെ നല്ല രീതിയില്‍ത്തന്നെ കടന്നു പോയി.. രണ്ടാം വര്‍ഷം മുതലേ ബാലു അല്പസ്വല്പം പഠനത്തില്‍ നിന്നും അകന്നു തുടങ്ങിയിരുന്നു.. ക്ലാസ്സില്‍ കൃത്യമായി കയറാതെയായി.. പഠനത്തിലും വലുതായി മറ്റെന്തൊക്കെയോ ആണെന്ന തോന്നല്‍ അവനില്‍ കടന്നു കൂടിതുടങ്ങി... കൂടെ ചെറുതായ രാഷ്ട്രീയ പ്രവര്‍ത്തനവും.. സമരങ്ങളിലും മറ്റും പ്രസംഗിക്കാനും, കൊടിപിടിക്കാനും മറ്റുള്ളവര്‍ക്കൊപ്പം മുന്‍പന്തിയില്‍ ബാലുവിനെയും കാണാന്‍ തുടങ്ങി.. അങ്ങനെ ചുരുക്കത്തില്‍ പ്രീ ഡിഗ്രി കഷ്ടിച്ച് കടന്നു കൂടി.. അതെ കോളേജില്‍ ഡിഗ്രിക്ക് ചേരുമ്പോള്‍ ബാലുവിന്‍റെ മനസ്സില്‍ നിന്നും എഞ്ചിനീയര്‍ എന്നാ പദം മാഞ്ഞുപോയിരുന്നു.. ഹൃദയം നുറുങ്ങുന്ന വേദനയിലും പാവം ആ അച്ഛന്‍ മകന്‍റെ ആഗ്രഹത്തിന് എതിരായി ഒന്നും പറഞ്ഞില്ല... പകരം ആ മനുഷ്യന്‍റെ പ്രതീക്ഷകളൊക്കെയും മകളിലെക്കായി.. ബാലുവിന്‍റെ സഹോദരി അതേ കോളേജില്‍ പ്രീ ഡിഗ്രിക്ക് ചേര്‍ന്നു.. ബാലുവിന്‍റെ ഈ അവസ്ഥയില്‍ സ്നേഹമയിയായ ആ സഹോദരിക്ക് വിഷമം ഉണ്ടായിരുന്നെന്കിലും തിരുത്താന്‍ ‍ കഴിയുന്നതിനും അപ്പുറത്തായിരുന്നു അവനപ്പോള്‍..

ബാലുവാകട്ടെ തന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ വളരെ ഭംഗിയായിതന്നെ തുടര്‍ന്നുകൊണ്ടിരുന്നു.. എല്ലാ സമരങ്ങള്‍ക്കും, വിദ്യാഭ്യാസ ബന്ദുകള്‍ക്കും അവന്‍ മുന്‍പില്‍ തന്നെയുണ്ടായിരുന്നു .. തന്നെ സ്നേഹിച്ചിരുന്ന അധ്യാപകരുടെ കണ്ണില്‍ ഒരു കരടായി മാറാന്‍ അവനു എളുപ്പം കഴിഞ്ഞു..
ഒരിക്കല്‍ കലാലയ സമരങ്ങള്‍ മൂര്‍ച്ചിച്ചു നിന്നിരുന്ന ഒരു കാലം... പറഞ്ഞു തീര്‍ക്കാവുന്ന ചെറിയ ഒരു പ്രശ്നം ഊതിപ്പെരുപ്പിച്ചു കേരളത്തിലെ കലാലയങ്ങളില്‍ മുഴുവന്‍ പഠനം മുടക്കി സമരം നടക്കുന്നു... ആ സമരം വിദ്യഭ്യാസ ബന്ദ് എന്ന പേരില്‍ ശക്തി പ്രാപിച്ചു.. സമരം നിയന്ത്രിക്കാനാകാതെ വന്ന ഒരു സാഹചര്യത്തില്‍ പ്രിന്‍സിപാള്‍ കോളേജിന് അവധി പ്രഖ്യാപിച്ചു.. സമരത്തിലോന്നും ഇടപെടാതെ നടന്നിരുന്ന വിദ്യാര്‍ഥി‍കള്‍ എങ്ങനെയും വീട്ടിലെത്താനുള്ള തിരക്കുകൂട്ടലില്‍ ആയിരുന്നു. സമരക്കാര്‍ കോളേജ് വിട്ടു നേരെ ടൌണിലേക്ക് തിരിഞ്ഞു,,, സമരം കട കമ്പോളങ്ങളെയും, വാഹനങ്ങളെയും ആക്രമിക്കുന്ന അവസ്ഥവരെയെത്തി.. സമരക്കാരെ ഒതുക്കാന്‍ പോലീസ് സേന അണിനിരന്നു.. വാശി കയറിയ സമരക്കാര്‍ കടകളിലേക്കും, പോലീസിന് നേരയും കല്ലുകള്‍ പെറുക്കി എറിയാന്‍ തുടങ്ങി... ഒരു വിഭാഗം വാഹനങ്ങള്‍ തകര്‍ക്കുന്നതില്‍ മത്സരിച്ചു..
