Saturday, December 27, 2008

കഥ: ഒട്ടകങ്ങള്‍...


"തുണിയലക്കി അലക്കി ഇവിടെയോരാളുടെ നടുവൊടിഞ്ഞു. ഇത് വല്ലതും നിങ്ങള്‍ക്ക് അറിയണോ. ഒരു വാഷിംഗ് മെഷീന്‍ വാങ്ങണമെന്ന് ഓരോ കത്തിലും ഞാന്‍ എഴുതുന്നതാണ്. ഇനിയെന്നാണാവോ അതൊന്നു സാധിക്കുക. ഓരോ ഗള്‍ഫുകാരുടെയും ഭാര്യമാര്‍ ജീവിക്കുന്നത് നിങ്ങളുന്നു കാണണം.. എല്ലാം എന്‍റെ വിധി അല്ലാതെന്താ..." പരാതിയുടെ ഒരു കൂമ്പാരവും നിറച്ചു രമണി കത്ത് നിറുത്തി. രമണിയുടെ ഭര്‍ത്താവ് മുകുന്ദന്‍ ഗള്‍ഫിലാണ്. നീണ്ട പത്തു വര്‍ഷമായി അവിടെ ജോലി ചെയ്യുന്നു. ജോലി എന്താണെന്ന് അവള്‍ ഇത് വരെ ചോദിച്ചിട്ടില്ല. മുകുന്ദന്‍ പറഞ്ഞിട്ടുമില്ല. എല്ലാ മാസവും കൃത്യമായി ബാങ്ക് അക്കൌണ്ടില്‍ പണം എത്തുന്നതുകൊണ്ടു ആ ചോദ്യത്തിനു പ്രസക്തിയില്ല എന്ന് അവള്‍ക്കു തോന്നിയിരിക്കാം..

ഇനി രമണിയെപ്പറ്റി രണ്ടു വാക്ക്. ആഗ്രഹിക്കുന്നത് എല്ലാം കിട്ടണമെന്ന ഒരു വാശി രമണിക്ക് പണ്ടേ ഉള്ളതാണ്. അതിനൊക്കെ ബലിയാടാകുന്നത് പാവം മുകുന്ദനും. ഗള്‍ഫുകാരുടെ ഭാര്യമാര്‍ ചേര്‍ന്ന് രൂപം കൊടുത്ത ഒരു വനിതാ ക്ലബ്ബിന്‍റെ സെക്രടറി കൂടിയാണ് ഈ രമണി. NRI ജീവിതങ്ങളുടെ പ്രശ്നങ്ങളെപ്പറ്റി രമണി ഘോര ഘോരം പ്രസംഗിക്കുന്നത് കേട്ടു പുളകം കൊള്ളുന്ന ഒരുപാട് അംഗങ്ങള്‍ കൂടിയുണ്ട് ഈ ക്ലബ്ബില്‍...
സമാധാനപ്രിയന്‍ ആയിരുന്നു മുകുന്ദന്‍. അതിനു തെളിവെന്നവണ്ണം ഒരു മാസത്തിനുള്ളില്‍ രമണിയുടെ വീട്ടില്‍ ഒരു പുതിയ വാഷിംഗ് മെഷീന്‍ എത്തി. വാഷിംഗ് മെഷീന്റെ പ്രത്യേകതകളെപ്പറ്റി ഒരു marketing executive വിവരിക്കുന്നത് പോലെ രമണി തന്‍റെ സുഹൃത്തുക്കള്‍ക്ക് വിവരിച്ചു കൊടുത്തു.

നാളുകള്‍ കടന്നു പോയി.. "പത്തു കിട്ടുകില്‍ നൂറു മതിയെന്നും, ശതമാകില്‍ സഹസ്രം മതിയെന്നും" പറയുന്നതുപോലെ രമണിയുടെ ആഗ്രം വീണ്ടും തലപൊക്കി തുടങ്ങി..

"ഗല്‍ഫിലെക്കാള്‍ ചൂടാണ് ഇപ്പോള്‍ നാട്ടില്‍. എപ്പോഴും AC റൂമില്‍ കഴിയുന്ന നിങ്ങള്‍ക്കത് മനസ്സിലാവില്ലല്ലോ. വനജയുടെ വീട്ടില്‍ AC വാങ്ങിയത് instaalment ആയാണ്‌.. മാസം ഒരു മൂവായിരം രൂപ മാത്രം അടച്ചാല്‍ മതി. ഞാനും ഒന്ന് ഓര്‍ഡര്‍ ചെയ്താലോ എന്ന് വിചാരിക്കുകയാണ്. പണം അയക്കുമ്പോള്‍ അതിനു കൂടി ചേര്‍ത്ത് അയക്കുമല്ലോ. നിങ്ങള്‍ ആരോഗ്യം ശ്രദ്ധിക്കണം ... വറുത്തതും പൊരിച്ചതും ഒന്നും അധികം കഴിക്കരുത്.. " പഞ്ചസാരയുടെ മുകളില്‍ തേന്‍ പുരട്ടിയ പോലുള്ള വാക്കുകളുമായി ആ കത്ത് വീണ്ടും കടല് കടന്നു..

ദിവസങ്ങള്‍ക്കുള്ളില്‍ മുകുന്ദന്‍ സമാധാനപ്രിയന്‍ ആണെന്ന് വീണ്ടും തെളിയിക്കപ്പെട്ടു. AC അവരുടെ വീട്ടിലെ ഒരു അംഗമായിതീര്‍ന്നു. ക്ലബ്ബില്‍ ഒരു വിഷയത്തിലും ഒത്തൊരുമ കാണിക്കാത്ത രമണിയും, വനജയും എന്നാല്‍ AC യുടെ കാര്യത്തില്‍ മാത്രം ഒത്തൊരുമ കാണിച്ചു..

മാസങ്ങള്‍ കടന്നു പോയി.. രമണിയുടെയും, മുകുന്ദന്റെയും വിവാഹ വാര്‍ഷിക ദിനം അടുത്തു.. വനജയുടെ ഭര്‍ത്താവ് അവരുടെ വിവാഹ വാര്‍ഷികത്തിന് നടത്തിയ പാര്‍ട്ടിയുടെ വിശദ വിവരങ്ങളും , ഭര്‍ത്താവ് വനജക്ക് വാങ്ങിക്കൊടുത്ത സില്‍ക്ക് സാരിയുടെ വര്‍ണ്ണനയുമായി വീണ്ടും രമണി തന്‍റെ കത്ത് ആരംഭിച്ചു.

"വിവാഹ വാര്‍ഷികമാണ് വരുന്നത്.. നിങ്ങള്‍ കൂടെയില്ലല്ലോ എന്നാ വിഷമം ഒരുപാടുണ്ട്.. സാരമില്ല. പിന്നെ ഒരു നല്ല സില്‍ക്ക് സാരി വാങ്ങി അയച്ചു തരണം.. എങ്കിലേ ആ വനജയുടെ മുന്‍പില്‍ എനിക്ക് പിടിച്ചു നില്‍ക്കാനാകൂ.. അവള്‍ക്കാണെങ്കില്‍ ഈയിടെയായി അഹന്കാരം വളരെ കൂടുതലാണ്.. വിവാഹവാര്‍ഷിക പാര്‍ട്ടി നടത്തിയതിന്‍റെ അഹങ്കാരമാണ്.. ഞാനും പോയിരുന്നു... എന്തായിരുന്നു അവിടുത്തെ ഒരു പത്രാസ്സ്....... " അങ്ങനെ നീണ്ടു പോയി ആ കത്ത്..

AC റൂമില്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന രമണിയുടെ മനസ്സില്‍ മുഴുവന്‍ വരാന്‍ പോകുന്ന സില്‍ക്ക് സാരിയുടെ ഓര്‍മകളായിരുന്നു.. അത് വന്നിട്ട് വേണം ക്ലബ്ബില്‍ ഒന്ന് വിലസ്സാന്‍.. സ്വപ്നങ്ങളില്‍ മയങ്ങി എപ്പോളോ അവള്‍ ഉറങ്ങി...

ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കാര്‍ഗോ ബോയിയുടെ "ചേച്ചി" എന്നാ വിളി കേട്ടപ്പോള്‍ ആ വിളിക്ക് പതിവില്‍ കവിഞ്ഞ മാധുര്യം ഉള്ളതുപോലെ അവള്‍ക്കു തോന്നി. പാര്‍സല്‍ വാങ്ങി ധൃതി വച്ച് തുറന്നു.. പ്രതീക്ഷക്കു വിപരീതമായി അതില്‍ കണ്ട സാധനം അവളെ കുപിതയാക്കി. മരത്തില്‍ തീര്‍ത്ത ഒരു "ഒട്ടകത്തിന്‍റെ പ്രതിമ"... "ഹും.. ഒരു മൃഗതിനെയെ അങ്ങേര്‍ക്കു അയക്കാന്‍ കിട്ടിയുള്ളൂ.." കോപവും, സങ്കടവും ഒരുമിച്ചു വന്ന രമണി അതെടുത്ത് വീടിന്‍റെ മൂലയിലെക്കെരിഞ്ഞു.. കാലും തലയും വേര്‍പെട്ടു ആ പ്രതിമ കിടക്കുമ്പോള്‍ രമണി അറിയുന്നുണ്ടായിരുന്നില്ല, ആ മൃഗത്തിന്‍റെ കാരുണ്യം കൊണ്ടാണ് തന്‍റെ കുടുംബം മുന്നോട്ടു പോകുന്നത് എന്ന്. ദൂരെ കടലുകള്‍ക്കപ്പുറം പൊരി വെയിലില്‍, ചുട്ടു പൊള്ളുന്ന മണലില്‍ ഒട്ടകത്തെ മേയ്ച്ചുകൊണ്ടിരുന്ന മുകുന്ദനും ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല.. പക്ഷെ ഒന്ന് മാത്രം അയാള്‍ക്ക്‌ അറിയാമായിരുന്നു... തന്‍റെ മനസ്സില്‍ ഈ ഒട്ടകങ്ങള്‍ക്കുള്ള സ്ഥാനം തന്‍റെ മക്കളുടെ സ്ഥാനത്തിനു ഒപ്പമാണ് എന്ന്...

Saturday, December 6, 2008

കഥ: തേനിച്ചകള്‍.


