Monday, June 15, 2009

സരളയുടെ വ്യാകുലതകള്‍..

സരള മുറിയില്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കാന്‍ തുടങ്ങിയിട്ട് 10 മിനിറ്റൊളമായി... ഇടയ്ക്കു സോഫയിലിരിക്കും.. ഇരിപ്പുറക്കാത്ത പോലെ പെട്ടന്ന് ചാടിയെഴുന്നെല്‍ക്കും... കൂടെകൂടെ ക്ലോക്കിലും നോക്കുന്നുണ്ട്. ക്ഷമയില്ലാത്ത ഈ നടപ്പിനിടയില്‍ പിറുപിറുക്കുന്നുമുണ്ട് .. "എന്നാലും എന്താണ് ഇതുവരെ വരാത്തത്. ഏഴു മണിയായി .. എല്ലാ ദിവസവും ഈ സമയത്ത് വരുന്നതാണല്ലോ.." സരളക്ക് ദേഷ്യവും സങ്കടവും എല്ലാം കൂടി ഒരുമിച്ചു വന്നു.. "മമ്മീ ഇതൊന്നു പറഞ്ഞു തരുമോ"... നാലാം ക്ലാസ്സില്‍ പഠിക്കുന്ന നീതുമോള്‍ പാഠപുസ്തകത്തിലെ സംശയവും ചോദിച്ചു വന്നത് അവളെ കൂടുതല്‍ ദേഷ്യം പിടിപ്പിച്ചു.. "ക്ലാസ്സില്‍ പഠിപ്പിക്കുമ്പോള്‍ ഒന്നും ശ്രദ്ധിക്കില്ല. എന്നിട്ട് വീട്ടിലുള്ളവര്‍ക്ക് സമാധാനം തരില്ല. അതെങ്ങനെയാ ബാക്കിയുള്ളവന്റെ നെഞ്ചിലെ തീ അച്ഛനും മോള്‍ക്കും അറിയേണ്ടല്ലോ.." ഏഴു മണിയായിട്ടും ഓഫീസില്‍ നിന്നും വീട്ടിലെത്താത്ത ഭര്‍ത്താവിനും കൊടുത്തു കൂട്ടത്തില്‍ ഒരു തട്ട്.

മമ്മിയെ ഒന്ന് തുറിച്ചു നോക്കി നീതുമോള്‍ മെല്ലെ തന്‍റെ മുറിയിലേക്ക് വലിഞ്ഞു.. സമയം 7.05 . സരളക്ക് നെഞ്ഞിടിപ്പ്‌ കൂടി കൂടി വന്നു.. ആനിയുടെ അമ്മാവിയമ്മ ഇന്നലെ ICU ല്‍ അഡ്മിറ്റ്‌ ആയതാണ്. അറിയിക്കാനുള്ളവരെയോക്കെ അറിയിച്ചോളാന്‍ ഡോക്ടര്‍ പറഞ്ഞു കഴിഞ്ഞു.. ആനി തന്‍റെ കുടുംബത്തിലെ ഒരു അംഗത്തെപ്പോലെയായത്‌കൊണ്ട് അവളുടെ കാര്യത്തില്‍ ഉത്കണ്ട കൂടുതലാണ് സരളക്ക്. ആനിയുടെ ഭര്‍ത്താവ് മാര്‍ട്ടിനും ഗള്‍ഫില്‍ നിന്നും എത്തിയിട്ടുണ്ട്.. ഇന്ന് വനിതാ ക്ലബ്ബിലും ഇതായിരുന്നു ചര്‍ച്ചാവിഷയം.. "ദൈവമേ.. ഒന്നും സംഭവിക്കരുതേ.." സരള ഉള്ളുരുകി പ്രാര്‍ത്തിച്ചു.. സമയം മെല്ലെ മെല്ലെ ഇഴഞ്ഞു നീങ്ങി... സരളയുടെ അക്ഷമയും ഒന്നിനൊന്നു വര്‍ദ്ധിച്ചു വന്നു... മുറിയിലൂടെയുള്ള നടപ്പിനു വേഗത കൂടി... ദീര്‍ഘശ്വാസത്തിന്റെ എണ്ണം കൂടി.... പെട്ടന്ന് അവളുടെ അക്ഷമയെയും, കോപത്തെയും ഭേദിച്ചുകൊണ്ട് current വന്നു. സരള ഒറ്റ കുതിപ്പിന് ടിവിയുടെ അടുത്തെത്തി സ്വിച്ച് ഓണ്‍ ചെയ്തു.. സ്ക്രീനില്‍ അതാ തെളിയുന്നു, ആനിയുടെ അമ്മാവിയമ്മയുടെ ചിരിക്കുന്ന മുഖം.. കട്ടിലിനു ചുറ്റും ആനിയും, മാര്‍ട്ടിനും, മറ്റു കുടുംബാങ്ങങ്ങളും.. ഡോക്ടറുടെ ചിരിക്കുന്ന മുഖം കൂടി കണ്ടപ്പോള്‍ സരളക്ക് ജീവന്‍ തിരിച്ചു കിട്ടിയപോലെയായി.. സന്തോഷവും, സമാധാനവും ഇട കലര്‍ന്ന ഒരു ദീര്‍ഘനിശ്വാസത്തോടെ സരള സോഫയില്‍ അമര്‍ന്നിരുന്നു. ഒരു കൈയില്‍ റിമോട്ടും മുറുകെപ്പിടിച്ചിരുന്നു.

No comments: