Saturday, June 20, 2009

ഒരു ഇര കൂടി!!!

വേണു ആക്സിലെടറില്‍ കാല്‍ അമര്‍ത്തി.... കാറിനു വേഗത കൂടി. എന്നിട്ടും വേഗത പോര എന്നാ തോന്നല്‍.. ഡ്രൈവിങ്ങിനിടയിലും അവന്‍ ഇടയ്ക്കിടയ്ക്ക് തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു... പിന്‍ സീറ്റിലേക്ക് ... അവിടെ ഇതൊന്നുമറിയാതെ അബോധാവസ്ഥയില്‍ അവന്റെ അമ്മ കിടക്കുന്നുണ്ടായിരുന്നു... ശാന്തമായ ഒരു ഉറക്കം പോലെ...

കണക്കുകളുടെ നൂലാമാലകളില്‍ കുരുങ്ങി കിടക്കുമ്പോളായിരുന്നു സെല്‍ ഫോണ്‍ ശബ്ദിച്ചത്... മറുവശത്ത് ഭാര്യ ഗീത.. "അമ്മക്ക് നല്ല സുഖമില്ല.. ഒന്ന് തലചുറ്റി വീണു.. ഏട്ടന്‍ വേഗം വരണം." കമ്പ്യൂട്ടര്‍ ഓഫ്‌ ചെയ്ത് വീട്ടിലേക്കു ഒരു പായലായിരുന്നു. ചെന്നപ്പോള്‍ കണ്ടത് അബോധാവസ്ഥയില്‍ കിടക്കുന്ന അമ്മയെ. ഗീത കൂടെ വരാം എന്നു പറഞ്ഞിട്ടും കൂട്ടാക്കാതെ അമ്മയെ പിന്‍സീറ്റില്‍ എടുത്തു കിടത്തി കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്ത്.. ‌ അമ്മക്ക് പ്രഷറിന്റെ പ്രശ്നം പണ്ടേ ഉള്ളതാണ്.. സ്ഥിരമായി മരുന്നും കഴിക്കുന്നുണ്ട്. ഒന്ന് രണ്ടു ദിവസമായി അതിനു മുടക്കം വന്നതായി ഗീത പറഞ്ഞു.. എപ്പോഴും ഒരു ശ്രദ്ധ വേണമെന്ന് താന്‍ അവളോട്‌ പറയാറുള്ളതാണ്.. അല്ല അവളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. ജോലിത്തിരക്കും, പിന്നെ മാളുവിന്റെ കാര്യങ്ങള്‍ നോക്കലും കഴിഞ്ഞാല്‍ പിന്നെ അവള്‍ക്കു ഒന്നിനും സമയം കിട്ടാറില്ല. തനിക്കു പോലും ഈയിടയായി അമ്മയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പറ്റാറില്ല എന്ന കുറ്റബോധം വേണുവിന്റെ മനസ്സില്‍ ഉരുണ്ടു കൂടി...

കാറിനു വീണ്ടും വേഗത കൂടി... അമ്മ ഇപ്പോളും അതെ അവസ്ഥയില്‍ തന്നെ... അവന്റെ മനസ്സ് മെല്ലെ വര്‍ഷങ്ങള്‍ പിറകിലേക്ക് സഞ്ചരിച്ചുകൊണ്ടിരുന്നു. തനിക്കു 3 വയസ്സുള്ളപ്പോളായിരുന്നു അച്ഛന്റെ മരണം.. കുടിച്ചു കുടിച്ചു കരള്‍ ദ്രവിച്ചാണ് അച്ഛന്‍ മരിച്ചത് എന്നു അമ്മ എപ്പോളും പറയും.. പാവം അമ്മ ഒരുപാട് കഷ്ടപ്പെട്ടാണ്‌ തന്നെ വളര്‍ത്തി ഇവിടെ വരെ എത്തിച്ചത്... അമ്മയായിരുന്നു തനിക്കെല്ലാം.. തനിക്കു ചോറ് തന്നു വെറും പച്ചവെള്ളം മാത്രം കുടിച്ചു അമ്മ ഉറങ്ങുന്ന കാഴ്ച ഇപ്പോളും കണ്മുന്പിലുണ്ട്..