എന്‍റെ ചെറുപ്പകാലം. ചെറുപ്പകാലത്തെ കുറിച്ച് ഓര്‍മ വരുമ്പോള്‍ മനസ്സില്‍ എപ്പോളും നിറഞ്ഞു നില്‍ക്കുന്നത് എന്‍റെ അമ്മയുടെ തറവാടാണ്. കാരണം ഒരു 10-12 വയസ്സ് വരെ ഞാനും എന്‍റെ സഹോദരിയും എന്‍റെ വീട്ടിലേക്കാള്‍ കൂടുതല്‍ ചിലവഴിചിട്ടുള്ളത് അവിടെയാണ്. തറവാടിന്റെ മുറ്റത്ത്‌ ഒരു വലിയ പേരമരം ഉണ്ടായിരുന്നു. ആ മരത്തില്‍ സ്ഥിരമായി ഒരു ഊഞ്ഞാല്‍ ഉണ്ടാകും. പേരക്ക പഴുക്കുന്ന കാലമായാല്‍ ഒരു പാട് വവ്വാലുകള്‍ വരുമായിരുന്നു മരത്തില്‍. അതങ്ങനെ തലകീഴായി തൂങ്ങിക്കിടക്കും. വവ്വാലുകളെ അനുകരിച്ചു ഞാനും തലകീഴായി മരത്തില്‍ കാലു കൊളുത്തിയിട്ടു തൂങ്ങിക്കിടക്കുമായിരുന്നു.
ആയിടക്കു ഞങ്ങളുടെ തറവാട്ടിലെ ഒരു നിത്യ സന്ദര്‍ശകനായിരുന്നു "മൊരവന്‍ ‍" എന്ന് പേരുള്ള ഒരു ആദിവാസി വൃദ്ധന്‍. ഒരു 75-80 വയസ്സ് പ്രായം വരും അദ്ധേഹത്തിന്. നരച്ച കുറ്റിമുടിയും , പകുതി അടഞ്ഞ കണ്ണുകളും ഉള്ള ഒരു മനുഷ്യന്‍. ഒരു വടിയും കുത്തിപ്പിടിച്ചു കൂനി കൂനി നടന്നു വരും.. ആ മനുഷ്യനു ഒരു പാട് പ്രത്യേകതകളുണ്ട്... ഒന്ന്, അയാള്‍ കഥകളുടെ ഒരു ഭാണ്ടാരമായിരുന്നു. അയാളുടെ ഭാഷയില്‍ ഞങ്ങള്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ ഒരുപാട് കഥകള്‍ ഞങ്ങള്‍ക്ക് പറഞ്ഞു തരുമായിരുന്നു. മറ്റൊന്ന്, അയാള്‍ ചായ കുടിക്കുന്ന രീതി വളരെ രസകരമായിരുന്നു. നല്ല കടുപ്പത്തിലുള്ള കട്ടന്‍ ചായ, അതും പഞ്ചസാര ചേര്‍ക്കുന്നത് പുള്ളിക്ക് ഇഷ്ടമല്ല. എന്‍റെ വല്യമ്മച്ചി അയാള്‍ക്ക്‌ ചായ കൊടുക്കുമ്പോള്‍ കൂടെ ഒരു കഷണം ശര്‍ക്കരയും കൊടുക്കും. നിലത്തു ചമ്രം പടിഞ്ഞിരുന്നു ആ ശര്‍ക്കര ചായയിലിട്ടു കുത്തിപ്പിടിക്കുന്ന വടിയുടെ മറ്റേ അറ്റം കൊണ്ട് ഇടിച്ചു കലക്കി ചായ കുടിക്കും. ഇടക്കൊക്കെ ഞാനും ഇതുപോലെ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. എവിടെ നിന്നെങ്കിലും ഒരു കോല് സംഘടിപ്പിച്ചു ശര്‍ക്കര ചായയിലിട്ടു ഇടിച്ചു കലക്കി.... അപ്പോളെല്ലാം വടിയുമായി വല്യമ്മച്ചി എന്നെ വീടിനു ചുറ്റും ഓടിക്കുമായിരുന്നു. ഓര്‍ക്കുമ്പോള്‍ ഇന്നും ഒരുപാട് സന്തോഷവും, ഒപ്പം നൊമ്പരവും. തിരികെക്കിട്ടാന്‍ പലപ്പോഴും ഞാന്‍ ആഗ്രഹിച്ചിട്ടുള്ള ആ കുട്ടിക്കാലം..
ഈ "മൊരവന്റെ" കഥകളില്‍ എനിക്ക് ഓര്‍മ വന്ന രസകരമായ ഒന്നുണ്ട്. ഇത് അദ്ധേഹത്തിന്റെ സ്വന്തം അനുഭവമാനെന്നാണ് അയാള്‍ അവകാശപ്പെടുന്നത്.
"മൊരവന്റെ" നല്ല പ്രായത്തില്‍ അയാള്‍ക്ക്‌ കാട്ടില്‍ പോയി തേനെടുക്കലായിരുന്നു പ്രധാന പണി. നല്ല തേനിച്ചക്കൂട് തപ്പി അയാള്‍ അങ്ങനെ കാട്ടിലൂടെ നടക്കും. പറ്റിയ ഒരെണ്ണം കണ്ടു കിട്ടിയാല്‍ വീണ്ടും രാത്രിയില്‍ ഒരു തീപ്പന്തം കൊളുത്തി ആ മരത്തില്‍ വലിഞ്ഞു കയറി ഈച്ചകളെ ഓടിച്ചു തേന്‍ കൂട് എടുക്കും. പിന്നെ അത് പിഴിഞ്ഞ് തേനെടുത്തു കുപ്പികളിലാക്കി ദൂരെ പട്ടണത്തില്‍ കൊണ്ട് പോയി വില്‍ക്കും.
ഒരിക്കല്‍ ഇതുപോലെ തേനിച്ചക്കൂട് തപ്പി നടക്കുകയായിരുന്നു അയാള്‍. ഒരു വലിയ മരത്തില്‍ പറ്റിയ ഒരു കൂട് കണ്ടെത്തി. മരത്തിനു നല്ല വണ്ണം ആയിരുന്നു. രാത്രി വരുമ്പോള്‍ കയറാന്‍ പറ്റുമോ എന്നറിയാന്‍ ഒരു പരീക്ഷണം നടത്തി നോക്കി അദ്ദേഹം. എങ്ങനെയെന്നറിയില്ല പെട്ടന്ന് തേനിച്ചക്കൂട്ടം ഇളകി. തേനിച്ച ഇളകി എന്ന് മനസ്സിലായതും "മൊരവന്‍" ഓടിയതും ഒരുമിച്ചായിരുന്നു. തേനിച്ചകള്‍ വിടുമോ... അവ കൂട്ടമായി പിന്നാലെ. കുറച്ചു ദൂരം ഓടിയ അയാള്‍ ഒരു പുഴക്കരയില്‍ എത്തി. ആ പുഴക്ക്‌ അക്കരെ ഒരു ചെറിയ ഗ്രാമം ആണ് ഉള്ളത്. തേനിച്ച കുത്താന്‍ വന്നാല്‍ പുഴയില്‍ ചാടിയാല്‍ മതിയെന്ന് അനുഭവം കുറേ ഉള്ള നമ്മുടെ "മൊരവനു" അറിയാമായിരുന്നു. ഒന്ന് രണ്ടു കുത്ത് അതിനകം തന്നെ കിട്ടിയിരുന്ന "മൊരവന്‍" ഒന്നുമാലോചിച്ചില്ല പുഴയിലേക്ക് എടുത്തു ചാടി. പിന്നെ നടന്ന സംഭവം അയാള്‍ പോലും പ്രതീക്ഷിക്കാത്തതായിരുന്നു. അയാള്‍ പുഴയില്‍ ചാടിയതും പുഴയില്‍ നിന്നും പേടിച്ചു കരഞ്ഞുകൊണ്ട് 2-3 സ്ത്രീകള്‍ ഓടി കരയില്‍ കയറിയതും ഒരുമിച്ചായിരുന്നു. ഈച്ച വരുന്ന വെപ്രാളത്തില്‍ പുഴയില്‍ കുളിച്ചു കൊണ്ടിരുന്ന സ്ത്രീകളെ അയാള്‍ കണ്ടില്ല. എന്തിനധികം പറയുന്നു ഈച്ചകള്‍ക്ക് "മൊരവനെന്നോ" സ്ത്രീകളെന്നോ വ്യത്യാസമില്ലല്ലോ. തേനിച്ചകള്‍ മൊത്തമായി സ്ത്രീകളെ പൊതിഞ്ഞു. അവരുടെ കരച്ചില്‍ കേട്ടു ഓടിക്കൂടിയ ഗ്രാമവാസികള്‍ കണ്ട കാഴ്ച ഇതായിരുന്നു. സ്ത്രീകളുടെ ബന്ധുക്കള്‍ "മൊരവനെ" ശരിക്കും പെരുമാറി. അയാളുടെ വാക്കുകളില്‍ പറയുകയാണെങ്കില്‍ പിന്നീട് ഒരു വര്‍ഷത്തേക്ക് "മൊരവനു" തെനെടുക്കാന്‍ മരത്തില്‍ കയറാന്‍ പറ്റാത്ത അവസ്ഥയായിരുന്നു എന്നാണ്.
പിന്നീടെന്നോ അമ്മ പറഞ്ഞ് അറിഞ്ഞു. "മൊരവന്‍ " മരിച്ചുപോയി എന്ന്. പഴയകാല ഓര്‍മ്മകള്‍ മനസ്സിലേക്ക് വരുമ്പോള്‍ ആ മുഖവും ഓര്‍മ വരും. വളഞ്ഞു കൂടി നിലത്തിരുന്നു ചായക്കപ്പില്‍ കോലുകൊണ്ട് ശര്‍ക്കര ഇളക്കി , മൊത്തി മൊത്തി കുടിക്കുന്ന ആ വൃദ്ധന്റെ രൂപം.

Thursday, December 4, 2008

കഥ: കരിഞ്ഞു വീഴുന്ന സ്വപ്‌നങ്ങള്‍...



ജനലഴികളില്‍ പിടിച്ചു ബാലു പുറത്തേക്ക്‌ നോക്കി.. മുറ്റത്ത്‌ ഒരുപാട് പേര്‍... എന്തോ വെറുതെ ചിന്തിച്ചിരിക്കുന്നവര്‍... സ്വയമറിയാതെ കൈകളും, തലയും ഇളക്കി ആരോടെന്നില്ലാതെ സംസാരിക്കുന്നവര്‍, ഉച്ചത്തില്‍ പാട്ട് പാടുന്നവര്‍, അങ്ങനെ ഒരുപാട്‌ പേര്‍ ... ജീവിതത്തെക്കുറിച്ചും,ഭാവിയെക്കുറിച്ചും ഒട്ടും ഉത്കാണ്തയില്ലാതെ അവര്‍ അങ്ങനെ പാറി നടക്കുന്നു... അവര്‍ക്കിടയിലൂടെ ശകാരിച്ചും, ഒച്ചയുണ്ടാക്കിയും ഓടി നടക്കുന്നു ഹോസ്പിറ്റല്‍ ജീവനക്കാര്. താനും ഇവരെപ്പോലെ തന്നെയായിരുന്നില്ലേ കുറച്ചുകാലം മുന്‍പ്‌ വരെ... ആരെയും കാണാന്‍ ആഗ്രഹിക്കാതെ, ആരോടും സംസാരിക്കാതെ നീണ്ട 13 വര്‍ഷങ്ങള്‍.. ഒരു നീണ്ട നെടുവീര്‍പ്പിനിടയിലും ബാലു ഓര്‍മിച്ചു.. ഇന്നാണ് ആ ദിവസം... തന്‍റെ ജീവിതത്തെ മാറ്റിമറിച്ച ശപിക്കപ്പെട്ട ആ ദിനം...

അച്ഛനും അമ്മയും ഒരു സഹോദരിയും അടങ്ങുന്ന കൊച്ചു കുടുംബം ആയിരുന്നു ബാലുവിന്‍റെ.. കഷ്ടപ്പടിനിടയിലും മക്കളുടെ പഠനത്തിന്‌ ഒരു കുറവും വരുത്താത്ത അച്ഛനമ്മമാര്‍.. മക്കള്‍ക്ക്‌ വേണ്ടി മാത്രം ജീവിച്ചവര്‍... ബാലുവും സഹോദരിയും പഠനത്തില്‍ മിടുക്കരായിരുന്നു..ഉയര്‍ന്ന മാര്‍ക്കോടെ ബാലു SSLC പാസ്സായി.. മെറിറ്റ് സീറ്റില്‍ തൊട്ടടുത്ത ഒരു കോളേജില്‍ അഡ്മിഷന്‍ കിട്ടി. അച്ഛന്‍റെ ആഗ്രഹമായിരുന്നു മകന്‍ ഒരു എഞ്ചിനീയര്‍ ആയ കാണണം എന്നുള്ളത്... ആദ്യവര്‍ഷം വളരെ നല്ല രീതിയില്‍ത്തന്നെ കടന്നു പോയി.. രണ്ടാം വര്‍ഷം മുതലേ ബാലു അല്പസ്വല്പം പഠനത്തില്‍ നിന്നും അകന്നു തുടങ്ങിയിരുന്നു.. ക്ലാസ്സില്‍ കൃത്യമായി കയറാതെയായി.. പഠനത്തിലും വലുതായി മറ്റെന്തൊക്കെയോ ആണെന്ന തോന്നല്‍ അവനില്‍ കടന്നു കൂടിതുടങ്ങി... കൂടെ ചെറുതായ രാഷ്ട്രീയ പ്രവര്‍ത്തനവും.. സമരങ്ങളിലും മറ്റും പ്രസംഗിക്കാനും, കൊടിപിടിക്കാനും മറ്റുള്ളവര്‍ക്കൊപ്പം മുന്‍പന്തിയില്‍ ബാലുവിനെയും കാണാന്‍ തുടങ്ങി.. അങ്ങനെ ചുരുക്കത്തില്‍ പ്രീ ഡിഗ്രി കഷ്ടിച്ച് കടന്നു കൂടി.. അതെ കോളേജില്‍ ഡിഗ്രിക്ക് ചേരുമ്പോള്‍ ബാലുവിന്‍റെ മനസ്സില്‍ നിന്നും എഞ്ചിനീയര്‍ എന്നാ പദം മാഞ്ഞുപോയിരുന്നു.. ഹൃദയം നുറുങ്ങുന്ന വേദനയിലും പാവം ആ അച്ഛന്‍ മകന്‍റെ ആഗ്രഹത്തിന് എതിരായി ഒന്നും പറഞ്ഞില്ല... പകരം ആ മനുഷ്യന്‍റെ പ്രതീക്ഷകളൊക്കെയും മകളിലെക്കായി.. ബാലുവിന്‍റെ സഹോദരി അതേ കോളേജില്‍ പ്രീ ഡിഗ്രിക്ക് ചേര്‍ന്നു.. ബാലുവിന്‍റെ ഈ അവസ്ഥയില്‍ സ്നേഹമയിയായ ആ സഹോദരിക്ക് വിഷമം ഉണ്ടായിരുന്നെന്കിലും തിരുത്താന്‍ ‍ കഴിയുന്നതിനും അപ്പുറത്തായിരുന്നു അവനപ്പോള്‍..