പെട്ടന്നാണ് നിറുത്താതെ പോയ ഒരു ബസ് ബാലുവിന്‍റെയും കൂട്ടരുടെയും കണ്ണില്‍ പെട്ടത്.. നിറയെ ആളുകളുണ്ടായിരുന്ന ആ ബസ് അവര്‍ തടഞ്ഞു നിറുത്തി.. രോഷാകുലരായ ചിലര്‍ ഡ്രൈവറെ വലിച്ചു പുറത്തിട്ടു... ചിലര്‍ ഗ്ലാസ് അടിച്ചു തകര്‍ത്തു...ബസ്സിലുള്ള ആളുകളെല്ലാം ഭയന്ന് പുറത്തേക്കു പാഞ്ഞു.. പെട്ടന്നുള്ള ആവേശത്തില്‍ ബാലു മറ്റൊന്നും ആലോചിച്ചില്ല.. പോക്കറ്റിലുണ്ടായിരുന്ന തീപ്പെട്ടിയുരച്ചു ബസ്സിനുള്ളിലെക്കെറിഞ്ഞു ബസ്സില്‍ തീ പടര്‍ന്നു..തീയണക്കാന്‍ പലരും ശ്രമിച്ചെങ്കിലും തീ ആളിക്കതുകയാണ് ഉണ്ടായത്.. ബസ്സിനുള്ളില്‍ നിന്നും സ്ത്രീകളുടെ നിലവിളി ഉയര്‍ന്നു.
പോലീസും ജനങ്ങളുമെല്ലാം ബസ്സിനു ചുറ്റും കൂട്ടം കൂടി.. ആരോ ആംബുലന്‍സിനു ഫോണ്‍ ചെയ്തു..ബസ്സിനുള്ളില്‍ നിന്നും ആരെയൊക്കെയോ എടുത്തു ആംബുലന്‍സില്‍ കയറ്റുന്നു.. പോലീസ് ജീപ്പുകള്‍ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞു നടക്കുന്നു.. ഇതൊന്നും ഗൌനിക്കാതെ സമരക്കാര്‍ തങ്ങളുടെ ആക്രമണം മറ്റിടങ്ങളിലേക്ക് വ്യാപിപ്പിച്ചു കൊണ്ടിരുന്നു.. അവസാനം പോലീസ് അറെസ്റ്റ്‌ ചെയ്യുന്നതുവരെ അവര്‍ ആക്രമണം തുടര്‍ന്നു..
ഉന്നത നേതാക്കളുടെ ഇടപെടല്‍ മൂലവും, വിധ്യാര്‍തികള്‍ എന്ന പരിഗണന ഉള്ളതുകൊണ്ടും അധികം നേരം പോലീസ് സ്റ്റേഷനില്‍ ഇരിക്കേണ്ടി വന്നില്ല ബാലുവിനും കൂട്ടുകാര്‍ക്കും.. പാര്‍ട്ടിക്ക് വേണ്ടി അറസ്റ്റ് വരിച്ച് ഒരു പ്രവര്‍ത്തകന്‍റെ ചങ്കൂറ്റവും, ആവേശവും കൊണ്ട് നെഞ്ച് വിരിച്ചാണ് ബാലു സ്റ്റേഷനില്‍ നിന്നും പുറത്തിറങ്ങിയത്.. നാളെ വീണ്ടും നടത്താന്‍ പോകുന്ന സമര പരിപാടികളെക്കുറിച്ച് ചര്‍ച്ച ചെയ്തു തീരുമാനമെടുത്ത് എല്ലാവരും പിരിഞ്ഞു... ഉച്ചക്ക് ഒന്നും കഴിച്ചില്ല. ബാലുവിന് വിശപ്പ്‌ ആളികത്തുന്നുണ്ടായിരുന്നു. ആദ്യം കണ്ട ഒരു ഹോട്ടല്‍ കയറി വയറു നിറയെ കഴിച്ചു... ഇനി കുളിച്ചു സുഖമായി ഒരുറക്കം.. മൂളിപ്പാട്ടും പാടി ബാലു വീട്ടിലേക്കു തിരിച്ചു..