നല്ല മഴക്കാലത്ത് ഒരു നാള്‍.. തനിക്കന്നു 4 വയസ്സ് പ്രായം.. പകല്‍ മുഴുവന്‍ കൂട്ടുകാരുമായി മഴയില്‍ കളിച്ചു തിമിര്‍ത്ത തനിക്കു രാത്രിയായപ്പോള്‍ പൊള്ളുന്ന പനി. പനി കൂടി പിച്ചും പേയും വരെ പറഞ്ഞു തുടങ്ങി.. അന്നാണെങ്കില്‍ ഇന്നത്തെപ്പോലെ ആശുപത്രികളൊന്നുമില്ല. ഉള്ളത് ഒരു 8 km ദൂരത്തും. രാത്രി വാഹനങ്ങളും വിരളം.. തന്നെ തോളിലെടുത്തു അമ്മ നടന്നു ആ ദൂരമത്രയും.. ആ കാര്യം പറഞ്ഞു അമ്മ എപ്പോളും കരയുമായിരുന്നു.

കാര്‍ ഒരു നാല്‍ക്കവലയിലെത്തി.. ഇവിടെ നിന്നും കഷ്ടിച്ച് ഒരു കിലോമീറ്റര്‍ വരും ആശുപത്രിയിലേക്ക്. വലത്തോട്ട് തിരിഞ്ഞതും പെട്ടന്ന് ഒരാള്‍ കാറിനു കുറുകെ ചാടിയതും ഒരുമിച്ചായിരുന്നു. ടയര്‍ നിലത്തു വലിയ ശബ്ദത്തില്‍ ഉരഞ്ഞു കാര്‍ നിന്നു. കാര്‍ അയാളെ മുട്ടിയില്ല എന്നു വേണുവിനു ഉറപ്പായിരുന്നു.. പക്ഷെ അയാള്‍ കുറച്ചു ദൂരേക്ക് തെറിച്ചു വീണു.. അയാളുടെ കൂടെ ഉണ്ടായിരുന്ന ആളില്‍ നിന്നും ഒരു നിലവിളി ഉയര്‍ന്നു. വേണു ഡോര്‍ തുറന്നു ചാടിയിറങ്ങി..താഴെ വീണ ആള്‍ മെല്ലെ എഴുന്നേറ്റു നിന്നു.. അയാളുടെ കൈമുട്ട് മുറിഞ്ഞു രക്തം ഒലിക്കുന്നു. കാല്‍ ഒടിഞ്ഞ പോലെ നിലത്തു നിക്കാന്‍ അയാള്‍ കഷ്ടപ്പെടുന്നു. ചുറ്റും ആളുകള്‍ കൂടി.. പരിക്ക് പറ്റിയ ആളുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത്‌ "എവിടെ നോക്കിയാട വണ്ടി ഓടിക്കുന്നത്" എന്നു അലറി വിളിച്ചു വേണുവിനു നേരെ അടുത്തു.. "വായു ഗുളിക വാങ്ങാനല്ലേ അവന്റെ ഒരു പോക്ക്".. "സൂട്ടും , ടൈയും കെട്ടി ഇറങ്ങിക്കോളും, ആളെക്കൊല്ലാന്‍.." മറ്റു ചിലരും ഏറ്റു പിടിച്ചു. വേണുവിനു എന്ത് ചെയ്യണമെന്നു അറിയാതെയായി.. കൈകാലുകള്‍ വിറച്ചു.. കാറില്‍ അമ്മ.. ഓര്‍ത്തപ്പോള്‍ അവന്റെ നെഞ്ച് വിറച്ചു.. "ഞാന്‍ എന്ത് വേണമെങ്കിലും ചെയ്യാം.. ഇയാളെ ഹോസ്പിറ്റലില്‍ കൊണ്ട് പോകാം... ദയവു ചെയ്ത് എന്നെ തടഞ്ഞു വെക്കരുത്.. " പക്ഷെ അവന്റെ അപേക്ഷയോന്നും വിലപ്പോയില്ല. കൂട്ടത്തില്‍ ആരോ ഒരാള്‍ പോലീസിനു ഫോണ്‍ ചെയ്യാന്‍ പറയുന്നു. "ഞാന്‍ എത്ര പണം വേണമെങ്കിലും തരാം.. എന്നെ പോകാന്‍ അനുവദിക്കണം... " കരച്ചിലിന്റെ വക്കോളമെത്തിയ വേണു വീണ്ടും അപേക്ഷിച്ചു.. "അതൊന്നും വേണ്ട, പോലീസ് വരട്ടെ. എന്നിട്ട് തീരുമാനിക്കാം.. ഓവര്‍ സ്പീഡില്‍ വണ്ടി ഓടിക്കുന്ന എല്ലാവര്ക്കും ഇതൊരു പാഠമാകണം." ഒരു മധ്യ വയസ്കന്‍ തത്വഞാനിയെപ്പോലെ പറഞ്ഞു.. വേണുവിന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ഒഴുകിയിറങ്ങി.. വിറയ്ക്കുന്ന ശബ്ദത്തില്‍ അവന്‍ കൈകൂപ്പി പറഞ്ഞു " എന്‍റെ അമ്മ സീരിയസ്സായി കാറില്‍ കിടക്കുന്നുണ്ട്‌.. ഞാന്‍ ഹോസ്പിറ്റലില്‍ പോകുന്ന വഴിയാണ്.. എത്ര പണം വേണമെങ്കിലും നഷ്ടമായി തരാം.. അല്പം കരുണ കാണിക്കണം.."