ബാലുവാകട്ടെ തന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ വളരെ ഭംഗിയായിതന്നെ തുടര്‍ന്നുകൊണ്ടിരുന്നു.. എല്ലാ സമരങ്ങള്‍ക്കും, വിദ്യാഭ്യാസ ബന്ദുകള്‍ക്കും അവന്‍ മുന്‍പില്‍ തന്നെയുണ്ടായിരുന്നു .. തന്നെ സ്നേഹിച്ചിരുന്ന അധ്യാപകരുടെ കണ്ണില്‍ ഒരു കരടായി മാറാന്‍ അവനു എളുപ്പം കഴിഞ്ഞു..
ഒരിക്കല്‍ കലാലയ സമരങ്ങള്‍ മൂര്‍ച്ചിച്ചു നിന്നിരുന്ന ഒരു കാലം... പറഞ്ഞു തീര്‍ക്കാവുന്ന ചെറിയ ഒരു പ്രശ്നം ഊതിപ്പെരുപ്പിച്ചു കേരളത്തിലെ കലാലയങ്ങളില്‍ മുഴുവന്‍ പഠനം മുടക്കി സമരം നടക്കുന്നു... ആ സമരം വിദ്യഭ്യാസ ബന്ദ് എന്ന പേരില്‍ ശക്തി പ്രാപിച്ചു.. സമരം നിയന്ത്രിക്കാനാകാതെ വന്ന ഒരു സാഹചര്യത്തില്‍ പ്രിന്‍സിപാള്‍ കോളേജിന് അവധി പ്രഖ്യാപിച്ചു.. സമരത്തിലോന്നും ഇടപെടാതെ നടന്നിരുന്ന വിദ്യാര്‍ഥി‍കള്‍ എങ്ങനെയും വീട്ടിലെത്താനുള്ള തിരക്കുകൂട്ടലില്‍ ആയിരുന്നു. സമരക്കാര്‍ കോളേജ് വിട്ടു നേരെ ടൌണിലേക്ക് തിരിഞ്ഞു,,, സമരം കട കമ്പോളങ്ങളെയും, വാഹനങ്ങളെയും ആക്രമിക്കുന്ന അവസ്ഥവരെയെത്തി.. സമരക്കാരെ ഒതുക്കാന്‍ പോലീസ് സേന അണിനിരന്നു.. വാശി കയറിയ സമരക്കാര്‍ കടകളിലേക്കും, പോലീസിന് നേരയും കല്ലുകള്‍ പെറുക്കി എറിയാന്‍ തുടങ്ങി... ഒരു വിഭാഗം വാഹനങ്ങള്‍ തകര്‍ക്കുന്നതില്‍ മത്സരിച്ചു..
പെട്ടന്നാണ് നിറുത്താതെ പോയ ഒരു ബസ് ബാലുവിന്‍റെയും കൂട്ടരുടെയും കണ്ണില്‍ പെട്ടത്.. നിറയെ ആളുകളുണ്ടായിരുന്ന ആ ബസ് അവര്‍ തടഞ്ഞു നിറുത്തി.. രോഷാകുലരായ ചിലര്‍ ഡ്രൈവറെ വലിച്ചു പുറത്തിട്ടു... ചിലര്‍ ഗ്ലാസ് അടിച്ചു തകര്‍ത്തു...ബസ്സിലുള്ള ആളുകളെല്ലാം ഭയന്ന് പുറത്തേക്കു പാഞ്ഞു.. പെട്ടന്നുള്ള ആവേശത്തില്‍ ബാലു മറ്റൊന്നും ആലോചിച്ചില്ല.. പോക്കറ്റിലുണ്ടായിരുന്ന തീപ്പെട്ടിയുരച്ചു ബസ്സിനുള്ളിലെക്കെറിഞ്ഞു ബസ്സില്‍ തീ പടര്‍ന്നു..തീയണക്കാന്‍ പലരും ശ്രമിച്ചെങ്കിലും തീ ആളിക്കതുകയാണ് ഉണ്ടായത്.. ബസ്സിനുള്ളില്‍ നിന്നും സ്ത്രീകളുടെ നിലവിളി ഉയര്‍ന്നു.
പോലീസും ജനങ്ങളുമെല്ലാം ബസ്സിനു ചുറ്റും കൂട്ടം കൂടി.. ആരോ ആംബുലന്‍സിനു ഫോണ്‍ ചെയ്തു..ബസ്സിനുള്ളില്‍ നിന്നും ആരെയൊക്കെയോ എടുത്തു ആംബുലന്‍സില്‍ കയറ്റുന്നു.. പോലീസ് ജീപ്പുകള്‍ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞു നടക്കുന്നു.. ഇതൊന്നും ഗൌനിക്കാതെ സമരക്കാര്‍ തങ്ങളുടെ ആക്രമണം മറ്റിടങ്ങളിലേക്ക് വ്യാപിപ്പിച്ചു കൊണ്ടിരുന്നു.. അവസാനം പോലീസ് അറെസ്റ്റ്‌ ചെയ്യുന്നതുവരെ അവര്‍ ആക്രമണം തുടര്‍ന്നു..
ഉന്നത നേതാക്കളുടെ ഇടപെടല്‍ മൂലവും, വിധ്യാര്‍തികള്‍ എന്ന പരിഗണന ഉള്ളതുകൊണ്ടും അധികം നേരം പോലീസ് സ്റ്റേഷനില്‍ ഇരിക്കേണ്ടി വന്നില്ല ബാലുവിനും കൂട്ടുകാര്‍ക്കും.. പാര്‍ട്ടിക്ക് വേണ്ടി അറസ്റ്റ് വരിച്ച് ഒരു പ്രവര്‍ത്തകന്‍റെ ചങ്കൂറ്റവും, ആവേശവും കൊണ്ട് നെഞ്ച് വിരിച്ചാണ് ബാലു സ്റ്റേഷനില്‍ നിന്നും പുറത്തിറങ്ങിയത്.. നാളെ വീണ്ടും നടത്താന്‍ പോകുന്ന സമര പരിപാടികളെക്കുറിച്ച് ചര്‍ച്ച ചെയ്തു തീരുമാനമെടുത്ത് എല്ലാവരും പിരിഞ്ഞു... ഉച്ചക്ക് ഒന്നും കഴിച്ചില്ല. ബാലുവിന് വിശപ്പ്‌ ആളികത്തുന്നുണ്ടായിരുന്നു. ആദ്യം കണ്ട ഒരു ഹോട്ടല്‍ കയറി വയറു നിറയെ കഴിച്ചു... ഇനി കുളിച്ചു സുഖമായി ഒരുറക്കം.. മൂളിപ്പാട്ടും പാടി ബാലു വീട്ടിലേക്കു തിരിച്ചു..
പടിക്കല്‍ വച്ചേ കാണാമായിരുന്നു.. മുറ്റത്ത്‌ വലിയൊരു ആള്‍കൂട്ടം.. നെഞ്ചില്‍ നിന്നും ഒരു ആളല്‍ പുറത്തുവന്നു.. തൊണ്ട വരണ്ടു.. ഈശ്വരാ അച്ഛന് എന്തെങ്കിലും.. ഇതുവരെ ഉണ്ടായിരുന്ന ആവെശമെല്ലാം ഒരു നിമിഷം കൊണ്ട് ആവിയായിപ്പോയപോലെ,.. മുറ്റത്തേക്ക്‌ ഓടുകയായിരുന്നു അവന്‍.. കൂടി നിന്ന ആളുകളെ വകഞ്ഞ് മാറ്റി വരാന്തയിലേക്ക്‌ കയറി.. ഒന്നേ നോക്കിയുള്ളൂ.. തലക്കുള്ളില്‍ ഒരു അഗ്നിപര്‍വതം പൊട്ടി. ഭൂമി കീഴ്മേല്‍ മറിയുന്ന പോലെ.. ചെവിക്കുള്ളില്‍ ഒരു തീവണ്ടി പായുന്ന പോലുള്ള ശബ്ദം... വരാന്തയില്‍ വെള്ളത്തുണിയില്‍ പുതപ്പിച്ചു കിടത്തിയിരിക്കുന്ന തന്‍റെ ഒരേയൊരു സഹോദരിയുടെ കരിഞ്ഞ രൂപം.... ബോധം മറയുംബോഴും ആരോ പറഞ്ഞ ആ വാക്കുകള്‍ അവന്‍റെ ചെവിയില്‍ മുഴങ്ങി . "ബന്ദിന്‍റെ പേരില്‍ നാട് നശിപ്പിക്കുന്നവര്‍ ഇതെല്ലം കണ്ടു പഠിച്ചിരുന്നെങ്കില്‍.." താന്‍ തീപ്പെട്ടിയുരച്ചിട്ടത് തന്‍റെ മാതാ പിതാക്കളുടെ സ്വപ്നങ്ങളിലെക്കയിരുന്നുവന്നു മനസ്സിലാക്കാന്‍ അബോധാവസ്ഥയില്‍ നിന്നും ഉണര്‍ന്ന ബാലുവിന് കഴിയുമായിരുന്നില്ല. അതിനു മുന്‍പേ അവന്‍റെ മനസ്സ് പിടി വിട്ടു പോയിരുന്നു..
പിന്നെ കുറേ വര്‍ഷങ്ങള്‍.. ആശുപത്രിയും, മരുന്നും ഒക്കെയായി കടന്നുപോയി...
മകളുടെ വേര്‍പാട് ആ മാതാപിതാക്കളെ പാടെ തളര്‍ത്തി.. ആ തളര്‍ച്ചയില്‍ നിന്നും അച്ഛന്‍ പിന്നെ തരിച്ചു വന്നില്ല. കരിഞ്ഞ സ്വപ്‌നങ്ങള്‍ നൃത്തമാടുന്ന ആ വീട്ടില്‍ നിന്നും ഒരു നാള്‍ ആ അമ്മയെ തനിച്ചാക്കി അച്ഛനും യാത്രയായീ. ഒരിക്കലും തിരിച്ചുവരാത്ത മകളുടെ അടുത്തേക്ക്..
ഇടക്കൊക്കെ അമ്മ വരുംമായിരുന്നു ആശുപത്രിയില്‍.. പിന്നെ പിന്നെ തീരെ വരാതെയായി.. മകന്റെ ഈ അവസ്ഥ ആ അമ്മക്ക് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു.. തന്നെ തിരിച്ചറിയാന്‍ പോലുമാകാതെ വിധുരതയിലേക്ക്‌ നോക്കിയിരിക്കുന്ന മകന്‍.. എതമ്മക്കാണ് അത് താങ്ങാനാവുക.. ബാലുവിന് സമനില തിരിച്ചു കിട്ടാന്‍ പിന്നെയും കുറച്ചു വര്‍ഷങ്ങള്‍ കൂടി വേണ്ടി വന്നു... നീണ്ട 13 വര്‍ഷങ്ങള്‍..
താന്‍ ഇന്നിവിടെ നിന്നും ഡിസ്ചാര്‍ജ് ആകുന്ന വിവരം സന്തോഷത്തോടെയാണ് ഡോക്റ്ററില്‍ നിന്നും അവന്‍ കേട്ടത്.. താന്‍ അനുഭവിച്ച ദുരിതങ്ങള്‍ക്ക് , ജീവിതത്തിലെ ആ കറുത്ത ദിനങ്ങള്‍ക്ക്‌ ഇന്നവസാനം.. മനസ്സില്‍ വീണ്ടും സ്വപ്‌നങ്ങള്‍ കോട്ട കെട്ടിത്തുടങ്ങി.. ഇനിയുള്ള ജീവിതമെന്കിലും അമ്മയുമൊത്ത് , ഒരു നല്ല മകനായ് , ആ മടിയില്‍ തല ചായ്ച്ച്... ബാലുവിന്റെ കവിളിലൂടെ കണ്ണുനീര്‍ ഒഴുകി.. അവന്‍ പോലുമറിയാതെ..
താന്‍ ഡിസ്ചാര്‍ജ് ആകുന്ന വിവരം ഡോക്ടര്‍ നാട്ടിലറിയിച്ചിരുന്നു. ഇതുവരെ ആരും വന്നില്ല. എല്ലാവരോടും യാത്ര പറഞ്ഞു ആകെയുണ്ടായിരുന്ന പഴയ ദ്രവിച്ച ഷര്‍ട്ടും, പാന്‍റും, എടുത്തണിഞ്ഞു കുറേ നേരമായി ബാലു ആ നില്‍പ്പ് തുടങ്ങിയിട്ട്..
"ബാലു നിന്നെ കാണാന്‍ ആരോ വന്നിരിക്കുന്നു". ആശുപത്രിയിലെ ക്ലീനെര്‍ രാജമ്മ ചേച്ചിയുടെ ശബ്ദമാണ് ബാലുവിനെ ചിന്തകളില്‍ നിന്നും ഉണര്‍ത്തിയത്.. പട പട മിടിക്കുന്ന ഹൃദയവുമായ്‌ അവന്‍ വേഗം റിസപ്ഷനില്‍ എത്തി. ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലായി... അമ്മാവന്‍. ഒരിക്കല്‍ താന്‍ ഒരു പാട് സ്നേഹിച്ചിരുന്ന, തന്നെ സ്നേഹിച്ചിരുന്ന മനുഷ്യന്‍,, അമ്മാവന്‍ ചിരിച്ചെന്നു വരുത്തി.. "പോകാം" എന്നാ ഒറ്റ വാക്ക് മാത്രം പറഞ്ഞു അമ്മാവന്‍ കാറിനടുത്തേക്ക് നടന്നു. ഒരിക്കല്‍ കൂടി എല്ലാവരോടും യാത്ര പറഞ്ഞു കാറില്‍ കയറുമ്പോള്‍ രാജമ്മ ചേച്ചിയുടെ കണ്ണ് നിറഞ്ഞൊഴുകുന്നത് കണ്ടു.. ഒന്നും സംസാരിക്കാതെയുള്ള യാത്ര... അല്ലെന്കിലും എന്താണ് സംസാരിക്കാനുള്ളത്.. "അമ്മ വന്നില്ലേ" എന്നാ തന്‍റെ ചോദ്യത്തിനു "ഇല്ല" എന്ന ഒറ്റ വാക്കിലുള്ള മറുപടി... പിന്നെയൊന്നും ചോദിക്കാന്‍ തോന്നിയില്ല.. കാറ് വീടിനടുത്തെത്തി..
മുറ്റത്ത്‌ കുറച്ചുപേര്‍.. തന്നെക്കാണാന്‍ വന്നവരാകും.. കാറില്‍ നിന്നിറങ്ങുമ്പോള്‍ അവര്‍ തന്നെ നോക്കി പിറുപിറുക്കുന്നത് കണ്ടു. അമ്മാവന്‍ അടുത്തുവന്നു അവന്‍റെ കൈയ്യില്‍ മുറുകെപ്പിടിച്ചു.. അവനൊന്നും മനസ്സിലായില്ല. ആളുകള്‍ അവര്‍ക്ക് വീട്ടിലേക്കു കയറാന്‍ വഴി മാറിക്കൊടുത്തു... ചന്ദനത്തിരിയുടെ ഗന്ധം അവന്‍റെ മൂക്കിലടിച്ചുകയറി.. അവിടെ വരാന്തയില്‍ വെള്ളത്തുണി പുതച്ച് ... അവന്‍റെ കണ്ണില്‍ ഇരുട്ടായി.. കരയാന്‍ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തുവന്നില്ല. ഒരു തരാം നിര്‍വികാരതയോടെ അവനിരുന്നു... ആ അമ്മയുടെ അരികില്‍.. തന്‍റെ വിധിയെ, അല്ലെങ്കില്‍ താന്‍ മാറ്റിയെഴുതിയ വിധിയെ ശപിച്ചുകൊണ്ട്...
ബാലുവിന്‍റെ ജീവിതം ഇവിടെയവസാനിക്കുന്നില്ല. ഒരുപാട് ബാലുമാര്‍ വീണ്ടും ഇവിടെ പിറവിയെടുത്തു കൊണ്ടിരിക്കുന്നു... സ്വയം നശിച്ചുകൊണ്ട്, മറ്റുള്ളവരെ നശിപ്പിച്ചു കൊണ്ട് ... ഇതൊരു ഗുണപാഠം മാത്രം...

