Thursday, December 4, 2008

കഥ: കരിഞ്ഞു വീഴുന്ന സ്വപ്‌നങ്ങള്‍...



ജനലഴികളില്‍ പിടിച്ചു ബാലു പുറത്തേക്ക്‌ നോക്കി.. മുറ്റത്ത്‌ ഒരുപാട് പേര്‍... എന്തോ വെറുതെ ചിന്തിച്ചിരിക്കുന്നവര്‍... സ്വയമറിയാതെ കൈകളും, തലയും ഇളക്കി ആരോടെന്നില്ലാതെ സംസാരിക്കുന്നവര്‍, ഉച്ചത്തില്‍ പാട്ട് പാടുന്നവര്‍, അങ്ങനെ ഒരുപാട്‌ പേര്‍ ... ജീവിതത്തെക്കുറിച്ചും,ഭാവിയെക്കുറിച്ചും ഒട്ടും ഉത്കാണ്തയില്ലാതെ അവര്‍ അങ്ങനെ പാറി നടക്കുന്നു... അവര്‍ക്കിടയിലൂടെ ശകാരിച്ചും, ഒച്ചയുണ്ടാക്കിയും ഓടി നടക്കുന്നു ഹോസ്പിറ്റല്‍ ജീവനക്കാര്. താനും ഇവരെപ്പോലെ തന്നെയായിരുന്നില്ലേ കുറച്ചുകാലം മുന്‍പ്‌ വരെ... ആരെയും കാണാന്‍ ആഗ്രഹിക്കാതെ, ആരോടും സംസാരിക്കാതെ നീണ്ട 13 വര്‍ഷങ്ങള്‍.. ഒരു നീണ്ട നെടുവീര്‍പ്പിനിടയിലും ബാലു ഓര്‍മിച്ചു.. ഇന്നാണ് ആ ദിവസം... തന്‍റെ ജീവിതത്തെ മാറ്റിമറിച്ച ശപിക്കപ്പെട്ട ആ ദിനം...

അച്ഛനും അമ്മയും ഒരു സഹോദരിയും അടങ്ങുന്ന കൊച്ചു കുടുംബം ആയിരുന്നു ബാലുവിന്‍റെ.. കഷ്ടപ്പടിനിടയിലും മക്കളുടെ പഠനത്തിന്‌ ഒരു കുറവും വരുത്താത്ത അച്ഛനമ്മമാര്‍.. മക്കള്‍ക്ക്‌ വേണ്ടി മാത്രം ജീവിച്ചവര്‍... ബാലുവും സഹോദരിയും പഠനത്തില്‍ മിടുക്കരായിരുന്നു..ഉയര്‍ന്ന മാര്‍ക്കോടെ ബാലു SSLC പാസ്സായി.. മെറിറ്റ് സീറ്റില്‍ തൊട്ടടുത്ത ഒരു കോളേജില്‍ അഡ്മിഷന്‍ കിട്ടി. അച്ഛന്‍റെ ആഗ്രഹമായിരുന്നു മകന്‍ ഒരു എഞ്ചിനീയര്‍ ആയ കാണണം എന്നുള്ളത്... ആദ്യവര്‍ഷം വളരെ നല്ല രീതിയില്‍ത്തന്നെ കടന്നു പോയി.. രണ്ടാം വര്‍ഷം മുതലേ ബാലു അല്പസ്വല്പം പഠനത്തില്‍ നിന്നും അകന്നു തുടങ്ങിയിരുന്നു.. ക്ലാസ്സില്‍ കൃത്യമായി കയറാതെയായി.. പഠനത്തിലും വലുതായി മറ്റെന്തൊക്കെയോ ആണെന്ന തോന്നല്‍ അവനില്‍ കടന്നു കൂടിതുടങ്ങി... കൂടെ ചെറുതായ രാഷ്ട്രീയ പ്രവര്‍ത്തനവും.. സമരങ്ങളിലും മറ്റും പ്രസംഗിക്കാനും, കൊടിപിടിക്കാനും മറ്റുള്ളവര്‍ക്കൊപ്പം മുന്‍പന്തിയില്‍ ബാലുവിനെയും കാണാന്‍ തുടങ്ങി.. അങ്ങനെ ചുരുക്കത്തില്‍ പ്രീ ഡിഗ്രി കഷ്ടിച്ച് കടന്നു കൂടി.. അതെ കോളേജില്‍ ഡിഗ്രിക്ക് ചേരുമ്പോള്‍ ബാലുവിന്‍റെ മനസ്സില്‍ നിന്നും എഞ്ചിനീയര്‍ എന്നാ പദം മാഞ്ഞുപോയിരുന്നു.. ഹൃദയം നുറുങ്ങുന്ന വേദനയിലും പാവം ആ അച്ഛന്‍ മകന്‍റെ ആഗ്രഹത്തിന് എതിരായി ഒന്നും പറഞ്ഞില്ല... പകരം ആ മനുഷ്യന്‍റെ പ്രതീക്ഷകളൊക്കെയും മകളിലെക്കായി.. ബാലുവിന്‍റെ സഹോദരി അതേ കോളേജില്‍ പ്രീ ഡിഗ്രിക്ക് ചേര്‍ന്നു.. ബാലുവിന്‍റെ ഈ അവസ്ഥയില്‍ സ്നേഹമയിയായ ആ സഹോദരിക്ക് വിഷമം ഉണ്ടായിരുന്നെന്കിലും തിരുത്താന്‍ ‍ കഴിയുന്നതിനും അപ്പുറത്തായിരുന്നു അവനപ്പോള്‍..

ബാലുവാകട്ടെ തന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ വളരെ ഭംഗിയായിതന്നെ തുടര്‍ന്നുകൊണ്ടിരുന്നു.. എല്ലാ സമരങ്ങള്‍ക്കും, വിദ്യാഭ്യാസ ബന്ദുകള്‍ക്കും അവന്‍ മുന്‍പില്‍ തന്നെയുണ്ടായിരുന്നു .. തന്നെ സ്നേഹിച്ചിരുന്ന അധ്യാപകരുടെ കണ്ണില്‍ ഒരു കരടായി മാറാന്‍ അവനു എളുപ്പം കഴിഞ്ഞു..
ഒരിക്കല്‍ കലാലയ സമരങ്ങള്‍ മൂര്‍ച്ചിച്ചു നിന്നിരുന്ന ഒരു കാലം... പറഞ്ഞു തീര്‍ക്കാവുന്ന ചെറിയ ഒരു പ്രശ്നം ഊതിപ്പെരുപ്പിച്ചു കേരളത്തിലെ കലാലയങ്ങളില്‍ മുഴുവന്‍ പഠനം മുടക്കി സമരം നടക്കുന്നു... ആ സമരം വിദ്യഭ്യാസ ബന്ദ് എന്ന പേരില്‍ ശക്തി പ്രാപിച്ചു.. സമരം നിയന്ത്രിക്കാനാകാതെ വന്ന ഒരു സാഹചര്യത്തില്‍ പ്രിന്‍സിപാള്‍ കോളേജിന് അവധി പ്രഖ്യാപിച്ചു.. സമരത്തിലോന്നും ഇടപെടാതെ നടന്നിരുന്ന വിദ്യാര്‍ഥി‍കള്‍ എങ്ങനെയും വീട്ടിലെത്താനുള്ള തിരക്കുകൂട്ടലില്‍ ആയിരുന്നു. സമരക്കാര്‍ കോളേജ് വിട്ടു നേരെ ടൌണിലേക്ക് തിരിഞ്ഞു,,, സമരം കട കമ്പോളങ്ങളെയും, വാഹനങ്ങളെയും ആക്രമിക്കുന്ന അവസ്ഥവരെയെത്തി.. സമരക്കാരെ ഒതുക്കാന്‍ പോലീസ് സേന അണിനിരന്നു.. വാശി കയറിയ സമരക്കാര്‍ കടകളിലേക്കും, പോലീസിന് നേരയും കല്ലുകള്‍ പെറുക്കി എറിയാന്‍ തുടങ്ങി... ഒരു വിഭാഗം വാഹനങ്ങള്‍ തകര്‍ക്കുന്നതില്‍ മത്സരിച്ചു..