പടിക്കല്‍ വച്ചേ കാണാമായിരുന്നു.. മുറ്റത്ത്‌ വലിയൊരു ആള്‍കൂട്ടം.. നെഞ്ചില്‍ നിന്നും ഒരു ആളല്‍ പുറത്തുവന്നു.. തൊണ്ട വരണ്ടു.. ഈശ്വരാ അച്ഛന് എന്തെങ്കിലും.. ഇതുവരെ ഉണ്ടായിരുന്ന ആവെശമെല്ലാം ഒരു നിമിഷം കൊണ്ട് ആവിയായിപ്പോയപോലെ,.. മുറ്റത്തേക്ക്‌ ഓടുകയായിരുന്നു അവന്‍.. കൂടി നിന്ന ആളുകളെ വകഞ്ഞ് മാറ്റി വരാന്തയിലേക്ക്‌ കയറി.. ഒന്നേ നോക്കിയുള്ളൂ.. തലക്കുള്ളില്‍ ഒരു അഗ്നിപര്‍വതം പൊട്ടി. ഭൂമി കീഴ്മേല്‍ മറിയുന്ന പോലെ.. ചെവിക്കുള്ളില്‍ ഒരു തീവണ്ടി പായുന്ന പോലുള്ള ശബ്ദം... വരാന്തയില്‍ വെള്ളത്തുണിയില്‍ പുതപ്പിച്ചു കിടത്തിയിരിക്കുന്ന തന്‍റെ ഒരേയൊരു സഹോദരിയുടെ കരിഞ്ഞ രൂപം.... ബോധം മറയുംബോഴും ആരോ പറഞ്ഞ ആ വാക്കുകള്‍ അവന്‍റെ ചെവിയില്‍ മുഴങ്ങി . "ബന്ദിന്‍റെ പേരില്‍ നാട് നശിപ്പിക്കുന്നവര്‍ ഇതെല്ലം കണ്ടു പഠിച്ചിരുന്നെങ്കില്‍.." താന്‍ തീപ്പെട്ടിയുരച്ചിട്ടത് തന്‍റെ മാതാ പിതാക്കളുടെ സ്വപ്നങ്ങളിലെക്കയിരുന്നുവന്നു മനസ്സിലാക്കാന്‍ അബോധാവസ്ഥയില്‍ നിന്നും ഉണര്‍ന്ന ബാലുവിന് കഴിയുമായിരുന്നില്ല. അതിനു മുന്‍പേ അവന്‍റെ മനസ്സ് പിടി വിട്ടു പോയിരുന്നു..
പിന്നെ കുറേ വര്‍ഷങ്ങള്‍.. ആശുപത്രിയും, മരുന്നും ഒക്കെയായി കടന്നുപോയി...
മകളുടെ വേര്‍പാട് ആ മാതാപിതാക്കളെ പാടെ തളര്‍ത്തി.. ആ തളര്‍ച്ചയില്‍ നിന്നും അച്ഛന്‍ പിന്നെ തരിച്ചു വന്നില്ല. കരിഞ്ഞ സ്വപ്‌നങ്ങള്‍ നൃത്തമാടുന്ന ആ വീട്ടില്‍ നിന്നും ഒരു നാള്‍ ആ അമ്മയെ തനിച്ചാക്കി അച്ഛനും യാത്രയായീ. ഒരിക്കലും തിരിച്ചുവരാത്ത മകളുടെ അടുത്തേക്ക്..
ഇടക്കൊക്കെ അമ്മ വരുംമായിരുന്നു ആശുപത്രിയില്‍.. പിന്നെ പിന്നെ തീരെ വരാതെയായി.. മകന്റെ ഈ അവസ്ഥ ആ അമ്മക്ക് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു.. തന്നെ തിരിച്ചറിയാന്‍ പോലുമാകാതെ വിധുരതയിലേക്ക്‌ നോക്കിയിരിക്കുന്ന മകന്‍.. എതമ്മക്കാണ് അത് താങ്ങാനാവുക.. ബാലുവിന് സമനില തിരിച്ചു കിട്ടാന്‍ പിന്നെയും കുറച്ചു വര്‍ഷങ്ങള്‍ കൂടി വേണ്ടി വന്നു... നീണ്ട 13 വര്‍ഷങ്ങള്‍..