Tuesday, December 2, 2008

വഞ്ചിക്കപ്പെട്ടവന്റെ കമ്മ്യൂണിറ്റി!


ഒരിക്കല്‍ orkut sign in ചെയ്തു scrapbook നോക്കിയപ്പോള്‍ ഞാന്‍ കണ്ടു അതില്‍ നിന്‍റെ ഒരു scrap.. Display image ല്‍ കണ്ട മനോഹരമായ ചിത്രശലഭത്തിന്റെ പടത്തില്‍ ‍click ചെയ്ത ഞാന്‍ ചെന്നെത്തിയത് നിന്‍റെ profile ല്‍. About me ല്‍ നീയെഴുതിയ വരികള്‍ എന്നെ നിന്നിലേക്ക്‌ കൂടുതല്‍ ആകര്‍ഷിച്ചു. നിന്‍റെ photo album തുറക്കാനാവാതെ വിഷമിച്ച ഞാന്‍ നിനക്ക് friend request അയച്ചു. എന്‍റെ request accept ചെയ്ത നിന്‍റെ album ലൂടെ ഞാന്‍ കണ്ണോടിച്ചു. മനോഹരമായ ചിത്രശലഭങ്ങളെ കൊണ്ട് നിറഞ്ഞതായിരുന്നു നിന്‍റെ photo gallery. chatting ലൂടെ നിന്നിലേക്ക്‌ കൂടുതല്‍ അടുത്ത ഞാന്‍ നിനക്കായി testimonials എഴുതി post ചെയ്തു. നിന്‍റെ album ലെ ചിത്രശലഭങ്ങള്‍ എന്‍റെ comments കൊണ്ടു നിറഞ്ഞു. ഞാന്‍ creat ചെയ്ത lovers community ല്‍ ആദ്യമായി join ചെയ്തതും നീയായിരുന്നു. scrap കളിലൂടെ നമ്മള്‍ ഹൃദയം പങ്കുവച്ചു. നമുക്ക് അനവധി common friends ഉണ്ടായി.
എന്നാല്‍ പതുക്കെ പതുക്കെ നീ എന്‍റെ scrap കള്‍ delete ചെയ്യുന്നത് ഞാനറിഞ്ഞു.. കൂടെ നമ്മുടെ ഒരു common friend ന്‍റെ scrap കള്‍ കൂടുതലായി നിന്‍റെ scrap book ല്‍ നിറയുന്നതും. നിന്‍റെ display image ലെ ചിത്രശലഭം ഒരു ചുവന്ന പൂവായി മാറിയതും ഞാന്‍ കണ്ടു. അധികം കാത്തിരിക്കേണ്ടി വന്നില്ല നിന്‍റെ profile ലെ single എന്ന പദപ്രയോഗം committed എന്നായി മാറുന്നത് കാണാന്‍. പകുതി തകര്‍ന്ന ഞാന്‍ ഇപ്പോള്‍ "വഞ്ചിക്കപ്പെട്ടവരുടെ കമ്മ്യൂണിറ്റി" യുടെ owner ആണ്. നിരാശനായ എന്‍റെ കാത്തിരിപ്പിനൊടുവില്‍ എനിക്ക് കാണാന്‍ കഴിഞ്ഞത് എന്‍റെ "വഞ്ചിക്കപ്പെട്ടവരുടെ കമ്മ്യൂണിറ്റി" 500 members നെ കൊണ്ട് നിറഞ്ഞതാണ്‌. ഇപ്പോള്‍ ഞാന്‍ സന്തോഷവാനാണ്... കാരണം 500 ല്‍ ഒരാള്‍ മാത്രമാണല്ലോ ഈ ഞാന്‍ എന്നത് എനിക്ക് ആശ്വാസത്തിന് വക നല്‍കുന്നു.

Saturday, November 29, 2008

ഒരു വട്ടം കൂടി........



പടിപ്പുര , മുറ്റം, പൂമുഖം, വരാന്ത, നടുമുറ്റം, കുളം ....... കെട്ടു മറന്ന ഒരുപാടു പദങ്ങള്‍.. ഒരു കാലത്തു നമ്മുടെയൊക്കെ ജീവിതത്തില്‍ ഒരു പാടു സ്വാധീനം ചെലുത്തിയിരിക്കുന്നു ഈ വാക്കുകളെല്ലാം. എന്നാല്‍ അനാഥമായ ഈ നടുമുറ്റം നമ്മെ മധുരമൂറുന്ന ഓര്‍മകളിലേക്ക് കൂട്ടി കൊണ്ടുപോകുന്നില്ലേ...

വിശാലമായ നടുമുറ്റം... പൂമുഖത്ത് ചാരുകസേരയില്‍ നാലുംകൂട്ടി മുറുക്കി ചുവപ്പിച്ചു അങ്ങനെ നീണ്ടു നിവര്‍ന്നു കിടക്കുന്ന കാരണവര്‍.. മുറ്റത്തും തൊടിയിലും ഓടിക്കളിച്ചും, ഊഞ്ഞാലാടിയും നടക്കുന്ന കുട്ടികള്‍.. അടുക്കളയില്‍ നിന്നും അവിയലിന്റെയും, സാമ്പാരിന്റെയും, കൊതി പിടിപ്പിക്കുന്ന ഗന്ധം.. ഒരുമിച്ചിരുന്ന ഉച്ച ഭക്ഷണം, പാട്ടും, ആട്ടവും, എങ്ങും ബഹളമയം... ആഘോഷ പ്രതീതി..

ഇന്നു എല്ലാം ഓര്‍മകളില്‍ മാത്രം.. കൂട്ടു കുടുംബം അണു് കുടുംബങ്ങള്‍ക്ക് വഴി മാറിയപ്പോള്‍ നമുക്കു നഷ്ടമായത് ഒരു പാട്. ഒത്തു ചേരലും, ആഘോഷങ്ങളും, കഥകളും, പാട്ടുകളും എല്ലാം ചാനലുകളില്‍ ഒതുങ്ങി.. മുത്തശനും, മുത്തശിയും വൃദ്ധ മന്ധിരങ്ങളിലേക്ക് പറിച്ചു നടപ്പെട്ടപ്പോള്‍ കൊച്ചുമക്കള്‍ ഫ്ലാറ്റുകളില്‍ കൂട് വെക്കുന്നു. പേരകുട്ടികള്‍ കംബ്യുട്ടരില്‍ ആശംസകളും, സൌഹൃദങ്ങളും പങ്കു വെക്കുന്നു. ഊഞ്ഞാല്‍ എന്തെന്നും, കുളം എന്തെന്നും അറിയാത്ത യൂറോപ്യന്‍ സംസ്കാരം അടിചെല്‍പ്പിക്കപെടുന്ന പുതിയ തലമുറ...