അവര്‍ തമ്മില്‍ തമ്മില്‍ അങ്ങോട്ടുമിങ്ങോട്ടും എന്തോ പിറുപിറുത്തു... "ശരി ഒരു 2000 രൂപ തന്നിട്ട് പൊയ്ക്കോ. " അവസാനം തീരുമാനത്തിലെത്തി.. വേണു പെട്ടന്ന് പേഴ്സ് തുറന്നു പണമെടുത്തു... വിറയാര്‍ന്ന കൈയോടെ ആ പണം അവര്‍ക്ക് നേരെ നീട്ടിയതും പെട്ടന്ന് ചുറ്റും പൊട്ടിചിരികളുയര്ന്നതും ഒരുമിച്ചായിരുന്നു... വേണു പകച്ചു ചുറ്റും നോക്കിയതും, അപകടത്തില്‍ കാല്‍ ഒടിഞ്ഞ ആ ചെറുപ്പക്കാരന്‍ ഒരു മൈക്കുമായി ചാടി വേണുവിന്റെ അടുത്തെത്തി ചിരിച്ചു കൊണ്ട് പറഞ്ഞു.. "ഇത് കേരള ടിവിയുടെ 'ധിമികിട' എന്ന പ്രോഗ്രാമാണ്.. " എതിര്‍ വശത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിലേക്ക് അയാള്‍ കൈ ചൂണ്ടി കാണിക്കുന്നതും ആ കാറില്‍ നിന്നും രണ്ടു പേര്‍ ക്യാമറയുമായി ഇറങ്ങി വരുന്നതും കണ്ണുനീരിനിടയിലൂടെ വേണു കണ്ടു... ചിരി ചുറ്റും കൂടി നിന്ന ആളുകളിലേക്ക്‌ പടരുമ്പോള്‍ പരിപാടിയുടെ സംവിധായകന്‍ ഒരു കേട്ടു സമ്മാനങ്ങളുമായി വേണുവിന്റെ അരികിലെത്തി.. "ഇത് കാവേരി റൈസ് നല്‍കുന്ന പത്തു കിലോ പുട്ട് പൊടി, പിന്നെ മലബാര്‍ സില്‍ക്സ്‌ നല്‍കുന്ന..." മുഴുവന്‍ കേള്‍ക്കാന്‍ വേണു ഉണ്ടായിരുന്നില്ല. ഒരു നിമിഷത്തിനുള്ളില്‍ അവന്‍ കാറിലെതിയതും കാര്‍ മുന്പോട്ടെടുത്തതും ഒരുമിച്ചായിരുന്നു.