താന്‍ ഇന്നിവിടെ നിന്നും ഡിസ്ചാര്‍ജ് ആകുന്ന വിവരം സന്തോഷത്തോടെയാണ് ഡോക്റ്ററില്‍ നിന്നും അവന്‍ കേട്ടത്.. താന്‍ അനുഭവിച്ച ദുരിതങ്ങള്‍ക്ക് , ജീവിതത്തിലെ ആ കറുത്ത ദിനങ്ങള്‍ക്ക്‌ ഇന്നവസാനം.. മനസ്സില്‍ വീണ്ടും സ്വപ്‌നങ്ങള്‍ കോട്ട കെട്ടിത്തുടങ്ങി.. ഇനിയുള്ള ജീവിതമെന്കിലും അമ്മയുമൊത്ത് , ഒരു നല്ല മകനായ് , ആ മടിയില്‍ തല ചായ്ച്ച്... ബാലുവിന്റെ കവിളിലൂടെ കണ്ണുനീര്‍ ഒഴുകി.. അവന്‍ പോലുമറിയാതെ..
താന്‍ ഡിസ്ചാര്‍ജ് ആകുന്ന വിവരം ഡോക്ടര്‍ നാട്ടിലറിയിച്ചിരുന്നു. ഇതുവരെ ആരും വന്നില്ല. എല്ലാവരോടും യാത്ര പറഞ്ഞു ആകെയുണ്ടായിരുന്ന പഴയ ദ്രവിച്ച ഷര്‍ട്ടും, പാന്‍റും, എടുത്തണിഞ്ഞു കുറേ നേരമായി ബാലു ആ നില്‍പ്പ് തുടങ്ങിയിട്ട്..
"ബാലു നിന്നെ കാണാന്‍ ആരോ വന്നിരിക്കുന്നു". ആശുപത്രിയിലെ ക്ലീനെര്‍ രാജമ്മ ചേച്ചിയുടെ ശബ്ദമാണ് ബാലുവിനെ ചിന്തകളില്‍ നിന്നും ഉണര്‍ത്തിയത്.. പട പട മിടിക്കുന്ന ഹൃദയവുമായ്‌ അവന്‍ വേഗം റിസപ്ഷനില്‍ എത്തി. ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലായി... അമ്മാവന്‍. ഒരിക്കല്‍ താന്‍ ഒരു പാട് സ്നേഹിച്ചിരുന്ന, തന്നെ സ്നേഹിച്ചിരുന്ന മനുഷ്യന്‍,, അമ്മാവന്‍ ചിരിച്ചെന്നു വരുത്തി.. "പോകാം" എന്നാ ഒറ്റ വാക്ക് മാത്രം പറഞ്ഞു അമ്മാവന്‍ കാറിനടുത്തേക്ക് നടന്നു. ഒരിക്കല്‍ കൂടി എല്ലാവരോടും യാത്ര പറഞ്ഞു കാറില്‍ കയറുമ്പോള്‍ രാജമ്മ ചേച്ചിയുടെ കണ്ണ് നിറഞ്ഞൊഴുകുന്നത് കണ്ടു.. ഒന്നും സംസാരിക്കാതെയുള്ള യാത്ര... അല്ലെന്കിലും എന്താണ് സംസാരിക്കാനുള്ളത്.. "അമ്മ വന്നില്ലേ" എന്നാ തന്‍റെ ചോദ്യത്തിനു "ഇല്ല" എന്ന ഒറ്റ വാക്കിലുള്ള മറുപടി... പിന്നെയൊന്നും ചോദിക്കാന്‍ തോന്നിയില്ല.. കാറ് വീടിനടുത്തെത്തി..
മുറ്റത്ത്‌ കുറച്ചുപേര്‍.. തന്നെക്കാണാന്‍ വന്നവരാകും.. കാറില്‍ നിന്നിറങ്ങുമ്പോള്‍ അവര്‍ തന്നെ നോക്കി പിറുപിറുക്കുന്നത് കണ്ടു. അമ്മാവന്‍ അടുത്തുവന്നു അവന്‍റെ കൈയ്യില്‍ മുറുകെപ്പിടിച്ചു.. അവനൊന്നും മനസ്സിലായില്ല. ആളുകള്‍ അവര്‍ക്ക് വീട്ടിലേക്കു കയറാന്‍ വഴി മാറിക്കൊടുത്തു... ചന്ദനത്തിരിയുടെ ഗന്ധം അവന്‍റെ മൂക്കിലടിച്ചുകയറി.. അവിടെ വരാന്തയില്‍ വെള്ളത്തുണി പുതച്ച് ... അവന്‍റെ കണ്ണില്‍ ഇരുട്ടായി.. കരയാന്‍ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തുവന്നില്ല. ഒരു തരാം നിര്‍വികാരതയോടെ അവനിരുന്നു... ആ അമ്മയുടെ അരികില്‍.. തന്‍റെ വിധിയെ, അല്ലെങ്കില്‍ താന്‍ മാറ്റിയെഴുതിയ വിധിയെ ശപിച്ചുകൊണ്ട്...