കഥകളും, കവിതകളും, നാടന്‍ പാട്ടുകളും, കടങ്കഥകളും മോഴിയെണ്ട നാവുകളില്‍ ഹാരി പോര്ടരും, സ്പൈഡര്‍ മാനും , ടോം ആന്‍ഡ് ജെറിയും നിറയുന്നു. ഈ യാത്ര തുടരുമ്പോള്‍ നമുക്കു നഷ്ടമാകുന്നതെന്ത്. നമ്മളെല്ലാം വാനോളം ഉയര്‍ത്തിപ്പിടിച്ച അല്ലെന്കില്‍ ഇപ്പോളും ഉയര്‍ത്തിപ്പിടിക്കുന്ന നമ്മുടെ ഭാരത സംസ്കാരം.. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സംസ്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സംസ്കാരം.. മനപ്പൂര്‍വമല്ലെങ്കിലും ഞാനും, നിങ്ങളുമെല്ലാം ഇതിന്റെയൊരു ഭാഗമാവുകയല്ലേ. അറിയാതെ നമ്മുടെ യാത്രയും അങ്ങോട്ട് തന്നെയല്ലേ... എങ്കിലും മനസ്സില്‍ ഒരാഗ്രഹം കേടാവിളക്കുപോലെ ഇപ്പോഴും ജ്വലിച്ചു നില്ക്കുന്നു... ഒരിക്കല്‍ കൂടി ആ പൂമുഖത്ത്... ആ നടു് മുറ്റത്ത്‌....................

Wednesday, November 26, 2008

ഓര്‍മയുടെ താളുകള്‍ മറിക്കുമ്പോള്‍ ...

ഒരു സുഹൃത്തിന്റെ കാറില്‍ സല്മാനിയയില്‍ നിന്നും കാനു ഗാര്‍ഡന്‍ ലേക്ക് വരുന്ന വഴിയായിരുന്നു. സല്‍മാനിയ ഹോസ്പിറ്റലിനു മുന്‍പിലെ സിഗ്നലില്‍ പച്ച വെളിച്ചം കാത്തു കിടക്കുമ്പോഴാണ് ആ സംഭവം നടന്നത്. അവിടെ ബസ്സ് സ്റ്റോപ്പില്‍ കണ്ട ഒരു മുഖം എനിക്ക് വളരെ പരിചിതമായി തോന്നി. മധ്യ വയസ്സുള്ള ഒരു സ്ത്രീയായിരുന്നു അത്. ഓര്‍മകളുടെ അടിത്തട്ടിലേക്ക് ഊളിയിട്ടപ്പോള്‍ എന്‍റെ പരിചയം മെല്ലെ കൂടി കൂടി വന്നു.

സിഗ്നലില്‍ പച്ച വെളിച്ചം കത്തുന്നതും കാര്‍ മുന്നോട്ടു നീങ്ങുന്നതും ഞാനറിഞ്ഞു.. പെട്ടന്നാണ് ഒരു മിന്നല്‍ പോലെ എനിക്കാ മുഖം പിടികിട്ടിയത്... അപ്പോഴേക്കും കാര്‍ കുറച്ചു ദൂരം മുന്നോട്ടു നീങ്ങിയിരുന്നു. ഉടനെ ഞാന്‍ സുഹൃത്തിനോട് കാര്‍ നിറുത്താന്‍ പറഞ്ഞു.. കാര്‍ നിന്നതും പുറത്തേക്ക് ചാടിയിറങ്ങിയ ഞാന്‍ അവനോടു "പിന്നെ കാണാം" എന്ന് പറഞ്ഞു ഒരു ഓട്ടമായിരുന്നു. അവന്‍ അന്തംവിട്ടു എന്നെ നോക്കുന്നത് ഞാന്‍ കണ്ടില്ല എന്ന് നടിച്ചു. ഒരു രണ്ടു മിനിട്ട്. അതിനുള്ളില്‍ ഞാന്‍ സിഗ്നലിനു അടുത്തെത്തി. ആ സ്ത്രീ അവിടെതന്നെ നില്‍പ്പുണ്ടായിരുന്നു. ഞാന്‍ അവരുടെ അടുത്തേക്ക് നടന്നു. അതെ അവര്‍ തന്നെ. അതേ മുഖം.. കുറച്ചു തടി കൂടിയിട്ടുണ്ട്. മുടി അല്പം നരച്ചിരിക്കുന്നു. കണ്ണിനടിയില്‍ കറുപ്പ് രാശി.

"മേരിചെച്ചിയല്ലേ?" അല്പം സങ്കോച്ചതോടെയും അതിലുപരി ആകാംഷയോടെയും ഞാന്‍ ചോദിച്ചു. അവര്‍ എന്‍റെ നേരെ സൂക്ഷിച്ചു നോക്കി. മറുപടി ഒന്നും പറഞ്ഞില്ല. അല്‍പനേരം മിണ്ടാതെ നിന്നെന്കിലും ആകാംഷ അടക്കാനാവാതെ വീണ്ടും ചോദ്യം ആവര്‍ത്തിച്ചു. ഇത്തവണ അവര്‍ കുറച്ചുകൂടി രൂക്ഷമായി എന്നെ നോക്കി. കൂടെ ഒരു ചോദ്യവും "നിങ്ങളാരാ"? ഞാന്‍ പേരു പറഞ്ഞു. കൂടെ എന്‍റെ സ്ഥലപ്പേരും. അത് കേട്ടപ്പോള്‍ ആ കണ്ണുകളില്‍ ഒരു തിളക്കം മിന്നി മറഞ്ഞോ. എന്നിട്ടും അവര്ക്കു എന്നെ അത്രയ്ക്ക് മനസ്സിലായില്ല എന്ന് എനിക്ക് തോന്നി. ഞാന്‍ വിശദമായി എന്നെ പരിചയപ്പെടുത്തി. അച്ഛനമ്മമാരുടെ പേരും ഞാന്‍ താമസിച്ചിരുന്ന സ്ഥലവും കൂടി പറഞ്ഞപ്പോള്‍ അവര്‍ അത്ഭുതം നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി. അവര്ക്കു തീരെ വിശ്വാസം വരാതതുപോലെ. "ദൈവമേ അന്നത്തെ ആ കൊച്ചു ചെറുക്കനാണോ ഈ നില്ക്കുന്നത്?" വിശേഷങ്ങളൊക്കെ ചോദിച്ച കൂട്ടത്തില്‍ അവര്‍ ഏതോ ഒരു അറബിയുടെ വീട്ടില്‍ house maid ആയി ജോലി നോക്കുകയാണെന്നും ഇവിടെ വന്നിട്ട് അഞ്ചു വര്‍ഷം ആയെന്നും അറിയാന്‍ കഴിഞ്ഞു . അടുത്തമാസം ഇവിടെനിന്നും ജോലി ഉപേക്ഷിച്ചു പോവുകയാണെന്നും മകളുടെ വിവാഹം രണ്ടു മാസത്തിനുള്ളില്‍ ഉണ്ടാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്‍റെ ചിന്തകള്‍ പതുക്കെ പുറകോട്ടു സഞ്ചരിക്കുകയായിരുന്നു. ഒരു 18-19 വര്‍ഷം പുറകിലേക്ക്. ഞാന്‍ അന്ന് നാലിലോ അന്ഞിലോ പഠിക്കുകയായിരുന്നു. ആയിടക്കാണ് ഞങ്ങളുടെ അടുത്ത വീട്ടില്‍ ഒരു കുടുംബം വാടകക്ക് താമസിക്കാന്‍ എത്തുന്നത്‌. വാഴക്കുല കച്ചവടം നടത്തുന്ന പോക്കര്‍ എന്ന ആളുടെതാണ് ആ വാടക വീട്. വാടക വീട് എന്ന് പറഞ്ഞാല്‍ ഒരു മുറിയും അടുക്കളയും മാത്രമുള്ള പുല്ലു മേഞ്ഞ ഒരു കൊച്ചു പുര. അവിടെ ഏത് താമസക്കാര്‍ വന്നാലും ഒരു മാസത്തില്‍ കൂടുതല്‍ താമസിക്കില്ല എന്ന് എല്ലാവരും കളിയായി പറയുമായിരുന്നു. അമ്മയും അച്ഛനും നാല് വയസ്സുള്ള ഒരു പെണ്‍കുട്ടിയും അടങ്ങിയതായിരുന്നു ഈ കുടുംബം. സിനിമയിലൊക്കെ കാണുന്ന ബാലതാരങ്ങളെ വെല്ലുന്ന ഒമാനത്തമായിരുന്നു ആ കുഞ്ഞു മുഖത്ത്. ആ കുഞ്ഞിന്റെ ചിരിയും കളിയും കുസൃതികളും കൊണ്ടു വളരെ പെട്ടന്ന് ആ കുടുംബം എല്ലാവരുടെയും പ്രിയപ്പെട്ടവരായി മാറി. ആ കുട്ടിയുടെ അച്ഛന്‍ "ബാലന്‍" എന്ന പേരുള്ള അയാളെ വളരെ കുറച്ചു മാത്രമെ ഞങ്ങളെല്ലാം കണ്ടിട്ടുള്ളു. ദൂരെ ഒരിടത്ത് ബിസിനെസ്സ് ആണെന്ന് ചോദിക്കുന്നവരോട് അയാള്‍ പറയും. . ഒരു വലിയ കുടുംബത്തിലെ അങ്ങമായിരുന്നു മേരി എന്ന ആ സ്ത്രീ. അവരുടെ ഡ്രൈവറായിരുന്നു ബാലന്‍. മേരിയെ കോളേജില്‍ കൊണ്ടുപോയി വിടുന്നതും , കൂട്ടികൊണ്ട് വരുന്നതുമെല്ലാം ഡ്രൈവര്‍ ബാലന്‍ ആയിരുന്നു. കൌമാരത്തില്‍ എല്ലാവര്ക്കും സംഭവിക്കുന്ന ഒന്നാണല്ലോ പ്രണയം. അത് ഇവിടെയും വില്ലനായി. അവസാനം വീട്ടുകാരുടെ എതിര്‍പ്പിനെ വക വെക്കാതെ അവര്‍ വിവാഹിതരായി. ജോലി നഷ്ടപ്പെട്ട ബാലനും, വീട്ടില്‍ നിന്നും ആട്ടിയിരക്കാപ്പെട്ട മേരിയും അങ്ങനെ ആ നാട്ടില്‍ നിന്നും യാത്ര പറഞ്ഞു. അവരുടെ ജീവിത കഥ ആ പ്രായത്തില്‍ എനിക്ക് അറിയാന്‍ കഴിഞ്ഞത് ഇത്രയുമൊക്കെയാണ്.

ഒരു ദിവസം രാത്രി ഒരു മൂന്നു മണിയായിക്കാണും , വലിയ ഒച്ചയും ബഹളവും കേട്ടാണ്‌ ഞാന്‍ ഉണര്‍ന്നത്. അടുത്ത് എവിടെ നിന്നോ ആണ്. എല്ലാവരും മുറ്റത്തിറങ്ങി, കൂടെ ഞാനും. പോക്കരിന്റെ വാടക വീടിനു മുന്‍പില്‍ പോലീസ് ജീപ്പ്. എന്‍റെ ഉള്ളില്‍ വല്ലാത്ത ഒരു ഭയം നിറഞ്ഞു. ആരൊക്കെയോ പറയുന്നതു കേട്ടു അവര്‍ വന്നത് ബാലനെ അന്വേഷിചാനെന്നു. പിന്നീട് പോലീസില്‍ നിന്നുമാണ് അറിഞ്ഞത് "കോടാലി ബാലന്" ചന്ദന കള്ളകടതാണ് ജോലി എന്ന്. ദൂരെ കാടിനോട്‌ ചേര്‍ന്നുള്ള ഗ്രാമത്തിലെ എജന്റുമാരില്‍ നിന്നും ചന്ദനം വാങ്ങി അടുത്തുള്ള ഫാക്ടറിയില്‍ എത്തിക്കുകയായിരുന്നു ബാലന്റെ ജോലി.
കൂടെ നല്ല പ്രതിഫലവും. പോലീസിന്റെ ചോദ്യത്തിനു മുന്‍പില്‍ ആ പാവം സ്ത്രീ കരയുന്നതും അവരുടെ സാരിത്തുമ്പില്‍ പിടിച്ചിരുന്ന കുഞ്ഞികൈകള്‍ വിറക്കുന്നതും ഞാന്‍ കണ്ടു. അരണ്ട വെളിച്ചത്തില്‍ കാണാമായിരുന്നു ആ കൊച്ചു കണ്ണുകളിലെ നിറഞ്ഞു നില്‍ക്കുന്ന ഭയം.

പിന്നീട് പല രാത്രികളിലും ഇത് ആവര്‍ത്തിച്ചു. എന്നാല്‍ ഒരിക്കല്‍ പോലും ബാലനെ അവര്ക്കു പിടികിട്ടിയില്ല. ഒരിക്കല്‍ ഞങ്ങളുടെ ഗ്രാമം ഉണര്‍ന്നത് കോടാലി ബാലന്റെ മരണവാര്‍ത്ത കേട്ടാണ്‌. രാത്രി കാട്ടിലൂടെയുള്ള യാത്രയില്‍ എന്തോ അപകടം പറ്റിയതായിരുന്നു. അങ്ങനെ അനാധരായിതീര്‍ന്ന ആ അമ്മയും മകളും ബാലന്റെ നാട്ടിലേക്ക് യാത്രയായി.. ഞങ്ങള്‍ എല്ലാവരുടെയും മനസ്സില്‍ ഒരുപാടു ദുഖം ബാക്കിവച്ചുകണ്ട്.. പിന്നീടൊരിക്കലും അവര്‍ തിരിച്ചുവന്നില്ല. കാലത്തിന്റെ സഞ്ചാരം വളരെ വേഗത്തിലായതിനാല്‍ എല്ലാവരും അവരെ മറന്നു. ഞാനും.

"ഞാന്‍ പോവുകയാണ്. ബസ് വന്നു" പെട്ടന്നുള്ള ആ ശബ്ദം എന്നെ ചിന്തയില്‍ നിന്നും ഉണര്‍ത്തി. "മകള്‍"? എന്‍റെ ചോദ്യത്തിനു മറുപടിയായി അവര്‍ പറഞ്ഞു " ലീന ടീച്ചറായി ജോലി ചെയ്യുന്നു. നാട്ടില്‍ ഒരു ഹോസ്റലില്‍ ആണ് താമസം. അവളെ നല്ലോരിടത്ത് വിവാഹം ചെയ്തയാക്കണം എന്ന ആഗ്രഹവുമായാണ് ഞാന്‍ ഇവിടെ വന്നത്. എന്‍റെ അവസ്ഥ എന്‍റെ മകള്‍ക്കുണ്ടാകരുത്. ഓരോ വര്ഷവും കരുതും ഗള്‍ഫ്‌ ജീവിതം മതിയാക്കി തിരിച്ചു പോകണമെന്ന്. നീണ്ടു പോയ ആ തീരുമാനം ഇപ്പോള്‍ അഞ്ചു വര്‍ഷത്തില്‍ എത്തി നില്ക്കുന്നു. ഇനി ഒരു മാസം കൂടി. പിന്നെ എങ്ങിനെ ജീവിക്കും എവിടെ ജീവിക്കും ഒന്നും എനിക്കറിയില്ല. മകള്‍ മാത്രമാണ് ഇപ്പോള്‍ എന്‍റെ മനസ്സില്‍‌ ". ആ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു. "പോകുന്നതിനു മുന്‍പ് ദൈവം അനുവദിച്ചാല്‍ വീണ്ടും കാണാം" എന്ന് പറഞ്ഞു അവര്‍ ബസ്സില്‍ കയറി.

എന്നാല്‍ പിന്നീട് ഞാന്‍ അവരെ കണ്ടിട്ടില്ല. അവര്‍ പറഞ്ഞതു സത്യമാണെങ്കില്‍ ഒരു മാസത്തിനു ശേഷം അവര്‍ തരിച്ചു പോയിക്കാണും. സ്വന്തം മണ്ണിലേക്ക്. എനിക്കവരോട് സത്യത്തില്‍ ബഹുമാനം തോന്നുന്നു. ജീവിതത്തിന്റെ കറുത്ത മുഖങ്ങളില്‍ തളരാതെ തന്‍റെ ലകഷ്യ പ്രാപ്തിക്കായി കഷ്ടപ്പെട്ട് , മകള്‍ക്കായി മാത്രം ജീവിച്ച സ്ത്രീ... എവിടെയായിരുന്നാലും അവര്‍ സന്തോഷമായി തന്നെ ജീവിക്കട്ടെ, ഇനിയുള്ള കാലമെങ്കിലും.

Sunday, November 23, 2008

സൌഹൃദം


സൌഹൃദം... മനുഷ്യജീവിതത്തിലെ ഏറ്റവും അമൂല്യമായത്..
ഒരിക്കലും തമ്മില്‍ കണ്ടിട്ടില്ലാത്ത, അല്ലെങ്കില്‍ ഒരിക്കലും തമ്മില്‍ ഒന്ന് സംസാരിക്കുക പോലും ചെയ്തിട്ടില്ലാത്ത രണ്ടുപേര്‍... എങ്കിലും ഈ ഒന്നുമറിവില്ലയ്മയിലും സൌഹൃദം മാത്രം വേറിട്ട്‌ നില്‍ക്കുന്നു... ജാതി മത, ദേശ ഭാഷ, ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ.. ബസ്സില്‍ ഓടിക്കിതച്ചു അടുത്ത സീറ്റില്‍ വന്നിരിക്കുന്ന ഒരാള്‍, അല്ലെങ്കില്‍ നല്ല മഴയില്‍ നനഞ്ഞു പോകുമ്പോള്‍ ഒരു കുട തന്നു സഹായിക്കുന്ന ആള്‍, അങ്ങനെ പലരും ജീവിത യാത്രയില്‍ നമ്മുടെ ആത്മാര്‍ത്ഥ സുഹൃത്തുക്കളായി മാറുന്നു... ദുഖങ്ങളില്‍ തോളില്‍ തല ചായ്ച്ചു വിതുമ്പുവാന്‍, സന്തോഷങ്ങളില്‍ പരസ്പരം പറഞ്ഞു പൊട്ടിച്ചിരിക്കാന്‍ ഒരു സുഹൃത്ത്‌ ... അത് ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്...
ചിലര്‍ക്ക് മാത്രം കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യം...

നഷ്ടപ്രതാപത്തിന്‍റെ ഓര്‍മകളില്‍ ...

ഇത് വിധിയാണ്.. അല്ലെങ്കില്‍ കാലത്തിനൊത്ത് ചലിക്കാന്‍ കഴിയാത്തവന്‍റെ നിസ്സഹായാവസ്ഥ... ഇത്തരമോരവസ്ഥയെപ്പറ്റി മുന്‍പ് എപ്പോഴെങ്കിലും ചിന്തിച്ചിരുന്നോ ... കുറച്ചൊക്കെ ഞാനും അഹങ്കരിച്ചിരുന്നു... സത്യം... അല്ലെങ്കില്‍ പാവം പേനകളെയും, പെന്സിലുകളെയും കളിയാക്കിയതിന് കിട്ടിയ ശിക്ഷയാകാം.. ഒരുപക്ഷെ അവര്‍ മനസ്സറിഞ്ഞു ശപിച്ചതാകാം..അവരുടെ നിലയ്ക്കും വിലയ്ക്കും ഇപ്പോഴും കുറവൊന്നും ഇല്ലല്ലോ.. മനുഷ്യന്‍റെ ഹൃദയത്തിനോട് ചേര്‍ന്ന് പോക്കറ്റിലല്ലേ അവരുടെ സ്ഥാനം.. ഞാനോ... ഒരിക്കല്‍ മനുഷ്യന്‍റെ ഹൃദയത്തില്‍ ഇടമുണ്ടായിരുന്ന ഞാന്‍ ഇന്ന് വലിച്ചെറിയപ്പെട്ടു ഒരു മൂലയില്‍ പൊടിയണിഞ്ഞു, ചലനം നിലച്ച് , കടലാസുകളിലേക്ക് ആഞ്ഞു പതിച്ചിരുന്ന ബലമുള്ള പല്ലുകള്‍ കൊഴിഞ്ഞ് ........... മനസ്സിലേക്ക് ഒരുപാട് ഓര്‍മ്മകള്‍ കടന്നു വരുന്നു... സിനിമയിലെ ഫ്ലാഷ് ബാക്ക് പോലെ...
എത്രയോ സുന്ദരിമാരുടെ മൃദു വിരല്‍ സ്പര്‍ശം ഞാന്‍ അറിഞ്ഞിട്ടുണ്ട്...ഇപ്പോഴും മാറാതെ നില്‍ക്കുന്നു, ചന്ദനതിന്‍റെയും , കസ്തൂരി മഞ്ഞളിന്റെയും സുഗന്ധം... എന്‍റെ പതനത്തിനു കാരണമായ, അല്ലെങ്കില്‍ പതനത്തില്‍ സന്തോഷിച്ച "കംപ്യൂട്ടര്‍" എന്ന ആ വിദേശി ചിരിച്ച ആ ചിരി ഇപ്പോഴും കാതുകളില്‍ മുഴങ്ങുന്നു... പഴുത്തയില വീഴുമ്പോള്‍ പച്ചിലക്കുണ്ടാകുന്ന അതെ ചിരി...
എന്‍റെ സ്ഥാനം അവന്‍ തട്ടിയെടുക്കുമ്പോള്‍ സത്യത്തില്‍ ഞാന്‍ ഒരുപാട് പുറകോട്ടു ചിന്തിച്ചുപോയി... ഇത് തന്നെയായിരുന്നില്ലേ ഒരു കാലത്തെ എന്‍റെയും അഹംഭാവം... ഇവനറിയുന്നില്ലല്ലോ ഇതിലും കേമന്‍ വരുമ്പോള്‍ മനുഷ്യന്‍ ഇവനെയും വലിച്ചെറിയും എന്ന സത്യം... മനുഷ്യമനസ്സ് , അത് എനിക്കറിയുന്ന പോലെ പുതിയ തലമുറയ്ക്ക് അറിയില്ലല്ലോ.. കാത്തിരുന്നു കാണുക തന്നെ... ഈശ്വരന്‍ അതിനുള്ള ആയുസ്സ് ഇനിയും നീട്ടിതന്നാല്‍.. എന്തായാലും ഒരു കാര്യത്തില്‍ തര്‍ക്കമില്ല...ഇനിയൊരു തിരിച്ചുവരവ് അസാധ്യം...

എന്നെ ഇനിയും നിങ്ങള്‍ക്ക് മനസ്സിലായില്ലേ സുഹൃത്തുക്കളെ...
നിങ്ങളുടെ മനസ്സില്‍ നിന്ന് പോലും എന്നെ തൂത്തെറിഞ്ഞു എന്നതിന് ഇതില്‍പ്പരം വേറെ തെളിവെന്തിന്....
ഇനിയും മരിക്കാത്ത ഓര്‍മകളുമായ് .......
നിങ്ങളുടെ സ്വന്തമായിരുന്ന ...
ടൈപ്പ് റൈറ്റര്‍.

Saturday, November 22, 2008

Prevent Child abuse..


ബാലപീഡനം ... പ്രത്യേകിച്ച് പെണ്‍കുട്ടികളോട്... പലപ്പോഴും നാം പത്രമാധ്യമങ്ങളിലൂടെ കാണുന്നു ഞെട്ടിക്കുന്ന ഇത്തരം വാര്‍ത്തകള്‍.. അതും 100% സാക്ഷരത നേടിയ (അല്ലെങ്കില്‍ അങ്ങനെ വിശേഷിപ്പിക്കുന്ന) നമ്മുടെ കൊച്ചു കേരളത്തിലാണ് ഇത് കൂടുതല്‍ എന്ന് കേള്‍ക്കുമ്പോള്‍ ആ ഞെട്ടല്‍ അധികമാകുന്നു... എന്താണിതിനു കാരണം... അണുകുടുംബത്തിന്‍റെ വേഗതയേറിയ ജീവിത സാഹചര്യങ്ങളില്‍ ബന്ധങ്ങളുടെ വില പുതിയ തലമുറയ്ക്ക് അറിയാതെ പോകുന്നതാകാം ഒരു കാരണം... കൂടെ എന്തിനും ഏതിനും പാശ്ചാത്യരെ അനുകരിക്കുന്ന നമ്മുടെ മനോഭാവവും.. പുരോഗതി എന്നാ പേരിലുള്ള ഈ യാത്ര എവിടേക്ക്... എവിടെയാകും ഇതിനോരവസാനം... ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...

കുശവന്മാര്‍



കുശവന്മാര്‍..അല്ലെങ്കില്‍ കുംബാളന്മാര്‍.. ഒരിക്കല്‍ നമ്മുടെയെല്ലാം ജീവിതത്തില്‍ ഇവര്‍ക്കുള്ള സ്ഥാനം വളരെ വലുതായിരുന്നു.. ഭക്ഷണം പാകം ചെയ്തു കഴിക്കുന്ന ശീലം മനുഷ്യന്‍ എന്ന് തുടങ്ങിയോ അന്ന് മുതല്‍.... മണ്‍പാത്രങ്ങള്‍ ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു ഘടകമായ്‌ മാറിയ ആ കാലം.. മനുഷ്യന്‍ ഇന്ന് ആധുനികതയുടെ നെറുകയില്‍ നില്‍ക്കുന്നു..സാന്കേതിക വളര്‍ച്ച അവനെ അവിടെവരെ കൊണ്ടെത്തിച്ചിരിക്കുന്നു. ഈ ഓട്ടത്തിനിടയില്‍ പഴയതെല്ലാം പലപ്പോഴും വിസ്മരിക്കപ്പെടുന്നു.. ചെടിച്ചട്ടിപോലും ആധുനികവല്‍ക്കരിക്കപെട്ടപ്പോള്‍ മണ്‍പാത്ര നിര്‍മാണം ജീവിതമാക്കിയ കുറേ വയറുകള്‍ ഇരുളില്‍ പകച്ചു നില്‍ക്കുന്നു.. ചളി പുരണ്ട ആ കൈകള്‍ വിറക്കുന്നു, തന്‍റെ കുഞ്ഞുങ്ങളുടെ ഒരു നേരത്തെ വിശപ്പടക്കാനാവാതെ.. പാത്രം മെനയുന്ന ആ കൈകള്‍ പക്ഷെ ജീവിതം മെനയുമ്പോള്‍ തളരുന്നു. താഴെ വീണ മണ്‍പാത്രങ്ങള്‍ പോലെ ഉടയുന്ന ജീവിതങ്ങള്‍.. എത്രനാള്‍ സമൂഹം ഇവര്‍ക്ക് നേരെ കണ്ണടക്കും..ഈ ജീവിതങ്ങള്‍ അവസാനിക്കും വരെയോ??

Stop Child labour


കൊച്ചുകുട്ടികളെകൊണ്ട് ജോലി ചെയ്യിപ്പിക്കുന്ന കാഴ്ച ഇന്ന് സര്‍വസാധാരണമായിരിക്കുന്നു. അല്ലെങ്കില്‍ മനപൂര്‍വ്വം നമ്മള്‍ അത് കണ്ടില്ല എന്ന് നടിക്കുന്നു.. കുട്ടികള്‍ ചിത്രശലഭങ്ങളെപ്പോലെയാണെന്ന് പാടുന്ന നാം അവയെക്കൊണ്ടു കല്ലെടുപ്പിക്കുന്നു.. ചായക്കൂട്ടുകള്‍ പടരേണ്ട കൈകളില്‍ ഓയിലും, ഗ്രീസും പരക്കുന്നു... പേന പിടിക്കേണ്ട ആ കുഞ്ഞു കൈവിരലുകള്‍ എച്ചില്‍ പാത്രങ്ങള്‍ കഴുകുന്നു...അവന്‍റെ തിളങ്ങുന്ന കൊച്ചുകണ്ണുകള്‍ ഹോട്ടലുകളിലെ അടുക്കളപ്പുകയില്‍ കലങ്ങുന്നു.. പാഠപുസ്തകങ്ങളും, ചിത്ര കഥകളും അവന്‌ അന്യമാകുന്നു. വിശപ്പിന്‍റെ വിളി മാത്രം അവന്‍റെ കാതുകളില്‍ മുഴങ്ങുന്നു... ആ വിശപ്പിന്‍റെ ആഴത്തെ മുതലെടുക്കുന്ന മുതലാളിത്തസംസ്കാരവും.. ആവശ്യത്തിനും അനാവശ്യത്തിനും കൊടിപിടിക്കുന്ന നമ്മുടെ സംഘടനകള്‍ എല്ലാം എന്തെ കണ്ണടക്കുന്നു? ഒന്ന് മറക്കാതിരിക്കുക... ഇത് നമ്മുടെ ഭാവി തലമുറ...

മഴ!!!!!



മഴ... ദൈവസൃഷ്ടിയിലെ ഏറ്റവും മനോഹരമായ ഒന്ന്... മഴയെ സ്നേഹികാത്തവരായ് ആരുണ്ട്‌... കവികള്‍ ഏറ്റവും കുടുതല്‍ പാടിയിട്ടുള്ളതും മഴയെപറ്റിയാണല്ലോ ..... വരണ്ടുണങ്ങിയ മണ്ണില്‍ വീഴുന്ന മഴത്തുള്ളികളെ ഭുമി ഇരുകൈകളും നീട്ടി മറോടണക്കുന്ന കാഴ്ച .. എല്ലാ ദുഖവും മറന്നു ഞാന്‍ ഒരുപാടു നോക്കി നിന്നിട്ടുണ്ട്... ഇപ്പോഴും മനസ്സിലേക്ക് പതുക്കെ കടന്നു കയറുന്നു, നനഞ്ഞ മണ്ണിന്‍റെ ഗന്ധം.. ഒരുതരത്തില്‍ പറഞ്ഞാല്‍ മഴ ഒരു കഴുകി വെടിപ്പാക്കലാണ് ... മനസ്സില്‍ ഉരുണ്ടുകുടുന്ന കാര്‍മേഘങ്ങളെ പെയ്തു തീര്‍ക്കുന്ന ഒന്ന് ... പെയ്തൊഴിയുന്ന മാനം പോലെ... മഴക്കുവേണ്ടി ദാഹിക്കുന്ന, മഴയില്‍ എല്ലാം മറന്നു ഭുമിയുടെ അറ്റം വരെ നടക്കാന്‍ കൊതിക്കുന്ന എന്നെപ്പോലുള്ള ഒരുപാട് പ്രവാസിജീവിതങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നു, ഇത്തരം ചില മഴച്ചിത്രങ്ങള്‍... അവര്‍ക്കായ് സമര്‍പ്പിക്കുന്നു...

തപാല്‍ പെട്ടിയുടെ ദുഖം...


എന്‍റെ പേര് തപാല്‍ പെട്ടി. പുതിയ തലമുറയ്ക്ക് ഒരു പക്ഷെ എന്നെ അറിയില്ലായിരിക്കും.. (അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. ഇന്‍റര്‍നെറ്റിന്റെയും , മൊബൈല്‍ ഫോണിന്റെയും ലോകത്ത് എന്നെപ്പോലുള്ളവരെ അറിയാന്‍ അവര്‍ക്കെവിടെ സമയം) നിങ്ങള്‍ക്കറിയാമോ കുട്ടികളെ ഒരു കാലത്ത് ഞാന്‍ ആരായിരുന്നുവെന്ന്... നാലും കൂടിയ കവലയില്‍ ഞാന്‍ അങ്ങനെ ഞെളിഞ്ഞു കിടക്കുമായിരുന്നു... ഒരുപാട് തരുണീമണികളുടെ ചുംബനമടങ്ങിയ കത്തുകള്‍ ഞാന്‍ ഏറ്റുവാങ്ങിയിട്ടുണ്ട്.. മറുപടികത്തുമായ് പോകുമ്പോള്‍ നന്ദിയോടെ ഒരു നോട്ടം നല്‍കാനും അവര്‍ മറക്കാറില്ല.. മാത്രമല്ല ഇടയ്ക്കിടെ എന്നെ വൃത്തിയാക്കി ചെമ്പട്ട് പുതപ്പിക്കാനും അധികാരികള്‍ വ്യഗ്രത കാണിച്ചിരുന്നു... പക്ഷെ ഇന്നത്തെ എന്‍റെ അവസ്ഥ നോക്കൂ... അനാധനായ്... ആരും തിരിഞ്ഞുനോക്കാനില്ലാതെ... ഹൃദയം പറിച്ചെടുത്ത വേദനയുമായ്‌... സാന്കേതിക വിദ്യയുടെ വളര്‍ച്ചയെ ഞാന്‍ ഒരിക്കലും കുറ്റപ്പെടുത്തുന്നില്ല... ഏതൊരു പൌരനേയും പോലെ ഞാനും അതില്‍ അഭിമാനിക്കുന്നു... എങ്കിലും......... ഒഴുക്കിനൊത്ത് നീന്താന്‍ കഴിയാത്തത് എന്‍റെ വിധിയെന്ന് കരുതി സമാധാനിച്ച് അങ്ങനെ ജീവിതം തള്ളി നീക്കുന്നു.. ഇനിയും എത്ര നാള്‍.. ഇവിടെ ഇങ്ങനെ...

കഥ: ഓര്‍മയില്‍ ഒരു ഞായറാഴ്ച...



ആദ്യ ദിവസം

കാറ്റത്ത്‌ പാറിപ്പറക്കുന്ന ചെമ്പ് കലര്‍ന്ന മുടിയിഴകള്‍...എന്നെ ആദ്യം അവളിലേക്ക്‌ ആകര്‍ഷിച്ചത് അതായിരുന്നു.. ചെമ്പന്‍ മുടിയിഴകള്‍ എന്നും എന്‍റെ ദൌര്‍ബല്യമായിരുന്നല്ലോ... ഹിന്ദി താരങ്ങളെ അനുകരിച്ചു മുടിയില്‍ ബ്രൌണ്‍ ചായം പുരട്ടി കോളേജില്‍ വിലസിയിരുന്ന ആ കാലം ഇന്നും ഓര്‍ക്കാറുണ്ട്.. അന്ന് അച്ഛന്‍ നല്‍കിയിരുന്ന കനത്ത ശകാരം ഇന്നും കാതുകളില്‍ മുഴങ്ങുന്നു... ശരി നമ്മള്‍ എവിടെയാണ് പറഞ്ഞു നിറുത്തിയത്...അതെ ചെമ്പ് കലര്‍ന്ന മുടിയിഴകള്‍.. എത്ര നേരം അങ്ങിനെ നിന്നു എന്നറിയില്ല.. അവള്‍ അടുത്ത ബസ്സില്‍ കയറിപ്പോകുന്നത്‌ വരെ ഞാന്‍ ആ നില്‍പ്പ് തുടര്‍ന്നു.. പിന്നെ പതുക്കെ ഞാനും നഗരത്തിന്‍റെ തിരക്കിലെക്കിറങ്ങി...

രണ്ടാം ദിവസം

ഒരുപാട് കാത്തുനില്‍ക്കേണ്ടി വന്നില്ല ആ മുടിയിഴകള്‍ എന്‍റെ കണ്ണില്‍പ്പെടാന്‍... പതിവുപോലെ ബസ്സില്‍ കയറുമ്പോള്‍ പക്ഷെ ഇത്തവണ ഒരു പുഞ്ചിരി കൂടി സമ്മാനിക്കാന്‍ അവള്‍ മറന്നില്ല. ഒരു നിമിഷം... ഞാന്‍ എന്നെത്തന്നെ മറന്നുപോയി.. മൊബൈല്‍ ഫോണിന്‍റെ റിങ്ങിംഗ് ശബ്ദമാണ് എന്നെ ഉണര്‍ത്തിയത്... ഓഫീസില്‍ നിന്നുമാണ്.. "on the way" എന്ന ഒറ്റ മറുപടിയില്‍ സംസാരം ഒതുക്കി... ഇനി എത്ര തിരക്കിട്ടോടിയാലും കൃത്യ സമയത്ത് ഓഫീസില്‍ എത്താനാവില്ല. ബോസിന്‍റെ കൂര്‍ത്ത നോട്ടം ഒരു good morning ലൂടെ അവഗണിച്ച് ഞാന്‍ സീറ്റില്‍ ചെന്നിരുന്നു... കുന്നുകൂടിയ ഫയലുകള്‍ എന്നെ നോക്കി കളിയാക്കി ചിരിക്കുന്നു... എങ്കിലും ആ ഫയലുകള്‍ക്കുള്ളിലും മനോഹരമായ മറ്റൊരു മന്ദഹാസം തതിക്കളിക്കുന്നതുപോലെ എനിക്ക് തോന്നി..

മൂന്നാം ദിവസം

അലാറം ശബ്ദത്തിന് പോലും ഒരു സംഗീതം കൈവന്നപോലെ... കുളിച്ചൊരുങ്ങി ബ്രേക്ക്ഫാസ്റ്റ് കഴിച്ചെന്നു വരുത്തി ഒരോട്ടമായിരുന്നു ബസ് സ്റ്റോപ്പിലേക്ക്. വരാന്തയില്‍ അമ്മ അന്തം വിട്ടുനില്‍ക്കുന്നത് ആ ഓട്ടതിനിടയിലും ഞാന്‍ ശ്രദ്ധിച്ചു.. മകനിലുണ്ടായ ഈ സമയനിഷ്ടത അമ്മയെ അത്ഭുതപ്പെടുതിയിരിക്കും ...ഉറപ്പ്.. വളരെനേരത്തെ കാത്തുനില്പിനോടുവില്‍ വീണ്ടും ആ പുഞ്ചിരി.. പിന്നീടുള്ള പല ദിവസങ്ങളിലും ഇതാവര്‍ത്തിച്ചു... എന്‍റെ ദിനചര്യകളില്‍ മുന്‍പില്ലാതിരുന്ന ഒരു അടുക്കും ചിട്ടയും കൈവന്നു... ജീവിതത്തില്‍ ഒരു പുതിയ ഉന്‍മേഷം ലഭിച്ചതുപോലെ.. അതോടൊപ്പം അമ്മയുടെ അത്ഭുതവും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വന്നു...

ഒരാഴ്ചക്ക് ശേഷമുള്ള ഒരു ദിവസം..

പരിചയപ്പെടണം എന്ന ഉറച്ച തീരുമാനത്തോടെയാണ്‌ ഞാന്‍ അന്ന് ബസ് സ്ടോപ്പിലെതിയത്... ദൂരെ കണ്ടു ഒരു ഇളം നീലച്ചുരിധാറില്‍ അവള്‍.. എന്‍റെ മനസ്സ് അറിഞിട്ടെന്നവണ്ണം അവള്‍ പെട്ടന്ന് എന്‍റെ അടുക്കലേക്കു നടന്നടുത്തു... എന്‍റെ കൈകാലുകളില്‍ ചെറിയ ഒരു വിറയല്‍ പടര്‍ന്നു കയറിതുടങ്ങിയിരുന്നു... പക്ഷെ അവളില്‍ നിന്നും പതിവ് പുഞ്ചിരി.. "എന്താണ് പേര്"? ഞാന്‍ ചോദിക്കാന്‍ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തുവന്നില്ല. അത് മനസ്സിലാക്കിയെന്നവണ്ണം അവള്‍ പരിചയപ്പെടുത്തി... "ഞാന്‍ രാധിക".. ഞാന്‍ എന്‍റെ പേരും എങ്ങനെയോ പറഞ്ഞൊപ്പിച്ചു.. ദൂരെ നിന്നും അവള്‍ക്കുള്ള ബസ് വരുന്നത് കണ്ടു... "മൊബൈല്‍ നമ്പര്‍ തരുമോ"? അടുത്ത ചോദ്യം... ഞാന്‍ പറഞ്ഞു കൊടുത്ത നമ്പര്‍ അവള്‍ മൊബൈലില്‍ സേവ് ചെയ്തിട്ട് ബസിനടുതെക്ക് നടക്കുമ്പോള്‍ "ഞായറാഴ്ച വിളിക്കാം" എന്ന് കൂടി പറയാന്‍ മറന്നില്ല. ആ വാക്കുകള്‍ ഒരു പനിനീര്‍ മഴ പോലെയാണ് എന്നില്‍ വന്നു പതിച്ചത്...

പിറ്റേന്ന് ശനിയാഴ്ച... മറ്റൊരു ഹര്‍ത്താല്‍ അവധി കൂടി... ഓണവും, വിഷുവും, ക്രിസ്തുമസും പോലെ ഹര്‍ത്താലും നമ്മുടെ ജീവിതത്തിലെ ഒരു അഭിവാജ്യ ഘടകമായ്‌ മാറിയെങ്കിലും ജീവിതത്തില്‍ ആദ്യമായ് ഹര്‍ത്താലിനെ ശപിച്ചത്‌ അന്നാണ്. വീട്ടില്‍ തന്നെ ചടഞ്ഞു കൂടിയിരുന്നു... വൈകുന്നേരത്തെ സ്ഥിരം വോളിബോള്‍ കളിയും അന്ന് വേണ്ടെന്നു വച്ചു... ആ രാത്രി എനിക്കൊരു കാളരാത്രി ആയിരുന്നു.. നടന്നും, കിടന്നും എങ്ങിനെയോ നേരം വെളുപ്പിച്ചു... പകല്‍ മുന്നോട്ട് പോകാതതുപോലെ... കുറേ നേരം TV കണ്ടിരുന്നു. ചാനലുകളില്‍ നിന്നും ചാനലുകളിലേക്ക് ഓടുംബോളും മനസ്സും, കണ്ണും മൊബൈല്‍ ഫോണിലായിരുന്നു. ഒന്നിലും ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. മനസ്സ് പിടിവിട്ടു പാറി നടക്കുന്ന പോലെ... ഇതുവരെ അനുഭവിക്കാത്ത നിര്‍വചിക്കാനാവാത്ത എന്തോ ഒന്ന്. എന്‍റെ ചിന്തകള്‍ക്ക് വിരാമമിട്ടുകൊണ്ട് പെട്ടന്ന് മൊബൈല്‍ ശബ്ദിച്ചു.. പരിചിതമല്ലാത്ത നമ്പര്‍... "ഞാന്‍ രാധികയാണ്".. ഒരിക്കല്‍ മാത്രമേ കേട്ടിട്ടുള്ളൂ എങ്കിലും മനസ്സിന്റെ ആഴത്തില്‍ പതിഞ്ഞ ആ ശബ്ദം.. "3 മണിക്ക് ഫ്രീ ആയിരിക്കുമോ? ഞാന്‍ അങ്ങോട്ടൊന്നു വന്നാലോ എന്ന് വിചാരിക്കുന്നു..." തുള്ളിച്ചാടുന്ന മനസ്സിനെ ഒരുവിധം അടക്കിക്കൊണ്ടു ഞാന്‍ എന്‍റെ വിലാസം പറഞ്ഞുകൊടുത്തു...

പിന്നീടുള്ള ആ കാത്തിരിപ്പ്‌, നിമിഷങ്ങള്‍ മണികൂറുകളാകുന്നു. പലവട്ടം ചോദിച്ച അമ്മയോട് ഒരു സുഹൃത്ത്‌ കാണാന്‍ വരുന്നു എന്ന് മാത്രം പറഞ്ഞു.. മകന്റെ സുഹൃത്തിനെ സ്വീകരിക്കാന്‍ അമ്മയും ഒരുക്കം തുടങ്ങി... 3 മണിയായി..... 3.05..... 3.10.....ഇരിക്കാനും നടക്കാനും കഴിയാത്ത അവസ്ഥ... TV ഓണ്‍ ചെയ്തുവച്ചു.. എന്‍റെ ഇഷ്ട താരവുമായുള്ള ഇന്റര്‍വ്യൂ ഏഷ്യാനെറ്റില്‍.. ശ്രദ്ധിക്കാന്‍ കഴിയുന്നില്ല...അതിലും പ്രിയപ്പെട്ടതായി മറ്റെന്തോ ആയിരുന്നു എന്നിലപ്പോള്‍.. കാളിംഗ് ബെല്ലിന്‍റെ ശബ്ദം ഒരു ഞെട്ടലോടെയാണ് ഞാന്‍ കേട്ടത്.. നിമിഷങ്ങള്‍ക്കുള്ളില്‍ വാതില്‍ തുറന്നു.. ആദ്യം കണ്ടത് കാറ്റില്‍ പറക്കുന്ന ചെമ്പിച്ച ആ മുടിയിഴകള്‍.. അകത്തേക്ക് സ്വാഗതം ചെയ്യുമ്പോളാണ് കൂടെയുള്ള സുമുഗനായ ആ ചെറുപ്പക്കാരനെ ഞാന്‍ ശ്രദ്ധിച്ചത്.. രണ്ടുപേരും സോഫയിലിരുന്നപ്പോളെക്കും തണുത്ത ഓറഞ്ച് ജൂസുമായ് അമ്മ.. അവള്‍ അമ്മയോട് എന്തോ കുശലം ചോദിച്ചു, പിന്നെ എന്‍റെ നേരെ തിരിഞ്ഞു.. "അയ്യോ പരിചയപ്പെടുത്താന്‍ മറന്നു.. ഇത് സുമേഷ് ".. അവള്‍ കൂടെയുണ്ടായിരുന്ന ആ ചെറുപ്പക്കാരനെ എനിക്ക് പരിചയപ്പെടുത്തി... " എന്‍റെ ഹസ്സാണ് . ഒരു പ്രൈവറ്റ് കമ്പനിയില്‍ വര്‍ക്ക് ചെയ്യുന്നു ".. മുഴുവന്‍ കേള്‍ക്കാന്‍ എനിക്ക് സാധിച്ചില്ല.. രണ്ടു ചെവിയിലൂടെയും ആണിയടിച്ചു കയറുന്ന പോലുള്ള ഒരു വേദന.. കണ്ണില്‍ ഇരുട്ട് കയറിയോ..ഞാന്‍ സെറ്റിയില്‍ മുറുകെപ്പിടിച്ചു...മങ്ങിയ കാഴ്ചയിലും ഞാന്‍ കണ്ടു, അവള്‍ ബാഗില്‍നിന്നും കുറച്ചു പേപ്പര്‍ എടുത്തു ടീപ്പോയില്‍ വെക്കുന്നു. .. കൂടെ ആമുഖം പോലെ ഇതും " ഇത് ഏറ്റവും പുതിയതും വിശ്വസനീയവുമായ ഒരു മണി സേവിംഗ് സ്കീമാണ് . ഒരു ലക്ഷം രൂപ ഡിപ്പോസിറ്റ് ചെയ്‌താല്‍ ഒരു വര്‍ഷത്തിനുള്ളില്‍ മറ്റാരും നല്‍കാത്ത നല്ലൊരു interest ഞങ്ങള്‍ ഉറപ്പു തരുന്നു. ആപ്ലികേഷന്‍ ഫോമും മറ്റു പേപ്പറുകളും ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്.. പേരും വിലാസവും എഴുതി ഒരൊപ്പിട്ടാല്‍ മാത്രം മതി... നമ്മള്‍ നല്ല സുഹൃത്തുക്കളായ സ്ഥിതിക്ക് മിനിമം ഒരു 2 ലക്ഷമെങ്കിലും ഡിപ്പോസിറ്റ ചെയ്യുമെന്നാണ് എന്‍റെ വിശ്വാസം.. ഈ 2 ലക്ഷം കൂടി ചേര്‍ത്താല്‍ എന്‍റെ ടാര്‍ഗെറ്റ് പൂര്‍ത്തിയാകും.. തൊണ്ട വരളുന്നത്‌ ഞാനറിയുന്നുണ്ടായിരുന്നു എങ്കിലും അവള്‍ക്ക് വിലാസം പറഞ്ഞുകൊടുത്തതും, അവള്‍ പറഞ്ഞുതന്ന സ്ഥലങ്ങളിലെല്ലാം ഒപ്പിട്ടതും യാന്ത്രികമായിരുന്നു..

ആകെയുണ്ടായിരുന്ന സംബാധ്യത്തില്‍ നിന്നും നല്ലൊരു തുക ചെക്കായി കൊടുക്കുമ്പോള്‍ കൈ വിറച്ചോ...അറിയില്ല.... എന്നാല്‍ ഒന്ന് മാത്രം അറിയാമായിരുന്നു. സേവിംഗ് സ്കീമുകളില്‍ വിശ്വാസം ഇല്ലാതിരുന്ന ഞാനും അവസാനം.... ഓറഞ്ച് ജ്യൂസിനു നല്ല സ്വാദാണെന്ന് പറഞ്ഞതും , വീണ്ടും കാണാം എന്ന് ആരോടെന്നില്ലാതെ പറഞ്ഞു അവര്‍ യാത്രയായതും ഒരു സ്വപ്നത്തിലെന്നപോലെ ഞാന്‍ നോക്കിനിന്നു...കണ്ടു ഭയന്ന ഒരു ദുസ്വപ്നം പോലെ...