അറ്റന്‍ടര്‍മാര്‍ അമ്മയെ സ്ട്രെച്ചറില്‍ കിടത്തി എമര്‍ജന്സിയിലേക്ക് കൊണ്ടുപോകുമ്പോള്‍ അവന്‍ ശ്രദ്ധിച്ചു.. ഒരു ചെറിയ പുഞ്ചിരി അമ്മയുടെ മുഖത്ത് ഉണ്ടായിരുന്നോ. ഉറങ്ങുമ്പോള്‍ അമ്മയുടെ മുഖത്ത് പതിവായി ഉണ്ടാകാറുള്ള ആ പുഞ്ചിരി.. കുറച്ചേ നേരത്തെ കാത്തിരിപ്പിനൊടുവില്‍ അവന്‍ കണ്ടു എമര്‍ജന്സിയുടെ വാതില്‍ തുറന്നു ഡോക്ടര്‍ തന്‍റെ അടുത്തേക്ക് വരുന്നത്.. "സോറി വേണു നിങ്ങള്‍ അല്പം താമസിച്ചു പോയി.. ഒരു പത്തു മിനിട്ട് മുന്‍പ് വന്നിരുന്നെങ്കില്‍..." ഡോക്ടര്‍ വേണുവിന്റെ കൈയില്‍ മുറുകെ പിടിച്ചിരുന്നു. ഭൂമി കീഴ്മേല്‍ മറിയുന്ന പോലെ തോന്നി അവന്‌.. താഴെ വീഴാതിരിക്കാന്‍ ചുവരിലേക്ക് ചാരുമ്പോള്‍ അമ്മയുടെ ആ പുഞ്ചിരിക്കുന്ന മുഖമായിരുന്നു അവന്റെ മനസ്സില്‍... ആ മുഖത്തെ തള്ളി മാറ്റി "ധിമികിട" യുടെ രാക്ഷസ മുഖം സ്ഥാനം പിടിക്കുന്നതും അത് തന്നെ നോക്കി പല്ലിളിക്കുന്നതും വേണു അറിഞ്ഞു...

ഒരു എപ്പിസോട് കൂടി വിജയകരമായി പൂര്‍ത്തിയാക്കിയ ആത്മ സംത്രുപ്തിയോടു കൂടി "ധിമികിട ടീം" മറ്റൊരു ഇരയെയും തേടിയുള്ള യാത്രയിലായിരുന്നു അപ്പോള്‍..

Monday, June 15, 2009

സരളയുടെ വ്യാകുലതകള്‍..

സരള മുറിയില്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കാന്‍ തുടങ്ങിയിട്ട് 10 മിനിറ്റൊളമായി... ഇടയ്ക്കു സോഫയിലിരിക്കും.. ഇരിപ്പുറക്കാത്ത പോലെ പെട്ടന്ന് ചാടിയെഴുന്നെല്‍ക്കും... കൂടെകൂടെ ക്ലോക്കിലും നോക്കുന്നുണ്ട്. ക്ഷമയില്ലാത്ത ഈ നടപ്പിനിടയില്‍ പിറുപിറുക്കുന്നുമുണ്ട് .. "എന്നാലും എന്താണ് ഇതുവരെ വരാത്തത്. ഏഴു മണിയായി .. എല്ലാ ദിവസവും ഈ സമയത്ത് വരുന്നതാണല്ലോ.." സരളക്ക് ദേഷ്യവും സങ്കടവും എല്ലാം കൂടി ഒരുമിച്ചു വന്നു.. "മമ്മീ ഇതൊന്നു പറഞ്ഞു തരുമോ"... നാലാം ക്ലാസ്സില്‍ പഠിക്കുന്ന നീതുമോള്‍ പാഠപുസ്തകത്തിലെ സംശയവും ചോദിച്ചു വന്നത് അവളെ കൂടുതല്‍ ദേഷ്യം പിടിപ്പിച്ചു.. "ക്ലാസ്സില്‍ പഠിപ്പിക്കുമ്പോള്‍ ഒന്നും ശ്രദ്ധിക്കില്ല. എന്നിട്ട് വീട്ടിലുള്ളവര്‍ക്ക് സമാധാനം തരില്ല. അതെങ്ങനെയാ ബാക്കിയുള്ളവന്റെ നെഞ്ചിലെ തീ അച്ഛനും മോള്‍ക്കും അറിയേണ്ടല്ലോ.." ഏഴു മണിയായിട്ടും ഓഫീസില്‍ നിന്നും വീട്ടിലെത്താത്ത ഭര്‍ത്താവിനും കൊടുത്തു കൂട്ടത്തില്‍ ഒരു തട്ട്.

മമ്മിയെ ഒന്ന് തുറിച്ചു നോക്കി നീതുമോള്‍ മെല്ലെ തന്‍റെ മുറിയിലേക്ക് വലിഞ്ഞു.. സമയം 7.05 . സരളക്ക് നെഞ്ഞിടിപ്പ്‌ കൂടി കൂടി വന്നു.. ആനിയുടെ അമ്മാവിയമ്മ ഇന്നലെ ICU ല്‍ അഡ്മിറ്റ്‌ ആയതാണ്. അറിയിക്കാനുള്ളവരെയോക്കെ അറിയിച്ചോളാന്‍ ഡോക്ടര്‍ പറഞ്ഞു കഴിഞ്ഞു.. ആനി തന്‍റെ കുടുംബത്തിലെ ഒരു അംഗത്തെപ്പോലെയായത്‌കൊണ്ട് അവളുടെ കാര്യത്തില്‍ ഉത്കണ്ട കൂടുതലാണ് സരളക്ക്. ആനിയുടെ ഭര്‍ത്താവ് മാര്‍ട്ടിനും ഗള്‍ഫില്‍ നിന്നും എത്തിയിട്ടുണ്ട്.. ഇന്ന് വനിതാ ക്ലബ്ബിലും ഇതായിരുന്നു ചര്‍ച്ചാവിഷയം.. "ദൈവമേ.. ഒന്നും സംഭവിക്കരുതേ.." സരള ഉള്ളുരുകി പ്രാര്‍ത്തിച്ചു.. സമയം മെല്ലെ മെല്ലെ ഇഴഞ്ഞു നീങ്ങി... സരളയുടെ അക്ഷമയും ഒന്നിനൊന്നു വര്‍ദ്ധിച്ചു വന്നു... മുറിയിലൂടെയുള്ള നടപ്പിനു വേഗത കൂടി... ദീര്‍ഘശ്വാസത്തിന്റെ എണ്ണം കൂടി.... പെട്ടന്ന് അവളുടെ അക്ഷമയെയും, കോപത്തെയും ഭേദിച്ചുകൊണ്ട് current വന്നു. സരള ഒറ്റ കുതിപ്പിന് ടിവിയുടെ അടുത്തെത്തി സ്വിച്ച് ഓണ്‍ ചെയ്തു.. സ്ക്രീനില്‍ അതാ തെളിയുന്നു, ആനിയുടെ അമ്മാവിയമ്മയുടെ ചിരിക്കുന്ന മുഖം.. കട്ടിലിനു ചുറ്റും ആനിയും, മാര്‍ട്ടിനും, മറ്റു കുടുംബാങ്ങങ്ങളും.. ഡോക്ടറുടെ ചിരിക്കുന്ന മുഖം കൂടി കണ്ടപ്പോള്‍ സരളക്ക് ജീവന്‍ തിരിച്ചു കിട്ടിയപോലെയായി.. സന്തോഷവും, സമാധാനവും ഇട കലര്‍ന്ന ഒരു ദീര്‍ഘനിശ്വാസത്തോടെ സരള സോഫയില്‍ അമര്‍ന്നിരുന്നു. ഒരു കൈയില്‍ റിമോട്ടും മുറുകെപ്പിടിച്ചിരുന്നു.