2006 ലെ വേനല്‍... ഞാന്‍ ബഹറിനില്‍ എത്തിയിട്ട് ഏതാനും മാസങ്ങള്‍ മാത്രമേ ആയിരുന്നുള്ളു. ബാച്ചിലര്‍ ജീവിതം അടിച്ചുപൊളിച്ച് ആഘോഷിച്ചു ജീവിക്കുന്ന സമയം.. മിക്കവാറും വൈകുന്നേരം എട്ടു മണി വരെ ഓഫീസില്‍ ആയിരിക്കും. അത് കഴിഞ്ഞാല്‍ പിന്നെ ഒരോട്ടമാണ്. ആ ഓട്ടം ചെന്ന് നില്‍ക്കുന്നത് സല്മാനിയയിലുള്ള ശ്രീനിവാസ് പുട്ട് ഹോട്ടലിന്‍റെ മുന്നിലും.. അന്നും ഇന്നും കുറഞ്ഞ വിലക്ക് കിട്ടുന്ന ഒരു ഐറ്റം ചപ്പാത്തി ആയതുകൊണ്ട് രാത്രി ഭക്ഷണം സ്ഥിരം ചപ്പാത്തി ആയിരിക്കും.. ഓരോ ദിവസവും ഞങ്ങളെ അലട്ടുന്ന പ്രശ്നം എന്ത് കറി ഉണ്ടാക്കും എന്നതാണ് .. എങ്കിലും വലിയ കുഴപ്പം കൂടാതെ അങ്ങനെ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.
അന്ന് പതിവിലും നേരം വൈകിയാണ് ഓഫീസില്‍ നിന്നും ഇറങ്ങിയത്. പതിവുപോലെ സല്‍മാനിയ ലകഷ്യമാക്കി സവാരി ആരംഭിച്ചു.. മനസ്സില്‍ വീണ്ടും കറി ചിന്ത തന്നെ.. ഒപ്പം ആമാശയത്തില്‍ വിശപ്പിന്റെ ചെണ്ട മേളം.. ചിന്തകള്‍ കാട് കയറി പരിസരം മറന്നു അങ്ങനെ നടക്കുമ്പോള്‍ പെട്ടന്ന് ആരോ വിളിക്കുന്ന പോലെ ഒരു തോന്നല്‍. കറിക്ക് അല്‍പ സമയം അവധി കൊടുത്തു ചുറ്റും നോക്കുമ്പോള്‍ എന്‍റെ ചുരുക്കം ചില സുഹൃത്തുക്കളില്‍ ഒരാള്‍ സിഗ്നലില്‍ പച്ച വെളിച്ചം കാത്ത് കാറില്‍ ഇരിക്കുന്നു. "നീ എങ്ങോട്ടാ?" ഉച്ചത്തിലുള്ള ചോദ്യം.. ഉത്തരം പറയുന്നതിന് മുന്‍പ് അടുത്ത ചോദ്യം "ഫ്രീ ആണെങ്കില്‍ കാറില്‍ കയറ്" ... ഞാന്‍ ഡോര്‍ തുറന്ന് കയറി, അവന്‍ കാറ് മുന്നോട്ടെടുത്തു. "എന്താ പരിപാടി?".. എന്‍റെ ചോദ്യത്തിനു അവന്‍ പറഞ്ഞ മറുപടി ഹൃദയത്തില്‍ കുളിര്‍ മഴ പെയ്യിച്ചു. "പുതിയ ഹൗസ് മെയിഡ് ഇന്നലെ നാട്ടില്‍ നിന്നു വന്നേയുള്ളൂ. അതുകൊണ്ട് വീട്ടില്‍ ഭക്ഷണം ഒന്നും ഉണ്ടാക്കിയില്ല. ഉച്ചക്ക് വന്നപ്പോള്‍ രണ്ടു മൂന്ന് ഗ്രില്‍ ചിക്കന്‍ വാങ്ങി ഫ്രിഡ്ജില്‍ കൊണ്ടു പോയി വച്ചിട്ടുണ്ട്.. നമുക്ക് അവനെയൊന്നു അവസാനിപ്പിക്കാം.." അവന്റെ ഭാര്യക്കാണെങ്കില്‍ ഗ്രില്‍ ചിക്കനോട് വലിയ താല്പര്യ ഇല്ല എന്ന സത്യം അറിയാവുന്ന ഞാന്‍ മനസ്സില്‍ ആനന്ദ നൃത്തം ചവിട്ടി. "രോഗി ഇചിച്ചതും ചുട്ട കോഴി, വൈദ്യന്‍ കല്പിച്ചതും ചുട്ട കോഴി" എന്നപോലെയായി എന്‍റെ അവസ്ഥ. രാവിലെ എഴുന്നേറ്റു വന്നപ്പോള്‍ കണി കണ്ട റൂം മേറ്റ് സുരേഷിന്റെ മോന്തയെ മനസ്സില്‍ സ്തുതിച്ചു ഞാന്‍ ഒന്നിളകിയിരുന്നു.
വീടെത്തി. സുഹൃത്ത് കാര്‍ പാര്‍ക്ക് ചെയ്യുന്നത് വരെ എങ്ങിനെയോ ക്ഷമയോടെ കാത്ത് നിന്നു. സുഹൃത്തിന്റെ ഭാര്യയുടെ കുഷലാന്വേഷണത്തിന് മറുപടി പറയുമ്പോള്‍ എന്‍റെ കണ്ണുകള്‍ അടുക്കളയിലെ ഫ്രിട്ജിനു ചുറ്റും വട്ടമിട്ടു പറക്കുകയായിരുന്നു. പുതിയ ഹൗസ് മെയിഡ് കൊണ്ടു വന്നു തന്ന ജ്യൂസ് ഒറ്റവലിക്ക് അകത്താക്കി അന്ന നാളം ചുട്ട കോഴിക്കായി തയാറാക്കി വച്ചു. അവസാനം കാത്തിരുന്ന മുഹൂര്‍ത്തം ആഗതമായി. "നമുക്ക് ഭക്ഷണം കഴിച്ചാലോ..??" സുഹൃത്തിന്റെ ശബ്ദം ഇത്രയും കാലം കേട്ടതിലും മനോഹരമായി ആ സമയത്ത് എനിക്ക് തോന്നി. കൈ കഴുകി എന്നു വരുത്തി മേശയുടെ അടുത്തേക്ക് പറന്നു ചെന്നിരുന്നു. കോഴിയുടെ കാലു കടിച്ചു വലിക്കുന്ന മനോഹര ദൃശ്യം ഒരു സിനിമയിലെന്ന പോലെ മനസ്സില്‍ തെളിഞ്ഞു.. "ചേച്ചി ആ ഫ്രിഡ്ജില്‍ ചിക്കന്‍ ഇരിപ്പുണ്ട്. ഇങ്ങോട്ടെടുതോ." കൈ കഴുകിക്കൊണ്ട് സുഹൃത്ത് പറഞ്ഞു.. "എന്നാ ചിക്കെനാ?" ചേച്ചി സ്വത സിദ്ധമായ കോട്ടയം ശൈലിയില്‍ ചോദിച്ചു.. "ഞാന്‍ ഉച്ചക്ക് വാങ്ങി കൊണ്ടുവന്നു ഫ്രിഡ്ജില്‍ വച്ചിരുന്നു. ചേച്ചി കണ്ടില്ലേ..?" സുഹൃത്തിന്റെ ക്ഷമ കേട്ടു... എന്റെയും.. "ഓ അതോ... അത് അപ്പടീം കരിഞ്ഞതല്ലായിരുന്നോ കുഞ്ഞേ.. ഞാന്‍ എടുത്തു ദാണ്ടേ വേസ്റ്റ് കൊട്ടയിലോട്ടിട്ടു." ഒരു വെടിയുണ്ട പോലെ ആ ഉത്തരം എന്‍റെ നേരെ ചീറി വരുന്നത് ഞാന്‍ കണ്ടു.. എന്‍റെ ആമാശയതിലൂടെ ഒരു തീവണ്ടി കടന്നു പോയി .. "എവിടെയാ ചേച്ചി ആ വേസ്റ്റ് കൊട്ട" എന്ന ചോദ്യം നാവിന്‍ തുമ്പ് വരെ വന്നെങ്കിലും വിശപ്പിനേക്കാള്‍ വില ആത്മാഭിമാനത്തിനാണ് എന്ന തിരിച്ചറിവ് ആ സമയത്തുപോലും എനിക്കുണ്ടായി. സുഹൃത്തിന്റെ മുഖത്ത് രക്തമയം ഇല്ലാതാകുന്നത് ഞാന്‍ കണ്ടു. ഭാര്യ "ഒരു കാള്‍ വരുന്നുണ്ട് " എന്നു പറഞ്ഞു അടുത്ത മുറിയിലേക്ക് ഓടി രക്ഷപെട്ടു. എങ്കിലും അഭിമാനത്തോടെ തല ഉയര്‍ത്തിപ്പിടിച്ചു നിന്ന ആ ചേച്ചിയെ ഈ ജന്മം ഞങ്ങള്‍ക്ക് മറക്കാനാവില്ല.