പെട്ടന്നാണ് നിറുത്താതെ പോയ ഒരു ബസ് ബാലുവിന്‍റെയും കൂട്ടരുടെയും കണ്ണില്‍ പെട്ടത്.. നിറയെ ആളുകളുണ്ടായിരുന്ന ആ ബസ് അവര്‍ തടഞ്ഞു നിറുത്തി.. രോഷാകുലരായ ചിലര്‍ ഡ്രൈവറെ വലിച്ചു പുറത്തിട്ടു... ചിലര്‍ ഗ്ലാസ് അടിച്ചു തകര്‍ത്തു...ബസ്സിലുള്ള ആളുകളെല്ലാം ഭയന്ന് പുറത്തേക്കു പാഞ്ഞു.. പെട്ടന്നുള്ള ആവേശത്തില്‍ ബാലു മറ്റൊന്നും ആലോചിച്ചില്ല.. പോക്കറ്റിലുണ്ടായിരുന്ന തീപ്പെട്ടിയുരച്ചു ബസ്സിനുള്ളിലെക്കെറിഞ്ഞു ബസ്സില്‍ തീ പടര്‍ന്നു..തീയണക്കാന്‍ പലരും ശ്രമിച്ചെങ്കിലും തീ ആളിക്കതുകയാണ് ഉണ്ടായത്.. ബസ്സിനുള്ളില്‍ നിന്നും സ്ത്രീകളുടെ നിലവിളി ഉയര്‍ന്നു.
പോലീസും ജനങ്ങളുമെല്ലാം ബസ്സിനു ചുറ്റും കൂട്ടം കൂടി.. ആരോ ആംബുലന്‍സിനു ഫോണ്‍ ചെയ്തു..ബസ്സിനുള്ളില്‍ നിന്നും ആരെയൊക്കെയോ എടുത്തു ആംബുലന്‍സില്‍ കയറ്റുന്നു.. പോലീസ് ജീപ്പുകള്‍ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞു നടക്കുന്നു.. ഇതൊന്നും ഗൌനിക്കാതെ സമരക്കാര്‍ തങ്ങളുടെ ആക്രമണം മറ്റിടങ്ങളിലേക്ക് വ്യാപിപ്പിച്ചു കൊണ്ടിരുന്നു.. അവസാനം പോലീസ് അറെസ്റ്റ്‌ ചെയ്യുന്നതുവരെ അവര്‍ ആക്രമണം തുടര്‍ന്നു..
ഉന്നത നേതാക്കളുടെ ഇടപെടല്‍ മൂലവും, വിധ്യാര്‍തികള്‍ എന്ന പരിഗണന ഉള്ളതുകൊണ്ടും അധികം നേരം പോലീസ് സ്റ്റേഷനില്‍ ഇരിക്കേണ്ടി വന്നില്ല ബാലുവിനും കൂട്ടുകാര്‍ക്കും.. പാര്‍ട്ടിക്ക് വേണ്ടി അറസ്റ്റ് വരിച്ച് ഒരു പ്രവര്‍ത്തകന്‍റെ ചങ്കൂറ്റവും, ആവേശവും കൊണ്ട് നെഞ്ച് വിരിച്ചാണ് ബാലു സ്റ്റേഷനില്‍ നിന്നും പുറത്തിറങ്ങിയത്.. നാളെ വീണ്ടും നടത്താന്‍ പോകുന്ന സമര പരിപാടികളെക്കുറിച്ച് ചര്‍ച്ച ചെയ്തു തീരുമാനമെടുത്ത് എല്ലാവരും പിരിഞ്ഞു... ഉച്ചക്ക് ഒന്നും കഴിച്ചില്ല. ബാലുവിന് വിശപ്പ്‌ ആളികത്തുന്നുണ്ടായിരുന്നു. ആദ്യം കണ്ട ഒരു ഹോട്ടല്‍ കയറി വയറു നിറയെ കഴിച്ചു... ഇനി കുളിച്ചു സുഖമായി ഒരുറക്കം.. മൂളിപ്പാട്ടും പാടി ബാലു വീട്ടിലേക്കു തിരിച്ചു..
പടിക്കല്‍ വച്ചേ കാണാമായിരുന്നു.. മുറ്റത്ത്‌ വലിയൊരു ആള്‍കൂട്ടം.. നെഞ്ചില്‍ നിന്നും ഒരു ആളല്‍ പുറത്തുവന്നു.. തൊണ്ട വരണ്ടു.. ഈശ്വരാ അച്ഛന് എന്തെങ്കിലും.. ഇതുവരെ ഉണ്ടായിരുന്ന ആവെശമെല്ലാം ഒരു നിമിഷം കൊണ്ട് ആവിയായിപ്പോയപോലെ,.. മുറ്റത്തേക്ക്‌ ഓടുകയായിരുന്നു അവന്‍.. കൂടി നിന്ന ആളുകളെ വകഞ്ഞ് മാറ്റി വരാന്തയിലേക്ക്‌ കയറി.. ഒന്നേ നോക്കിയുള്ളൂ.. തലക്കുള്ളില്‍ ഒരു അഗ്നിപര്‍വതം പൊട്ടി. ഭൂമി കീഴ്മേല്‍ മറിയുന്ന പോലെ.. ചെവിക്കുള്ളില്‍ ഒരു തീവണ്ടി പായുന്ന പോലുള്ള ശബ്ദം... വരാന്തയില്‍ വെള്ളത്തുണിയില്‍ പുതപ്പിച്ചു കിടത്തിയിരിക്കുന്ന തന്‍റെ ഒരേയൊരു സഹോദരിയുടെ കരിഞ്ഞ രൂപം.... ബോധം മറയുംബോഴും ആരോ പറഞ്ഞ ആ വാക്കുകള്‍ അവന്‍റെ ചെവിയില്‍ മുഴങ്ങി . "ബന്ദിന്‍റെ പേരില്‍ നാട് നശിപ്പിക്കുന്നവര്‍ ഇതെല്ലം കണ്ടു പഠിച്ചിരുന്നെങ്കില്‍.." താന്‍ തീപ്പെട്ടിയുരച്ചിട്ടത് തന്‍റെ മാതാ പിതാക്കളുടെ സ്വപ്നങ്ങളിലെക്കയിരുന്നുവന്നു മനസ്സിലാക്കാന്‍ അബോധാവസ്ഥയില്‍ നിന്നും ഉണര്‍ന്ന ബാലുവിന് കഴിയുമായിരുന്നില്ല. അതിനു മുന്‍പേ അവന്‍റെ മനസ്സ് പിടി വിട്ടു പോയിരുന്നു..
പിന്നെ കുറേ വര്‍ഷങ്ങള്‍.. ആശുപത്രിയും, മരുന്നും ഒക്കെയായി കടന്നുപോയി...
മകളുടെ വേര്‍പാട് ആ മാതാപിതാക്കളെ പാടെ തളര്‍ത്തി.. ആ തളര്‍ച്ചയില്‍ നിന്നും അച്ഛന്‍ പിന്നെ തരിച്ചു വന്നില്ല. കരിഞ്ഞ സ്വപ്‌നങ്ങള്‍ നൃത്തമാടുന്ന ആ വീട്ടില്‍ നിന്നും ഒരു നാള്‍ ആ അമ്മയെ തനിച്ചാക്കി അച്ഛനും യാത്രയായീ. ഒരിക്കലും തിരിച്ചുവരാത്ത മകളുടെ അടുത്തേക്ക്..
ഇടക്കൊക്കെ അമ്മ വരുംമായിരുന്നു ആശുപത്രിയില്‍.. പിന്നെ പിന്നെ തീരെ വരാതെയായി.. മകന്റെ ഈ അവസ്ഥ ആ അമ്മക്ക് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു.. തന്നെ തിരിച്ചറിയാന്‍ പോലുമാകാതെ വിധുരതയിലേക്ക്‌ നോക്കിയിരിക്കുന്ന മകന്‍.. എതമ്മക്കാണ് അത് താങ്ങാനാവുക.. ബാലുവിന് സമനില തിരിച്ചു കിട്ടാന്‍ പിന്നെയും കുറച്ചു വര്‍ഷങ്ങള്‍ കൂടി വേണ്ടി വന്നു... നീണ്ട 13 വര്‍ഷങ്ങള്‍..
താന്‍ ഇന്നിവിടെ നിന്നും ഡിസ്ചാര്‍ജ് ആകുന്ന വിവരം സന്തോഷത്തോടെയാണ് ഡോക്റ്ററില്‍ നിന്നും അവന്‍ കേട്ടത്.. താന്‍ അനുഭവിച്ച ദുരിതങ്ങള്‍ക്ക് , ജീവിതത്തിലെ ആ കറുത്ത ദിനങ്ങള്‍ക്ക്‌ ഇന്നവസാനം.. മനസ്സില്‍ വീണ്ടും സ്വപ്‌നങ്ങള്‍ കോട്ട കെട്ടിത്തുടങ്ങി.. ഇനിയുള്ള ജീവിതമെന്കിലും അമ്മയുമൊത്ത് , ഒരു നല്ല മകനായ് , ആ മടിയില്‍ തല ചായ്ച്ച്... ബാലുവിന്റെ കവിളിലൂടെ കണ്ണുനീര്‍ ഒഴുകി.. അവന്‍ പോലുമറിയാതെ..