ബാലുവിന്‍റെ ജീവിതം ഇവിടെയവസാനിക്കുന്നില്ല. ഒരുപാട് ബാലുമാര്‍ വീണ്ടും ഇവിടെ പിറവിയെടുത്തു കൊണ്ടിരിക്കുന്നു... സ്വയം നശിച്ചുകൊണ്ട്, മറ്റുള്ളവരെ നശിപ്പിച്ചു കൊണ്ട് ... ഇതൊരു ഗുണപാഠം മാത്രം...

Tuesday, December 2, 2008

വഞ്ചിക്കപ്പെട്ടവന്റെ കമ്മ്യൂണിറ്റി!


ഒരിക്കല്‍ orkut sign in ചെയ്തു scrapbook നോക്കിയപ്പോള്‍ ഞാന്‍ കണ്ടു അതില്‍ നിന്‍റെ ഒരു scrap.. Display image ല്‍ കണ്ട മനോഹരമായ ചിത്രശലഭത്തിന്റെ പടത്തില്‍ ‍click ചെയ്ത ഞാന്‍ ചെന്നെത്തിയത് നിന്‍റെ profile ല്‍. About me ല്‍ നീയെഴുതിയ വരികള്‍ എന്നെ നിന്നിലേക്ക്‌ കൂടുതല്‍ ആകര്‍ഷിച്ചു. നിന്‍റെ photo album തുറക്കാനാവാതെ വിഷമിച്ച ഞാന്‍ നിനക്ക് friend request അയച്ചു. എന്‍റെ request accept ചെയ്ത നിന്‍റെ album ലൂടെ ഞാന്‍ കണ്ണോടിച്ചു. മനോഹരമായ ചിത്രശലഭങ്ങളെ കൊണ്ട് നിറഞ്ഞതായിരുന്നു നിന്‍റെ photo gallery. chatting ലൂടെ നിന്നിലേക്ക്‌ കൂടുതല്‍ അടുത്ത ഞാന്‍ നിനക്കായി testimonials എഴുതി post ചെയ്തു. നിന്‍റെ album ലെ ചിത്രശലഭങ്ങള്‍ എന്‍റെ comments കൊണ്ടു നിറഞ്ഞു. ഞാന്‍ creat ചെയ്ത lovers community ല്‍ ആദ്യമായി join ചെയ്തതും നീയായിരുന്നു. scrap കളിലൂടെ നമ്മള്‍ ഹൃദയം പങ്കുവച്ചു. നമുക്ക് അനവധി common friends ഉണ്ടായി.
എന്നാല്‍ പതുക്കെ പതുക്കെ നീ എന്‍റെ scrap കള്‍ delete ചെയ്യുന്നത് ഞാനറിഞ്ഞു.. കൂടെ നമ്മുടെ ഒരു common friend ന്‍റെ scrap കള്‍ കൂടുതലായി നിന്‍റെ scrap book ല്‍ നിറയുന്നതും. നിന്‍റെ display image ലെ ചിത്രശലഭം ഒരു ചുവന്ന പൂവായി മാറിയതും ഞാന്‍ കണ്ടു. അധികം കാത്തിരിക്കേണ്ടി വന്നില്ല നിന്‍റെ profile ലെ single എന്ന പദപ്രയോഗം committed എന്നായി മാറുന്നത് കാണാന്‍. പകുതി തകര്‍ന്ന ഞാന്‍ ഇപ്പോള്‍ "വഞ്ചിക്കപ്പെട്ടവരുടെ കമ്മ്യൂണിറ്റി" യുടെ owner ആണ്. നിരാശനായ എന്‍റെ കാത്തിരിപ്പിനൊടുവില്‍ എനിക്ക് കാണാന്‍ കഴിഞ്ഞത് എന്‍റെ "വഞ്ചിക്കപ്പെട്ടവരുടെ കമ്മ്യൂണിറ്റി" 500 members നെ കൊണ്ട് നിറഞ്ഞതാണ്‌. ഇപ്പോള്‍ ഞാന്‍ സന്തോഷവാനാണ്... കാരണം 500 ല്‍ ഒരാള്‍ മാത്രമാണല്ലോ ഈ ഞാന്‍ എന്നത് എനിക്ക് ആശ്വാസത്തിന് വക നല്‍കുന്നു.