താന്‍ ഡിസ്ചാര്‍ജ് ആകുന്ന വിവരം ഡോക്ടര്‍ നാട്ടിലറിയിച്ചിരുന്നു. ഇതുവരെ ആരും വന്നില്ല. എല്ലാവരോടും യാത്ര പറഞ്ഞു ആകെയുണ്ടായിരുന്ന പഴയ ദ്രവിച്ച ഷര്‍ട്ടും, പാന്‍റും, എടുത്തണിഞ്ഞു കുറേ നേരമായി ബാലു ആ നില്‍പ്പ് തുടങ്ങിയിട്ട്..
"ബാലു നിന്നെ കാണാന്‍ ആരോ വന്നിരിക്കുന്നു". ആശുപത്രിയിലെ ക്ലീനെര്‍ രാജമ്മ ചേച്ചിയുടെ ശബ്ദമാണ് ബാലുവിനെ ചിന്തകളില്‍ നിന്നും ഉണര്‍ത്തിയത്.. പട പട മിടിക്കുന്ന ഹൃദയവുമായ്‌ അവന്‍ വേഗം റിസപ്ഷനില്‍ എത്തി. ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലായി... അമ്മാവന്‍. ഒരിക്കല്‍ താന്‍ ഒരു പാട് സ്നേഹിച്ചിരുന്ന, തന്നെ സ്നേഹിച്ചിരുന്ന മനുഷ്യന്‍,, അമ്മാവന്‍ ചിരിച്ചെന്നു വരുത്തി.. "പോകാം" എന്നാ ഒറ്റ വാക്ക് മാത്രം പറഞ്ഞു അമ്മാവന്‍ കാറിനടുത്തേക്ക് നടന്നു. ഒരിക്കല്‍ കൂടി എല്ലാവരോടും യാത്ര പറഞ്ഞു കാറില്‍ കയറുമ്പോള്‍ രാജമ്മ ചേച്ചിയുടെ കണ്ണ് നിറഞ്ഞൊഴുകുന്നത് കണ്ടു.. ഒന്നും സംസാരിക്കാതെയുള്ള യാത്ര... അല്ലെന്കിലും എന്താണ് സംസാരിക്കാനുള്ളത്.. "അമ്മ വന്നില്ലേ" എന്നാ തന്‍റെ ചോദ്യത്തിനു "ഇല്ല" എന്ന ഒറ്റ വാക്കിലുള്ള മറുപടി... പിന്നെയൊന്നും ചോദിക്കാന്‍ തോന്നിയില്ല.. കാറ് വീടിനടുത്തെത്തി..
മുറ്റത്ത്‌ കുറച്ചുപേര്‍.. തന്നെക്കാണാന്‍ വന്നവരാകും.. കാറില്‍ നിന്നിറങ്ങുമ്പോള്‍ അവര്‍ തന്നെ നോക്കി പിറുപിറുക്കുന്നത് കണ്ടു. അമ്മാവന്‍ അടുത്തുവന്നു അവന്‍റെ കൈയ്യില്‍ മുറുകെപ്പിടിച്ചു.. അവനൊന്നും മനസ്സിലായില്ല. ആളുകള്‍ അവര്‍ക്ക് വീട്ടിലേക്കു കയറാന്‍ വഴി മാറിക്കൊടുത്തു... ചന്ദനത്തിരിയുടെ ഗന്ധം അവന്‍റെ മൂക്കിലടിച്ചുകയറി.. അവിടെ വരാന്തയില്‍ വെള്ളത്തുണി പുതച്ച് ... അവന്‍റെ കണ്ണില്‍ ഇരുട്ടായി.. കരയാന്‍ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തുവന്നില്ല. ഒരു തരാം നിര്‍വികാരതയോടെ അവനിരുന്നു... ആ അമ്മയുടെ അരികില്‍.. തന്‍റെ വിധിയെ, അല്ലെങ്കില്‍ താന്‍ മാറ്റിയെഴുതിയ വിധിയെ ശപിച്ചുകൊണ്ട്...
ബാലുവിന്‍റെ ജീവിതം ഇവിടെയവസാനിക്കുന്നില്ല. ഒരുപാട് ബാലുമാര്‍ വീണ്ടും ഇവിടെ പിറവിയെടുത്തു കൊണ്ടിരിക്കുന്നു... സ്വയം നശിച്ചുകൊണ്ട്, മറ്റുള്ളവരെ നശിപ്പിച്ചു കൊണ്ട് ... ഇതൊരു ഗുണപാഠം മാത്രം...

No comments: